ശബരിമലയിൽ അവർണരും സവർണരും തമ്മിലുള്ള പോരാട്ടം നടക്കുന്നില്ലെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ കേസ്സെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സന്നിധാനം ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു ചിത്തിര ആട്ട വിശേഷ സമയത്തെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പൊലീസുകാർ നോക്കുകുത്തികളായി മാറി. സന്നിധാനം ആര്‍എസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ നിയന്ത്രണത്തിലേക്ക് മാറി. ആർഎസ്എസ്സിനെ വളർത്താൻ സിപിഎം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള വെച്ച കെണിയിൽ വീണത് അദ്ദേഹം തന്നെയാണ്. ആ കെണിയിൽ കോൺഗ്രസ്സ് വീഴില്ല. ബിജെപി മുമ്പോട്ടു വെച്ച അജണ്ടകളിൽ ഓരോരുത്തരായി വന്നുവീഴുകയായിരുന്നെന്ന ശ്രീധരൻ പിള്ളയുടെ വിവാദപ്രസംഗത്തിലെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
‘വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരത്തുക’ എന്ന മുദ്രാവാക്യമുയർത്തി കെ മുരളീധരൻ നയിക്കുന്ന തിരുവനന്തപുരം മേഖല ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. പൊലീസ് മേധാവിയായി ലോകനാഥ് ബഹ്റ ഇരിക്കുന്നിടത്തോളം ശബരിമലയിൽ ആർഎസ്എസ് സംരക്ഷിക്കപ്പെടുമെന്ന് കെ മുരളീധരൻ പറഞ്ഞു.
This post was last modified on November 11, 2018 12:30 pm
Leave a Comment