അനധികൃത കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എംഎസ്–13 എന്ന ക്രിമിനൽ സംഘത്തെയാണു താൻ മൃഗങ്ങളെന്നു വിളിച്ചതെന്നും ഇനിയും അങ്ങനെതന്നെ അവരെ വിളിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ബുധനാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു ട്രംപ് വിവാദമായ പ്രസ്താവന നടത്തിയത്. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണ് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്നവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താതെ ഇത്തരം മോശം പരമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
‘MS-13 എന്ന ക്രിമിനല്‍ സംഘത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അവര്‍ അതിക്രമിച്ചു കടന്നാല്‍ മറ്റുള്ള ക്രിമിനലുകളും അതുതന്നെ ചെയ്യും. അവരെയാണ് ഞാന്‍ മൃഗങ്ങള്‍ എന്ന് വിളിച്ചത്. ഇനിയും വിളിക്കും’ ട്രംപ് പറഞ്ഞു. എൺപതുകളിൽ യുഎസിൽ രൂപപ്പെട്ട എംഎസ്–13 കാനഡ, മെക്സിക്കോ, മധ്യഅമേരിക്ക എന്നിവിടങ്ങളില്‍ വേരുകളുള്ള സംഘടനയാണ്.
‘ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരെ പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല ഇവര്‍ എത്രത്തോളം മോശപ്പെട്ടവരാണെന്ന്. അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്. അവരെ രാജ്യത്തില്‍നിന്ന് പുറത്താക്കാനാണ് നാം ശ്രമിക്കുന്നത്’ എന്നായിരുന്നു ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ട്രംപ് പറഞ്ഞത്.
അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.
This post was last modified on May 19, 2018 1:06 pm
Leave a Comment