X
    Categories: കായികം

ഐസിസിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി

പൊളോസാക് ഉള്‍പ്പെടെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്റ് പാനലില്‍ ഏഴു വനിതകളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആദ്യ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി. 51 വയസ്സുള്ള ലക്ഷ്മി ആഭ്യന്തര ക്രിക്കറ്റിലും മൂന്ന് വനിതാ ഏകദിനങ്ങളിലും മൂന്ന് വനിതാ ട്വന്റി 20-യിലും മാച്ച് റഫറിയായിരുന്നു. ഐ.സി.സി. പാനലില്‍ ഉള്‍പ്പെട്ടത് വലിയ ബഹുമതിയാണെന്ന് ലക്ഷ്മി പറഞ്ഞു. വലംകൈയന്‍ ബാറ്റ്‌സ്മാനും ഔട്ട്സ്വിങ് ബൗളറുമായിരുന്ന ലക്ഷ്മി 1986-2004 കാലത്ത് സൗത്ത് സെന്‍ട്രല്‍ റെയില്‍വേസ്, ആന്ധ്ര, ബിഹാര്‍, പൂര്‍വമേഖല, ദക്ഷിണമേഖല ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ക്ലയര്‍ പൊളോസാക് എന്ന ഓസ്ട്രേലിയന്‍ വനിതാ അമ്പയര്‍ പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഐസിസിയുടെ മറ്റൊരു തീരുമാനം.

പൊളോസാക് ഉള്‍പ്പെടെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്റ് പാനലില്‍ ഏഴു വനിതകളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവാനി മിശ്ര, സുയെ റെഡ്‌ഫെന്‍, മേരി വാല്‍ഡ്രോണ്‍, എലോയ്‌സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പുതുതായി ഇടംലഭിച്ചവര്‍. റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ലക്ഷ്മി സന്തോഷം പ്രകടിപ്പിച്ചു.ലിംഗനീതിയുടെ മറ്റൊരു ചുവടുവെയ്പാണിതെന്നാണ് ഐസിസിയുടെ പ്രതികരണം. സ്ത്രീപുരുഷഭേദമന്യേ ഏവര്‍ക്കും തുല്യ സ്ഥാനം നല്‍കുകയെന്നതാണ് ഐസിസിയുടെ ലക്ഷ്യം.

This post was last modified on May 15, 2019 11:15 am

Related Post
Leave a Comment