X

അവര്‍ ബീഫ് തിന്നുന്നവരാണെന്ന് പറഞ്ഞു; അതുകൊണ്ട് കൊന്നു

ആ സമയത്ത് താന്‍ മദ്യപിച്ചിരുന്നെന്നും പിടിയിലായ പ്രതി രമേഷിന്റെ വെളിപ്പെടുത്തല്‍

ഹരിയാനയില്‍ ട്രെയിനിനുള്ളില്‍ കൊല്ലപ്പെട്ട 16കാരന്‍ ബീഫ് തിന്നുന്നയാളാണെന്ന് അറിഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികളിലൊരാളുടെ വെളിപ്പെടുത്തല്‍. തന്റെ സുഹൃത്തുക്കളാണ് തന്നോട് ഇത് പറഞ്ഞതെന്നും ആസമയത്ത് താന്‍ മദ്യപിച്ചിരുന്നെന്നും രമേഷ് എന്ന ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം പോലീസിന്റെ എഫ്‌ഐആറില്‍ ബീഫ് പരാമര്‍ശം ഇല്ല. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മതവികാരം വൃണപ്പെടുത്തുന്ന ചില വാക്കുകള്‍ ഉപയോഗിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നെന്ന് ബല്ലാബ്ഗര്‍ പോലീസ് സൂപ്രണ്ട് കമല്‍ ദീപ് ഗോയല്‍ അറിയിച്ചു. ജുനൈദ്, ഹസിബ്, ഷക്കീര്‍, മൊഹ്‌സൈന്‍ എന്നിവരെയാണ് അക്രമികള്‍ ഡല്‍ഹിക്ക് 20 കിലോമീറ്റര്‍ അടുത്ത് അസവതി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞത്.

ഈദുല്‍ഫിത്തറിനോടനുബന്ധിച്ച ഡല്‍ഹിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഹരിയാനയിലെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു ഇവര്‍. കൂട്ടത്തില്‍ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. തങ്ങളെ അക്രമികള്‍ തള്ളിപ്പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അടിയന്തര സഹായത്തിനുള്ള ചെയിന്‍ വലിച്ചെങ്കിലും ട്രെയിന്‍ നിര്‍ത്തിയില്ലെന്ന് കൂട്ടത്തിലുണ്ടായിരുന്ന മൊഹ്‌സൈന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന തങ്ങളുടെ ആവശ്യവും റെയില്‍വേ പോലീസ് നിരാകരിച്ചതായി ഇദ്ദേഹം വ്യക്തമാക്കി.

This post was last modified on June 25, 2017 8:06 pm

Related Post
Leave a Comment