അന്ന ബേൺസിന് മാൻ ബുക്കർ സമ്മാനം. ഈ സമ്മാനം നേടുന്ന ആദ്യത്തെ വടക്കൻ അയർലാൻഡുകാരി എന്ന വിശേഷണവും അന്നയ്ക്കാണ്. മിൽക്ക്മാൻ എന്ന നോവലിനാണ് സമ്മാനം. സമൂഹത്തിൽ ഉന്നതനായ ഒരാളിൽ നിന്നും ലൈംഗികപീഡനമേറ്റ ഒരു യുവതിയുടെ കഥയാണ് മിൽക്ക്മാൻ പറയുന്നത്.
ബേൺസിന്റെ മൂന്നാമത്തെ നോവലാണിത്. നോവലിൽ 18കാരി ഒരു പ്രായമേറിയ പാരാമിലിട്ടറി ഉന്നതോദ്യോഗസ്ഥനാൽ പീഡിപ്പിക്കപ്പെടുന്നതാണ് ഇതിവൃത്തം. നോവൽ അങ്ങേയറ്റത്തെ മൗലികത പുലർത്തുന്ന ഒന്നാണെന്ന് ബുക്കർ ജഡ്ജുമാര്‍ വിലയിരുത്തി.
ഇങ്ങനെയൊരു നോവൽ തങ്ങളുടെ ജീവിതകാലത്തിനിടയിൽ വായിക്കാനിട വന്നിട്ടില്ലെന്ന് ജഡ്ജ്മാരിലൊരാളായ ക്വാമെ അന്തോണി അപയ്യാ പറഞ്ഞു. ലണ്ടനിലെ ഗിൽഡ്ഹാളിൽ വെച്ചായിരുന്നു ബുക്കർ സമ്മാന പ്രഖ്യാപനം. വായനയിൽ ആഴ്ത്തിക്കളയുന്ന സൗന്ദര്യമുള്ള ആശ്ചര്യകരമായ ഗദ്യം ബേണ്‍സിന് സ്വന്തമാണെന്ന് ബുക്കർ ജഡ്ജുമാർ പറഞ്ഞു. വിമർശനാത്മകമായ ഹാസ്യത്തോടെ ഒരു ലൈംഗികാധിനിവേശത്തെ വിവരിക്കുകയാണ് ബേൺസ്.
1962ലാണ് അന്ന ബേൺസിന്റെ ജനനം. വടക്കൻ അയർലാൻഡിൽ. 1987ൽ ഇവർ ലണ്ടനിലേക്ക് കുടിയേറി. നോ ബോൺസ് എന്ന ആദ്യത്തെ നോവൽ 2001ൽ പുറത്തിറങ്ങി. ലിറ്റിൽ കൺസ്ട്രക്ഷൻസ് എന്ന രണ്ടാമത്തെ നോവൽ 2007ലും. മിൽക്ക്മാൻ പുറത്തിറങ്ങിയത് 2018ലാണ്. മോസ്റ്റ്‌ലി ഹീറോ എന്ന ഒരു നോവല്ല 2014ൽ ഇവർ പുറത്തിറക്കിയിരുന്നു.
ആദ്യത്തെ നോവലിലൂടെ തന്നെ ഇവർ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ജേംസ് ജോയ്സിന്റെ ചില കൃതികളുമായിപ്പോലും താരതമ്യം ചെയ്യപ്പെടുകയുണ്ടായി ഈ നോവൽ.
വീഡിയോ കാണാം
This post was last modified on October 17, 2018 5:16 pm