X

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

മര്‍ദ്ദനത്തിന്റെയും ജീവനോടെ കൊളുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു

രാജസ്ഥാനില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ജീവനോടെ തീകൊളുത്തി. ഇതിന്റെ വീഡിയോ ചിത്രീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലാണ് ഇങ്ങനെയൊരു ക്രൂരകൃത്യം നടന്നത്. ലൗവ് ജിഹാദ് ആണ് കൊലയ്ക്കു പിന്നിലെ കാരണം എന്നു പറയുന്നു.

ബംഗാള്‍ സ്വദേശി മൊഹമ്മദ് അഫ്‌റസുള്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശംഭുലാല്‍ റേഗര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു വര്‍ഗീയമാനം ഉണ്ടോയെന്നു അന്വേഷിക്കുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട അഫ്‌സറുള്‍ രാജസ്ഥാനില്‍ തൊഴില്‍ തേടിയെത്തിയതാണ്. ജോലി കൊടുക്കാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് റേഗര്‍ അഫ്‌സറുള്ളിനെ മര്‍ദ്ദിക്കുന്നതും തീകൊളുത്തുന്നതും. രാജ്‌സമന്ദ് ജില്ലയിലെ രാജ്‌നഗര്‍ മേഖലയിലെ ദേവ് ഹെറിറ്റേജ് റോഡിനു സമീപത്തുവച്ചായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് അഫ്‌സറുള്ളിനെ റേഗര്‍ മര്‍ദ്ദിച്ചത്. ഇതെല്ലാം മൂന്നാമതൊരാള്‍ കാമറയില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അഫ്‌സറുള്‍ നിശബ്ദനായശേഷം കാമറയ്ക്കു മുന്നില്‍ വന്നു ശംഭുലാല്‍ പറയുന്നത് ലൗവ് ജിഹാദിനെ കുറിച്ചാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര; കാവിവത്ക്കരണത്തിന്റെ രാജസ്ഥാന്‍ മോഡല്‍

രാജസ്ഥാന്‍ എന്ന ബനാന റിപ്പബ്ലിക്

ലൗവ് ജിഹാദ് തടയുന്നതിനു വേണ്ടിയാണ് അഫ്‌സറുള്ളിനെ കൊന്നതെന്നും ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതപരിവര്‍ത്തനം ചെയ്യുകയാണ് മുസ്ലിങ്ങള്‍ എന്നുമാണ് റേഗര്‍ വീഡിയോയില്‍ പറയുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിഹാദികള്‍ ഇന്ത്യ വിട്ടുപോകണമെന്നും ആരോണോ ലൗവ് ജിഹാദിന് തുനിയുന്നത് അവര്‍ക്കും ഇതേ വിധിയായിരിക്കുമെന്നും അയാള്‍ ഭീഷണി മുഴക്കുന്നുണ്ടെന്നും പറയുന്നു. താനിത് ചെയ്തത് ഹിന്ദു സ്ത്രീകളെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണെന്നാണ് മറ്റൊരു വീഡിയോയില്‍ താന്‍ ചെയ്ത കാര്യത്തെ റേഗര്‍ ന്യായീകരിക്കുന്നത്. റേഗറിന്റെ സഹോദരിക്ക് അഫ്‌സറുള്ളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ശംഭുലാലിന്റെ പകയ്ക്കു കാരണമെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.

രാഗം പിഴച്ചു, ദേവി പ്രസാദിച്ചില്ല; രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ അടിച്ചുകൊന്നു

ശംഭുലാല്‍ റേഗറിനെ വ്യാഴാഴ്ച രാവിലെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയാണ് പൊലീസ് തെളിവാക്കിയത്. വീഡിയോ ചിത്രീകരിച്ചത് മറ്റൊരാളായതിനാല്‍ കൃത്യത്തില്‍ റേഗറിനെ കൂടെതെയും പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ച് സ്ഥീരികരിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. രാജ്‌സമന്ദില്‍ ക്രമസമാധാന സാഹചര്യം തകരാതിരിക്കാന്‍ പൊലീസ് അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉദയ്പൂര്‍ റേഞ്ച് ഐജി ആനന്ദ് ശ്രീവാസ്തവ മാധ്യമങ്ങളോടു വ്യക്തമാക്കി.

ഉടല്‍ മണ്ണിന്, ഉയിര്‍ ഭൂമിക്ക്: രാജസ്ഥാനിലെ നിന്ദറില്‍ വ്യത്യസ്തമായ കര്‍ഷക പ്രക്ഷോഭം

This post was last modified on December 7, 2017 3:32 pm