X

ശബരിമലയ്ക്ക് പോകുന്ന സ്ത്രീകളെ രണ്ടായി കീറിയെറിയണമെന്ന് പ്രസംഗിച്ച കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി

ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍ഡിഎ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും പ്രസംഗത്തില്‍ കൊല്ലം തുളസി വിമര്‍ശിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷനും സ്വമേധയാ കേസ് എടുത്തിരുന്നു.

This post was last modified on February 5, 2019 12:30 pm