X

ഹേമന്ത് കർക്കരെ, ലോയ, ഇപ്പോള്‍ ഇൻസ്‌പെക്ടർ സുബോധ്‌കുമാര്‍; ഈ മരണങ്ങള്‍ നാം മറക്കരുത്

സുബോധ് കുമാറിന്റെ കൊലയാളികൾ, അവരുടെ പിറകിൽ പ്രവർത്തിച്ചവരും, നിയമത്തിനു മുൻപിൽ വരേണ്ടതുണ്ട്

ഇൻസ്‌പെക്ടർ സുബോധ്‌കുമാറിന്റെ മരണം പെട്ടെന്ന് മറക്കരുത്.

മുഹമ്മദ് അഖ്‌ലക് എന്ന ഗ്രാമീണനെ പശുവിറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്ന് പറഞ്ഞു തല്ലിക്കൊന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥനാണ് സുബോധ് കുമാർ. പ്രലോഭനങ്ങൾക്കു വഴങ്ങാതെ അദ്ദേഹം ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണമാണ്‌ പ്രതികളെ കുടുക്കിയത്. പ്രതികളെല്ലാം ജാമ്യത്തിലാണ്; അവർക്കു രാഷ്ട്രീയ സംരക്ഷണമുണ്ട്; എല്ലാവർക്കും ജോലിയുണ്ട് എന്ന് അവരുടെ സംരക്ഷകർ ഉറപ്പാക്കുന്നുണ്ട്.

അപ്പോഴാണ് പശുസംരക്ഷണം പറഞ്ഞുനടക്കുന്ന മറ്റൊരു കൂട്ടം ക്രിമിനലുകളുടെ ആക്രമണത്തിൽ സുബോധ്‌ കുമാർ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റിരുന്നു.

ഇനി പിറകോട്ടു നോക്കിയാൽ ചില മരണങ്ങൾ കൂടി കാണാം.

ഹിന്ദുത്വ ഭീകരന്മാരായ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയെയും കൂട്ടാളികളെയും പിടികൂടിയ മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവൻ ഹേമന്ത് കർക്കരെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നു. ബി ജെ പി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊറാബുദ്ധിൻ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജ് ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ ഇപ്പോഴും സംശയം ബാക്കിനിൽക്കുന്ന സാഹചര്യങ്ങളിൽ മരിക്കുന്നു.

ആദ്യത്തെ രണ്ടു കേസുകളിലും ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല; എങ്കിലും ഏറ്റുമുട്ടൽ കൊലയും അകലാഖിന്റെ കൊലപാതകവും ഇതുവരെ തേഞ്ഞുമാഞ്ഞു പോയിട്ടില്ല എന്നത് നമ്മുടെ നാടിൻറെ നിയമവാഴ്ചയിൽ വിശ്വസിക്കാനുള്ള കാരണങ്ങളാണ്.സുബോധ് കുമാറിന്റെ കൊലയാളികൾ, അവരുടെ പിറകിൽ പ്രവർത്തിച്ചവരും, നിയമത്തിനു മുൻപിൽ വരേണ്ടതുണ്ട്. നമ്മുടെ വീട്ടുമുറ്റത്തുമെത്തിയ ആ ശക്തികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും എന്നത് നമ്മുടെ ജോലിയാണ്.

അത്, പരിമിതികൾക്കിടയിലും പരമാവധി മനുഷ്യർക്ക് നീതികിട്ടാനുള്ള ഒരു വ്യവസ്‌ഥയുണ്ടാക്കിവെച്ച, പക്ഷെ ഉടുപ്പിൽ റോസാപ്പൂ തിരുകിവെച്ചതിന്റെ പേരിൽ ഇപ്പോഴും ആക്ഷേപിക്കപ്പെടുന്ന, മനുഷ്യനോട് ചെയ്യുന്ന നീതിയായിരിക്കും.
പിന്നെ നമ്മളോടുതന്നെയും.

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Me:Add me on Facebook

This post was last modified on December 6, 2018 11:15 am

Related Post
Leave a Comment