ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് പിന്നാലെ ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ നടത്തിയതായി പറയുന്ന ഇടപെടലുകള്‍ സംബന്ധിച്ചുമാണ് ചോദ്യങ്ങള്‍. ഏപ്രില്‍ ഏഴിനകം അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ഫേസ്ബുക്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഓഫീസ് ഉണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് ഹിയറിംഗ് കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വയ്‌ലി ഇതിന്റെ വിശദ വിവരങ്ങളുമായി രംഗത്തെത്തി. ഇന്ത്യയിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ക്രിസ്റ്റഫര്‍ വയ്‌ലി ട്വീറ്റില്‍ പറയുന്നു. ഇന്ത്യയിലെ 600 ജില്ലകളിലെ ഏഴ് ലക്ഷം ഗ്രാമങ്ങളുടെ ഡാറ്റബേസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈവശം ഉണ്ടെന്നാണ് വെയ്‌ലി പങ്കുവയ്ക്കുന്ന വിവരം.
2012ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടിക്ക് വേണ്ടി ഇടപട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ സാധ്യതകള്‍ തേടുന്നതിനായി ജാതി സെന്‍സസ് എടുത്തിരുന്നു. 2003ലെ രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകള്‍, 2007ലെ യുപി നിയമസഭ തിരഞ്ഞെടുപ്പ്, 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, 2010ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് പുറമെ 2007ല്‍ കേരളം പശ്ചിമബംഗാള്‍, അസം, ബിഹാര്‍ ഝാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിലും 2011 വീണ്ടും യുപിയിലും വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളിലേയ്ക്കുള്ള റിക്രൂട്ട്്മെന്റ് സംബന്ധിച്ച് പഠനം നടത്തിയതായി പറയുന്ന ഭാഗത്ത് സംഘപരിവാര്‍ ഭാഷയില്‍ ജിഹാദി ഗ്രൂപ്പുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അനലിറ്റിക്കയുടെ ക്ലൈന്റ് ആണെന്ന് താന്‍ കരുതുന്നതായി ക്രിസ്റ്റഫര്‍ വയ്ളി പറഞ്ഞിരുന്നു.
അതേസമയം ഹിയറിംഗില്‍ ഹാജരായിരുന്ന ഡാറ്റ പ്രൊട്ടക്ഷന്‍ അനലിസ്റ്റ് ആയ പോള്‍ ഒലിവിയര്‍ പറയുന്നത് ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസിന്റെ തോല്‍വിക്കായി ഒരു ശതകോടിശ്വരനാണ് കേംബ്രിഡ്ജ് അനലിറ്റികക്ക് വേണ്ടി പണം നല്‍കിയിരുന്നതെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാള്‍ അഭിനയിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ പണം നല്‍കിയിരുന്നത് മറ്റുള്ളവരാണ് – ആണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹിയറിംഗില്‍ ഇക്കാര്യം പറഞ്ഞത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ്.