പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബ്രിട്ടീഷ് പാർലമെന്റ് തള്ളി. 306നെതിരെ 325 വോട്ടുകൾക്കാണ് മേ അവിശ്വാസത്തെ അതിജീവിച്ചത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഉടമപ്ടിയോട് കടുത്ത വിയോജിപ്പുള്ള ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ കൂടി പിന്തുണയോടെയാണ് അവിശ്വാസത്തെ മറികടന്നത്. പത്ത് വോട്ടുകൾ ഡിയുപിയിൽ നിന്ന് ലഭിച്ചു. ഡിയുപി പിന്തുണച്ചിരുന്നില്ലെങ്കിൽ അവിശ്വാസം വിജയിക്കാൻ സാധ്യതയുണ്ടായിരുന്നു.
കഴിഞ്ഞദിവസം, തെരേസ മേയുടെ ബ്രെക്സിറ്റ് വിടുതൽ പദ്ധതി വോട്ടിനിട്ടപ്പോൾ പലിയ പരാജയമാണ് സംഭവിച്ചത്. ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു ഇത്. കൺസർവേറ്റീവ് എംപിമാരും ഡിയുപി എംപിമാരും ഈ ഉടമ്പടിയെ എതിർത്ത് വോട്ടു ചെയ്തു. മേയുടെ ബ്രെക്സിറ്റ് ഉടമ്പടിയെ എതിർത്ത് 118 കൺസർവേറ്റീവ് എംപിമാരാണ് വോട്ടു ചെയ്തത്. ഈ സാഹചര്യത്തിലാണ് അവിശ്വാസപ്രമേയത്തിന് സാധ്യതയൊരുങ്ങിയത്.
ലേബർ പാർട്ടി നേതാവ് ജെരെമി കോർബിൻ ആണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയം പരാജയപ്പെടുമെന്ന് ഏതാണ്ടുറപ്പായിരുന്നു. മേയുടെ ബ്രെക്സിറ്റ് ഉടമ്പടിയെ എതിർത്തുവെങ്കിലും കൺസർവേറ്റീവ്, ഡിയുപി എംപിമാർ അവിശ്വാസത്തെ പിന്തുണക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതായിരുന്നു. അവിശ്വാസം വന്നാൽ മേയെ പിന്തുണയ്ക്കുമെന്ന് ഇരുകൂട്ടരും അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു.
ബ്രെക്സിറ്റ് കരാറില്ലാതെ തന്നെ ബ്രെക്സിറ്റ് നടക്കണമെന്നാണ് വലിയ വിഭാഗം എംപിമാരുടെ അഭിപ്രായം. ചിലർക്കാകട്ടെ, മേ അവതരിപ്പിച്ച കരാറിലെ നിർദ്ദേശങ്ങളോട് യോജിപ്പില്ല. കരാർ നടപ്പാകുകയാണെങ്കിൽ ബ്രിട്ടൻ ഭീമമായ തുക അങ്ങോട്ടു നൽകേണ്ടതായി വരും. മാർച്ച് 2നാണ് ബ്രെക്സിറ്റ് നടപ്പാക്കേണ്ട്.
This post was last modified on January 17, 2019 6:52 am