X

ശ്രീറാം ഹെല്‍പ്പ് ചോദിച്ചതുകൊണ്ട് പോയി, മദ്യത്തിന്റെ മണമാണോ ഉണ്ടായിരുന്നത് എന്ന് അറിയില്ല: വഫ ഫിറോസ്

ശ്രീറാമിന് എന്തോ മണമുണ്ടായിരുന്നു. അത് മദ്യത്തിന്റേതാണോ എന്ന് അറിയണമെങ്കില്‍ പരിശോധന നടത്തേണ്ടി വരുമെന്നും വഫ ഫിറോസ് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ തന്നോട് സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അര്‍ദ്ധരാത്രി അദ്ദേഹത്തെ കാണാന്‍ പോയത് എന്നും അപകടമുണ്ടാകുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് അറിയില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ്. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കര്യം പറഞ്ഞത്.

പിതാവോ സഹോദരനോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അതുകൊണ്ട് മദ്യത്തിന്റെ മണം അറിയില്ല. ശ്രീറാമിന് എന്തോ മണമുണ്ടായിരുന്നു. അത് മദ്യത്തിന്റേതാണോ എന്ന് അറിയണമെങ്കില്‍ പരിശോധന നടത്തേണ്ടി വരുമെന്നും വഫ ഫിറോസ് പറഞ്ഞു. ശ്രീറാം അല്ല പാതിരാത്രിയായാലും സഹായം ആവശ്യപ്പെട്ട് ഏത് സുഹൃത്ത് വിളിച്ചാലും പോകുമെന്നും വഫ വ്യക്തമാക്കി.

കവടിയാറില്‍ നിന്നാണ് ശ്രീറാം കാറില്‍ കയറിയത്. ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ വേഗതയിലാണ് ശ്രീറാം കാര്‍ ഓടിച്ചത്. കാര്‍ ബഷീറിന്റെ ബൈക്കിലിടിച്ച ഉടന്‍ ശ്രീറാം ചാടിയിറങ്ങി ബഷീറിനെ പൊക്കിയെടുത്തു. ആശുപത്രിയിലെത്തിക്കാന്‍ പലരുടേയും സഹായം തേടി. എന്നാല് ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാനാകൂ എന്നായിരുന്നു അവരുടെ നിലപാട് – വഫ പറഞ്ഞു.

നടന്ന സംഭവത്തെക്കുറിച്ച് സത്യസന്ധമായാണ് മൊഴി നല്‍കിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുടേതടക്കം ബന്ധുക്കളുടെയെല്ലാം പിന്തുണയുണ്ട്. വിവാഹമോചിതയാണ് എന്നതടക്കം നിരവധി അസത്യ, അപവാദ പ്രചാരണങ്ങള്‍ തന്നെക്കുറിച്ച് നടക്കുന്നുണ്ട് എന്നും വഫ ഫിറോസ് പറഞ്ഞു.