X

ട്രാഫിക് കുരുക്ക്; Paytm സിഇഒ മുഖ്യമന്ത്രിയെ കാണാനെത്തിയത് സൈക്കിള്‍ റിക്ഷയില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ Paytmന്റെ സിഇഒ വിജയ് ശേഖര്‍ ശര്‍മ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സന്ദര്‍ശിക്കാനെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടുകയാണ്. സന്ദര്‍ശനത്തിന്റെ അജണ്ടയല്ല, പകരം ശേഖര്‍ അഖിലേഷിനെ കാണാനെത്തിയ രീതിയാണ് ഇതിലെ വാര്‍ത്ത. 

ലകനൗവിലെ ട്രാഫിക് ജാം കുപ്രസിദ്ധമാണ്. കുടുങ്ങിയാല്‍ മണിക്കൂറുകള്‍ കഴിയണം അതില്‍ നിന്ന ഊരിപ്പോരാന്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക്‌ അനുമതി കിട്ടിയ ശേഖര്‍ ശര്‍മ രാവിലെ വണ്ടിയെടുത്ത് ഇറങ്ങിയെങ്കിലും ട്രാഫിക് ജാമില്‍ കുടുങ്ങി. സമയം പോയാല്‍ മുഖ്യമന്ത്രിയെ കാണല്‍ നടക്കില്ല. അങ്ങനെയൊന്നു സംഭവിക്കരുതെന്നു കരുതിയ ശേഖര്‍ മറ്റൊന്നും ആലോചിച്ചില്ല. തന്റെ കാറില്‍ നിന്നും ഇറങ്ങി അടുത്തു കണ്ട സൈക്കിള്‍ റിക്ഷാക്കാരനെ വിളിച്ചു. നേരെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു. ഏതു ട്രാഫിക് ജാമിനിടയില്‍ കൂടിയും നുഴഞ്ഞു കയറി പോകാന്‍ കഴിവുള്ള റിക്ഷാവാലകളാണ് ലക്‌നൗവിലുള്ളത്. അതുകൊണ്ട് ശേഖര്‍ ശര്‍മ സമയം വൈകാതെ തന്നെ അഖിലേഷിന്റെ വീട്ടിലെത്തി.

വലിയൊരു ബിസിനസ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈക്കിള്‍ റിക്ഷയില്‍ തന്നെ കാണാനെത്തിയത് മുഖ്യമന്ത്രിയേയും അത്ഭുതപ്പെടുത്തി. ഒരു ഫോട്ടോയുമെടുത്ത് അത് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അഖിലേഷ് ഈ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചത്. ട്വീറ്റില്‍ ഒരു ഉറപ്പും അഖിലേഷിന്റെ വകയായുണ്ട്. ലക്‌നൗ മെട്രോ ഓടിത്തുടങ്ങുന്നതോടെ ട്രാഫിക് കുരുക്കിന് പരിഹാരമാകുമെന്നാണ് അഖിലേഷ് പറയുന്നത്.

പണി പുരോഗമിക്കുന്ന മെട്രോ എന്തായാലും അടുത്ത വര്‍ഷത്തോടെ മാത്രമെ
പ്രവര്‍ത്തന സജ്ജമാകൂ. അതുവരെ സൈക്കിള്‍ റിക്ഷാക്കാര്‍ നല്ലൊരു ഓപ്ഷനാണ്…

This post was last modified on December 27, 2016 2:20 pm

Related Post
Leave a Comment