X

ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ 72 ലക്ഷം വേണമെന്ന് ആശുപത്രി അധികൃതര്‍

മുഖ്യമന്ത്രി ഉറപ്പുനല്‍കിയതോടെ മൃതദേഹം വിട്ടുനല്‍കി

കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം 72 ലക്ഷം രൂപ നല്‍കാതെ വിട്ടുനല്‍കില്ലെന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതര്‍. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. 72 ലക്ഷം നല്‍കാതെ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്ന് പറഞ്ഞ അധികൃതര്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ വഴങ്ങാമെന്ന് അറിയിച്ചിരുന്നു.

തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തി. ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് മണിക്ക് രാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്ത മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

നവംബര്‍ 17നാണ് ലെനിന്‍ രാജേന്ദ്രന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. പിന്നീട് കരളില്‍ അണുബാധയുണ്ടായതിനെ രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞു. ഇന്നലെ രാത്രി 8.45ന് മരണം സംഭവിക്കുകയും ചെയ്തു. 1953ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത് എം വേലുക്കുട്ടി-ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദം നേടി. എറണാകുളത്ത് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ജോലി ചെയ്യുമ്പോള്‍ പി എ ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായത്.

1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യ ചിത്രം. വചനം, സ്വാതി തിരുനാള്‍, ദൈവത്തിന്റെ വികൃതികള്‍, മഴ, കുലം, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ന് തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം കലാഭവന്‍ തിയറ്ററില്‍ പൊതുപ്രദര്‍ശനത്തിന് വച്ച ശേഷം നാളെ ശാന്തികവാടത്തില്‍ സംസ്‌കരിക്കും.