X

‘വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും’; മമ്മൂട്ടി ആരാധകരുടെ പേരില്‍ ‘നോ വോട്ട് ഫോര്‍ യു.ഡി.എഫ്’ എന്ന വ്യാജ പ്രചാരണം

‘നോ വോട്ട് ഫോര്‍ യു.ഡി.എഫ്’, മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, യു.ഡി.എഫിന് ഇത്തവണ എന്റേയും കുടുംബത്തിന്റേയും വോട്ടില്ല തുടങ്ങിയവയാണ്  കമന്റുകള്‍

മമ്മൂട്ടിക്ക് എതിരെ  ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നൗഷാദ് അലിയുടെ നടപടിയില്‍ പ്രതിഷേധമെന്നോണം ‘നോ വോട്ട് ഫോര്‍ യു.ഡി.എഫ്’ എന്ന ഹാഷ് ടാഗിൽ ഫേസ്ബുക്ക് കമന്റുകൾ പ്രചരിക്കുന്നു. മമ്മൂട്ടി ആരാധകര്‍ എന്ന പേരിലാണ് ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ വന്നിരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകർ എന്ന പേരിൽ ‘നോ വോട്ട് ഫോര്‍ യു.ഡി.എഫ്’ ക്യാംപയ്ന്‍ പ്രചരിപ്പിക്കുന്നത്. കൂടുതലും വ്യാജ ഐഡി പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരം കമന്റുകൾ പ്രചരിച്ചിരിക്കുന്നത്.

‘നോ വോട്ട് ഫോര്‍ യു.ഡി.എഫ്’, മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുക, യു.ഡി.എഫിന് ഇത്തവണ എന്റേയും കുടുംബത്തിന്റേയും വോട്ടില്ല, വോട്ടു ചോദിച്ചു വീട്ടില്‍ വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും, നൗഷാദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്യില്ല, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ്  കമന്റുകള്‍

എന്നാൽ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ഗ്രൂപുകളിൽ ഒന്നും തന്നെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളോ ,ഇത്തരം ക്യാംപയ്ന്‍ പ്രഖ്യാപനമോ നടന്നിട്ടില്ല എന്താണ് വസ്തുത. ഈ സാഹചര്യത്തിൽ ഇത്തരം കമന്റുകൾ പ്രചരിക്കുന്നതിന്റെ രാഷ്ട്രീയ ഉദ്ദേശം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ വീട്ടില്‍ പോയ വാര്‍ത്തയടക്കം മമ്മൂട്ടി പബ്ലിസിറ്റിക്ക് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയതാണ് എന്നായിരുന്നു നൗഷാദിന്റെ ആരോപണം

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി.പിയുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ’. -നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ പോസ്റ്റിന് ശേഷം നൗഷാദിനെതിരെ സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണവും ശക്തമായിരുന്നു.ഇതേ തുടര്‍ന്ന് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്നും ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും നൗഷാദ് പറഞ്ഞിരുന്നു.