X

കൗതുകം ലേശം കൂടി: ആറാട്ടുപുഴയില്‍ നിന്ന് എയര്‍ലിഫ്റ്റ്‌ ചെയ്യപ്പെട്ട യുവാവ് തിരുവനന്തപുരത്തെത്തി

ജോയിയുടെ നിരുത്തരവാദപരമായ പെരുമാറ്റവും കുട്ടിക്കളിയും യഥാര്‍ത്ഥത്തില്‍ എയര്‍ലിഫ്റ്റിംഗ് വേണ്ടിയിരുന്ന പലര്‍ക്കും അത് സാധ്യമല്ലാതാക്കി.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചെങ്ങന്നൂരിലെ ആറാട്ടുപുഴയില്‍ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു വ്യോമസേന ഹെലികോപ്റ്റര്‍. അപ്പോളാണ് ഒരു ചെറുപ്പക്കാരന്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ച് താഴെ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. എയര്‍ലിഫ്റ്റ് ചെയ്തുകഴിഞ്ഞപ്പോളാണ് കാര്യം പിടികിട്ടിയത്. വെള്ളപ്പൊക്ക ദുരിതത്തില്‍ നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ ഹെലികോപ്റ്റര്‍ യാത്ര എങ്ങനെയുണ്ടാകുമെന്ന് പരീക്ഷിക്കുകയായിരുന്നു ജോബി ജോയ് എന്ന 28കാരന്‍.

കോപ്റ്റര്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ പണി പാളിയ കാര്യം ജോയിക്ക് മനസിലായി. തിരിച്ചിറക്കണമെന്നൊക്കെ പറഞ്ഞുനോക്കി. പക്ഷെ എയര്‍ഫോഴ്സുകാര്‍ നേരെ ഇയാളെ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചു. ടൈംസ്‌ ഓഫ് ഇന്ത്യയാണ് ‘ജോയ് റൈഡ്’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോയിയുടെ നിരുത്തരവാദപരമായ പെരുമാറ്റവും കുട്ടിക്കളിയും യഥാര്‍ത്ഥത്തില്‍ എയര്‍ലിഫ്റ്റിംഗ് വേണ്ടിയിരുന്ന പലര്‍ക്കും അത് സാധ്യമല്ലാതാക്കി. ഒരു സ്ത്രീയും കുട്ടിയും കുടുങ്ങിയിരിക്കുന്നുണ്ടായിരുന്നു. ഇന്ധനം ആവശ്യത്തിനില്ലാതിരുന്നതിനാല്‍ അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാവല്‍ എജന്‍സി നടത്തുകയാണ് ജോബി ജോയ്. വീട്ടില്‍ വെള്ളം കയറിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം ദുരിതാശ്വാസ കാമ്പിലായിരുന്നു ഈ യുവാവ്.

This post was last modified on August 21, 2018 9:06 am

Related Post
Leave a Comment