അപടകത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ കാര്‍ ആരാണ് ഓടിച്ചിരുന്നതെന്ന് സംബന്ധിച്ച വ്യത്യസ്ത മൊഴികളുമായി സാക്ഷികള്‍. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ ചിലര്‍ നല്‍കിയ മൊഴികളാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ബാലഭാസ്‌കറല്ല കാറോടിച്ചിരുന്നതെന്നാണ് ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത്.
തിരിച്ചറിഞ്ഞുവെന്ന് അവകാശപ്പെടുന്ന നന്ദു എന്ന സാക്ഷിയും ഇതേകാര്യമാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്
താന്‍ കുഞ്ഞിനൊപ്പം മുന്നിലെ ഇടത്തെ സീറ്റിലാണ് ഇരുന്നതെന്നും ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും, അര്‍ജുനാണ് കാര്‍ ഓടിച്ചതെന്നുമാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്. ഇത് ശരിവെക്കുന്നതാണ് നന്ദുവിന്റേയും മൊഴി. അപകടം നടക്കുമ്പോള്‍ വിമാനത്താവളത്തില്‍നിന്ന് ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നു.
എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍തന്നെയാണെന്നാണ് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസന്‍ പറയുന്നത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് വാഹനമിടിക്കുന്നതിന്റെ ശബ്ദം കേട്ടതെന്നും, ഓടിയെത്തിയപ്പോള്‍ റോഡരികിലെ മഹാഗണി മരത്തില്‍ വാഹനം ഇടിച്ചുനില്‍ക്കുകയായിരുന്നെന്നും ദേവദാസന്‍ പറയുന്നു.
10 മിനിറ്റിനുള്ളില്‍ ഹൈവേ പോലീസ് എത്തിയെന്നും, മുന്നിലെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ അടുത്ത വീട്ടില്‍ നിന്ന് പാരയെടുത്ത് കുത്തിയാണ് വാതിലുകള്‍ തുറന്നതെന്നും ബാലഭാസ്‌കറിനെ പിന്നിലത്തെ വാതിലിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസന്‍ പറയുന്നു.
അതേസമയം നിര്‍ണ്ണായകമായ ചില തെളിവുകള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘമെന്നാണ് സൂചന. അതിലൊന്ന് ബാലഭാസ്‌കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പില്‍ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശങ്ങളാണ്. മറ്റൊന്ന് കാറിന്റെ സീറ്റുകളില്‍നിന്ന് ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ്.
ഇവ ലഭിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
റഷ്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുഡാനിഫ്രം നൈജീരിയയ്ക്ക് അവാര്‍ഡ്