X

മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് ഹൈക്കോടതി

സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവും ആവശ്യമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. മൂന്നാറിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ട് കേസിലാണ് കോടതിയുടെ വിമര്‍ശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാഓണ് വേണ്ടത്.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിലയിരുത്തുന്നു. സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവും ആവശ്യമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാറില്‍ അനധികൃതമായി കൈവശം വച്ച് റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും ഏറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം കഴിഞ്ഞദിവസം ഹൈക്കോടതി ശരിവച്ചിരുന്നു. ഹോംസ്‌റ്റേ നടത്തുന്ന വിവി ജോര്‍ജ്ജിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവ്. കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശം ഉന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി വി ജോര്‍ജ്ജിന് മറിച്ചുവില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു.

സ്ഥലം ഒഴിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കണമെന്നും സബ്കളക്ടര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഐ, കോണ്‍ഗ്രസ്, സിപിഐഎം എന്നീ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ചയായത്. എന്നാല്‍ സബ് കളക്ടറുടെ നടപടി ന്യായമാണെന്നും കയ്യേറ്റഭൂമി ഒഴിപ്പിക്കണമെന്നുനമാണ് റവന്യൂ വകുപ്പ് നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.