X

ന്യൂസ് 18 ശബരിമല പോളില്‍ അഭിപ്രായം പറഞ്ഞ യുവതിക്ക് നേരെ സൈബര്‍ ആക്രമണം: ‘ഇവനൊക്കെയാണ് വ്രതമെടുത്ത് മല ചവിട്ടാന്‍ പോകുന്നത്!’

യുവതിക്ക് 80,000 രൂപ വിലയിട്ട് അധിക്ഷേപം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ചതിന്റെ പേരില്‍ യുവതിക്ക് നേരെ സൈബര്‍ ആക്രമണം. മാധ്യമപ്രവര്‍ത്തകയും ബിഎഡ് വിദ്യാര്‍ത്ഥിനിയുമായ ശ്രീവിദ്യ ശ്രീകുമാറിന് നേരെയാണ് സൈബര്‍ ആക്രമണം. ഫേസ്ബുക്കിലൂടെ കോടതി വിധിയെ അനുകൂലിച്ചും സ്ത്രീകള്‍ക്ക് തുല്യനീതി ആവശ്യപ്പെട്ടും ശ്രീവിദ്യ നേരത്തെയും പോസ്റ്റുകളിട്ടിരുന്നു.

ഇന്നലെ ന്യൂസ് 18 ചാനലിന്റെ അഭിപ്രായ സര്‍വേയില്‍ കമന്റിട്ടതോടെ സൈബര്‍ ആക്രമണം രൂക്ഷമാകുകയായിരുന്നുവെന്ന് ശ്രീവിദ്യ അഴിമുഖത്തോട് പറഞ്ഞു. ‘കോടതി വിധിയോട് പൂര്‍ണമായും യോജിക്കുന്നു.. ഭരണഘടന നല്‍കുന്ന സമത്വം എല്ലായിടത്തും നടപ്പാക്കേണ്ട ഒന്നാണ്’ എന്നായിരുന്നു ശ്രീവിദ്യയുടെ കമന്റ്. കമന്റിന് താഴെ മറുപടിയായായും ചാറ്റ് ബോക്‌സിലും ശ്രീവിദ്യയെ അവഹേളിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നുവെന്ന് പ്രൊഫൈല്‍ ചിത്രങ്ങളില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നവരാണ് ശ്രീവിദ്യക്കെതിരെ അധിക്ഷേപ വാക്കുകള്‍ ഉന്നയിച്ചത്. സ്ത്രീ സംവരണവും ഗര്‍ഭകാല ആനുകൂല്യവും വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാണോയെന്ന് ദീപു രാമചന്ദ്രന്‍ എന്നയാള്‍ ശ്രീവിദ്യയോട് ചോദിക്കുന്നു. ഉമാനാഥ് പുത്തില്ലം എന്ന വ്യക്തി ചോദിക്കുന്നത് ‘താങ്കള്‍ പ്രസവിക്കാന്‍ തയ്യാറാണോ’ എന്നാണ്. ശ്രീവിദ്യയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ച് 80,000 വിലയിടുകയും ചെയ്തു ഒരാള്‍. അരുണ്‍ ആര്‍കെ കൃഷ്ണദാസ് (അരുണ്‍ പാണപ്പറമ്പ്) എന്നയാള്‍ ഇട്ട കമന്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇവനൊക്കെയാണ് 41 ദിവസം വ്രതമെടുത്ത് മല ചവിട്ടാന്‍ പോകുന്നതെന്ന് ശ്രീവിദ്യ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ ഇത്തരത്തില്‍ അപമാനിച്ച് മാനസികമായി തളര്‍ത്താമെന്നത് ഇവരുടെ വ്യാമോഹം മാത്രമാണെന്നും ശ്രീവിദ്യ പറയുന്നു. വിശ്വാസം ഉള്ളവര്‍ മലചവിട്ടും ആരെയും കോടതി നിര്‍ബന്ധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം താന്‍ നേരിട്ടതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് കോടതി വിധിയെ അനുകൂലിച്ച പല സ്ത്രീകളും നേരിട്ടതെന്നും ശ്രീവിദ്യ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിധിയെ അനുകൂലിച്ച എഴുത്തുകാരിയും മോഡലുമായ രശ്മി നായര്‍ക്ക് നേരെയും രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ‘പെങ്ങളെ വേണ്ടട്ടോ നല്ല എമണ്ടന്‍ പണി വാങ്ങിക്കും’ എന്നായിരുന്നു വിപിന്‍ വസന്തന്‍ എന്നയാളുടെ കമന്റ്. ‘ഡല്‍ഹിയില്‍ നടന്ന അഭയയുടെ അവസ്ഥ അറിയാല്ലോ. അവിടെ കമ്പിപ്പാര ആയിരുന്നെങ്കില്‍ ശബരിമലയില്‍ കയറിയാല്‍ നിലവിളക്ക് കുത്തിക്കേറ്റും’ എന്നാണ് ഇയാള്‍ രശ്മിയെ ഭീഷണിപ്പെടുത്തുന്നത്. അതേസമയം ‘പെണ്ണായി പിറന്നതുകൊണ്ട് സ്വപ്‌നങ്ങള്‍ ചങ്ങലക്കിടേണ്ടി വന്ന ഒരു പെണ്ണിനെ കെട്ടണം. എന്നിട്ട് തുറന്നുവിടണം’ എന്നാണ് ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജിലെ ഇന്‍ട്രോയില്‍ പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെറി വിളിക്കുന്ന പ്രൊഫൈലുകള്‍ എടുത്ത് നോക്കിയാല്‍ എല്ലാം അയ്യപ്പന്റെ ചിത്രം ആണെന്നതാണ് ഏറ്റവും കൗതുകം. ശ്രീവിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ശബരിമല വിഷയത്തില്‍ കോടതി വിധി വന്നശേഷം അനുകൂല നിലപാട് എടുത്ത പേരില്‍ പല ഭാഗത്ത് നിന്ന് തെറി വിളികള്‍ കേള്‍ക്കുകയാണ് കുറച്ച് ദിവസങ്ങളായി.. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും, വെല്ലുവിളിക്കുകയും വെടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും 80k വിലയിടുകയും ചെയ്യുന്നവന്‍മ്മാരോട് ഒന്നേ ചോദിക്കാനുള്ളു നീ ഒക്കെ ഇത്തരം തരം താണ പ്രവര്‍ത്തികള്‍ ചെയ്തിട്ട് 41 ദിവസം വ്രതവും നോക്കി മല ചവിട്ടുമ്പോള്‍ സന്നിധാനം പൂങ്കാവനമായി മാറുമായിരിക്കും അല്ലേ..? ഇതാണോ നിത്യബ്രഹ്മചാരിയായ അയ്യപ്പന് ഇഷ്ടം… ഇന്നലെ News 18 ചാനലിന്റെ അഭിപ്രായ സര്‍വയില്‍ കമന്റിയതിന്റെ പേരില്‍ ഒരുത്തന്‍ എന്നെ വെടിയാക്കി എനിക്ക് വിലയും ഇട്ടു.. അതും പോരാഞ്ഞിട്ട് ചിലര്‍ ഇന്‍ബോക്‌സില്‍ വന്ന് സാഹസം.. ഇവനൊക്കെയാ മല ചവിട്ടാന്‍ പോകുന്നത് കഷ്ടം….
സ്ത്രീകളെ ഇത്തരത്തില്‍ അപമാനിച്ച് മാനസികമായി തളര്‍ത്താം എന്നത് ഇത് പോലെയുള്ള ചെറ്റകളുടെ വ്യാമോഹം മാത്രമാണ്.. വിശ്വാസം ഉള്ളവര്‍ മല ചവിട്ടും ആരെയും കോടതി നിര്‍ബന്ധിക്കുന്നില്ല.. നിന്റെ ഒക്കെ സംസ്‌കാരം കയ്യില്‍ തന്നെ ഇരിക്കുകയെയുളളു…

This post was last modified on October 4, 2018 11:35 am

Related Post
Leave a Comment