X

ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; മൂന്ന് ദിവസം ജാഗ്രത പാലിക്കണം

കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ ജില്ലയില്‍ കനത്ത ചൂട് തുടരുകയാണ്. 35.4 ഡിഗ്രിയാണ് കോഴിക്കോട് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില.  അതേസമയം, സംസ്ഥാനത്ത് അനുഭവപ്പെടുന്ന താപനില ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ചൊവ്വാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ട് ജില്ലയിലാണ്(37.4 ഡിഗ്രി). തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു.

ബുധനാഴ്ച എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂടിയ താപനില 38 ഡിഗ്രിവരെ തുടരാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ട് മാര്‍ച്ച് ഒന്‍പതുവരെ താപനില 38 ഡിഗ്രിവരെയാകാം. ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും സമാനരീതിയില്‍ ചൂട് വര്‍ധിക്കാനും സാധ്യതയുണ്ടെന്നും പുതിയ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി സർക്കാരും രംഗത്തെത്തി. കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ സാഹചര്യങ്ങള്‍ വിലയിരുത്തി. വീഡിയോ കോൺഫസൻസിലൂടെയാണ് കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംവദിച്ചത്. കുടിവെള്ളക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

വേനൽകടുത്താൽ ജലസംഭരണികളിൽ വെള്ളം കുറയും. ഇതിനെ നേരിടാൻ നല്ല രീതിയിലുള്ള ഒരുക്കം വേണം. മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനം മുതൽ ജില്ലാതലം വരെ ജനകീയ സമിതികൾ രൂപീകരിക്കണം. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. ജലവിഭവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദ്രുതകർമ സേനയ്ക്ക് രൂപം നൽകണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം.

പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കണം. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്തണം. തൊഴിലുറപ്പ്, കുടുംബശ്രീ, അംഗൻവാടി, ആശപ്രവർത്തകരെ ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തണം. ജലവിതരണത്തിന് ഒരു കലണ്ടർ രൂപീകരിക്കണം. ഓരോ സ്ഥലത്തേയും സാഹചര്യങ്ങൾക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കണം. ജലസ്രോതസുകളിലെ മലിനീകരണം തടയാൻ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണം. വേനൽക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകൾ കണ്ടെത്തണം. ആഴ്ചതോറും സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കുറഞ്ഞ ചെലവിൽ വേഗത്തിൽ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്. തുറന്ന സ്ഥലത്ത് 11 മണിക്കും മൂന്നിനുമിടയിൽ ജോലി ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കണം. ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കണം. ക്വാറിയിലെ വെള്ളം ആവശ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ എത്തിക്കണം. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം. വേനൽ മഴയിൽ വീടുകളുടെ ടെറസിൽ പതിക്കുന്ന ജലം ഫിൽട്ടർ ചെയ്ത് കിണറുകളിൽ എത്തിക്കുന്നത് പരിഗണിക്കണം. ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ നന്നായി ഇടപെടണം. നാണ്യവിളകൾക്ക് വെള്ളം എത്തിക്കാൻ കൃഷിവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം. കേടായ ബോർവെല്ലുകൾ നന്നാക്കാനും നടപടിയുണ്ടാവണം. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാമുകളിൽ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കനാലുകളിലെ തടസങ്ങൾ ഒഴിവാക്കണം. ജലവിതരണത്തിലെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ, ഡോ. വിശ്വാസ് മെഹ്ത്ത, ടി. കെ. ജോസ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അതേസമയം, താപനില വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പർച്ചവാധികൾ പടർന്നു പിടിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചു. മുൻകരുതലിന്റെ ഭാഗമായി സൂര്യാതപം ഏൽക്കുന്നവർക്കായി ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. പകർച്ചവ്യാധികളായ ഡെങ്കിപ്പനി, കോളറ, ചിക്കൻപോക്‌സ് തുടങ്ങിയ പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഉഷ്ണ തരംഗം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ നിലനിന്നിരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി. രാവിലെ 9 മുതൽ 11 വരെയും ഉച്ചയ്ക്ക് 3നു ശേഷവും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ എന്ന് ന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ജാഗ്രത പാലിക്കുന്ന സമയത്ത് തുറസ്സായ സ്ഥലത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനോട് യോജിപ്പില്ല. എന്നാൽ റോഡരികിൽ നടത്തുന്ന വാഹനപരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.

This post was last modified on March 6, 2019 10:29 am