സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടി വയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളാണ്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഈ കേസ് ഏറെക്കാലമായി പരിഗണനയിലുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ മറുപടി നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് മാറ്റിവയ്ക്കുന്ന പ്രശ്‌നമില്ല. നിങ്ങള്‍ എന്ത് വേണമെങ്കിലും ഫയല്‍ ചെയ്‌തോളൂ – കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീം കോടതി അറിയിച്ചു.
2009 ജൂലായില്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377ാം വകുപ്പ് അസാധുവാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പര സമ്മത പ്രകാരം ലൈംഗികബന്ധം പുലര്‍ത്താന്‍ ലിംഗം തടസമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2013 ഡിസംബറില്‍ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി സെക്ഷന്‍ 377 നിലനില്‍ക്കുമെന്ന് വിധി പ്രസ്താവിച്ചു. സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെങ്കില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരട്ടെ എന്നായിരുന്നു സുപ്രീം കോടതി വിധി. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. 2017 ഓഗസ്റ്റില്‍ സുപ്രീംകോടതിയുടെ സുപ്രധാന റൂളിംഗ് വന്നു – വ്യക്തികളുടെ ലൈംഗികത അവരുടെ സ്വകാര്യതയാണെന്ന് കോടതി വ്യക്തമാക്കി. ഇതാണ് എല്‍ജിബിടി വിഭാഗക്കാരെ വീണ്ടും കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.
This post was last modified on July 10, 2018 8:32 am
Leave a Comment