X

IFFK 2018: ‘റോമ’ വര്‍ണവെറിയുടെ നാട്ടിലെ അതിജീവനത്തിന്റ കഥ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് ആരംഭിക്കും.
വര്‍ണവിവേചനത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മെക്‌സിക്കന്‍ ചിത്രം റോമ രാജ്യാന്തര ചലച്ചിത്രമേളയില്‍. ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ 10 ന് ചിത്രം പ്രദര്‍ശിപ്പിക്കും. മെക്‌സിക്കോയിലെ താഴ്ന്ന വര്‍ഗ്ഗക്കാരിയുടെ വാത്സല്യം നുകര്‍ന്ന് വളരുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
റോമ തന്റെ പോറ്റമ്മയ്ക്കുള്ള ഉപഹാരമായാണ്  ജീവിത ഗന്ധിയായ അനേകം മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സംവിധായകനായ അല്‍ഫോന്‍സോ കുവറോണ്‍   സമര്‍പ്പിക്കുന്നത്.
1970 കളിലെ മെക്‌സിക്കന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് ചിത്രം. വെനീസ് ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം റോമ നേടിയിരുന്നു. ഗോത്രവര്‍ഗ്ഗക്കാരിയായ നായികയെ അവതരിപ്പിച്ച പുതുമുഖമായ എലിറ്റ്‌സ അപരിഷ്യോയുടെ പ്രകടനം വിവിധ ചലച്ചിത്രമേളകളില്‍ ഇതിനകം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
2014 ല്‍ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ  ഗ്രാവിറ്റി, ഹാരി പോട്ടര്‍ പരമ്പരയിലെ ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിന്‍സസ് ഓഫ് അസ്‌കബാന്‍,  ചില്‍ഡ്രന്‍ ഓഫ് മെന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കുവറോണിന്റെ മാസ്റ്റര്‍പീസ് ചിത്രമായാണ് നിരൂപകര്‍ റോമയെ വിശേഷിപ്പിക്കുന്നത്.
മതഭ്രാന്തിന്റെ തീവ്രത തുറന്ന് കാട്ടുന്ന ‘അബ്രഹാം’; ബംഗാളില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍
വര്‍ഗ്ഗീയതയുടെയും, മതഭ്രാന്തിന്റെയും ഭീകരത  തുറന്നുകാട്ടുന്ന ബംഗാളി ചിത്രം അബ്രഹാം രാജ്യാന്തര ചലച്ചിത്രമേളയിലെ ‘ഇന്ത്യന്‍ വിഭാഗം ഇന്ന്’ല്‍ പ്രദര്‍ശിപ്പിക്കും. മതവിശ്വാസത്തിന്റെ തീവ്രത സമൂഹത്തിലുണ്ടാക്കുന്ന വിഭജനത്തെ ബൈബിളിലെ അബ്രഹാമിന്റെ ജീവിതകഥയെ ഉപജീവിച്ച് തുറന്നുകാട്ടുന്നതാണ് ചിത്രം. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ സിനിമകളിൽ ഒന്നാണ് കൊണാര്‍ക് മുഖര്‍ജി സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രം.
ഇതിന് പുറമെ, ബുദ്ധദേവ്ദാസ് ഗുപ്തയുടെ പുതിയ ചിത്രമായ ദ ഫ്‌ളൈറ്റ് ഉള്‍പ്പെടെ മറ്റ് മൂന്നു ചിത്രങ്ങളാണ് ബംഗാളില്‍ നിന്നും ഇക്കുറി എത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന വിമാനം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു മെക്കാനിക്കിന്റെ ജീവിതമാണ്  ചിത്രത്തിന്റെ ഇതിവൃത്തം. അമിതാഭ ചാറ്റര്‍ജിയുടെ മനോഹര്‍ ആന്റ് ഐ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏകാന്തത ഇഷ്ടപ്പെടുന്ന വ്യക്തികളുടെ വിചിത്ര സൗഹൃദത്തിന്റെ കഥയാണ് മനോഹര്‍ ആന്റ് ഐ പറയുന്നത്.
പ്രളയം വിഴുങ്ങിയ അപ്പുവിന്റെ  കഥയുമായി ‘വെള്ളപ്പൊക്കത്തില്‍’
പ്രളയകാല ഭീകരത കണ്ട മലയാളികള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘വെള്ളപ്പൊക്കത്തില്‍’ പ്രദര്‍ശിപ്പിക്കും. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 40 മിനിട്ടാണ്. 2007 ലെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം മേളയില്‍ ഹോപ്പ് ആന്റ് റീബില്‍ഡിംഗ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
1924 ല്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അപ്പു എന്ന വളര്‍ത്തുനായയുടെ ദാരുണാന്ത്യമാണ് ചിത്രത്തിന്റെ പ്രമേയം. മായന്‍ സംസ്‌കാരത്തിന്റെ അതിജീവനം പ്രമേയമാകുന്ന മെല്‍ ഗിബ്‌സണിന്റെ അപ്പോകാലിപ്‌റ്റോ, കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ബിഫോര്‍ ദ ഫ്‌ളഡ്, ബീറ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്, മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം, പോപ്പ് ഫ്രാന്‍സിസ് എ മാന്‍ ഓഫ് ഹിസ് വേഡ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
ഡെലിഗേറ്റ് പാസ് വിതരണം ഇന്നു മുതൽ
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം.
രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസ് വിതരണം. ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://registration.iffk.in ല്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

This post was last modified on December 3, 2018 2:55 pm