UPDATES

EXPLAINER: അധോലോക രാജാവില്‍ നിന്നും ആഗോള തീവ്രവാദി വരെ; ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?

ട്രെന്‍ഡിങ്ങ്

ഗാങ്സ്റ്റർ ജീവിതത്തിനൊടുവിൽ ദാനധർമ്മാദികളിലേക്ക് മടങ്ങിയ, ഹജ്ജിനു പോയി ഭക്തിയുടെ മാർഗം സ്വീകരിച്ച തന്റെ ഗുരു ഹാജി മസ്താന്റെ പാതയിലേക്ക് തിരിക്കുകയാണോ ദാവൂദ് എന്ന സന്ദേഹങ്ങളുയരുന്നുണ്ട്.

വീണ്ടും ദാവൂദ് ഇബ്രാഹിം മാധ്യമ ശ്രദ്ധയില്‍. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി അറിയിച്ചത്. ദാവൂദിന്റെ സഹോദരി ഹസിന പര്‍ക്കറും അമ്മ അമിന ബി കസ്‌കറും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എത്രയുണ്ടാകും ദാവൂദിന്റെ ആസ്തി? 44511 കോടി എന്നാണ് 2015ലെ ഏകദേശ കണക്ക്.
ഇപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ സുരക്ഷിതനായി കഴിയുന്ന അധോലോക നായകനില്‍ നിന്നും ആഗോള തീവ്രവാദി പട്ടികയില്‍ ഇടം പിടിച്ച ദാവൂദ് ഇബ്രാഹിമിന്റെ ജീവിത വഴികളിലൂടെ അഴിമുഖം എക്സ്പ്ലെയിനര്‍.

ആരാണ് ദാവൂദ് ഇബ്രാഹിം?

1955 ഡിസംബർ 27ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് ദാവൂദ് ഇബ്രാഹിം കാസ്കറിന്റെ ജനനം. ഇപ്പോൾ 62 വയസ്സുണ്ട് ദാവൂദിന്. ബോംബെയിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കാസ്കറാണ് പിതാവ്. മാതാവ് ആമിന. സെൻട്രൽ ബോംബെയിലെ ദോംഗ്രി എന്ന, മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന പിന്നാക്ക മേഖലയായിരുന്നു ദാവൂദിന്റെ ‘സ്കൂൾ’. ഇന്നും ദോംഗ്രിയിൽ ദാവൂദിന് പ്രത്യേകമായ സ്വാധീനമുണ്ട്. ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദിന് സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. അഹ്മദ് സെയ്‌ലർ ഹൈസ്കൂളിൽ വളരെ ചെറിയ ക്ലാസിൽ വെച്ചുതന്നെ ദാവൂദ് പഠനം നിറുത്തി.

ഒരു കൊങ്കണി മുസ്ലിം കുടുംബത്തിലായിരുന്നു ദാവൂദിന്റെ ജനനം. കൊങ്കൺ മേഖലയിൽ നിന്നുള്ള ഈ വിഭാഗക്കാർ ഇതിനകം ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ പലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പേർഷ്യൻ നാടുകളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും ഇവരുടെ വംശം വ്യാപിച്ചു കിടക്കുന്നു. ദാവൂദിന്റെ സൗഹൃദങ്ങൾ വളരെ വിപുലമായതിൽ ഇതൊരു കാരണമാണ്.

ചെറിയ തോതിലുള്ള അക്രമങ്ങളും കള്ളക്കടത്തുകളും നടത്തിയാണ് ദാവൂദിന്റെ തുടക്കം. ദോംഗ്രിയിൽ തന്നെപ്പോലെ ദരിദ്രരും നിരാശരുമായ കൗമാരക്കാരുടെ സംഘം രൂപീകരിക്കാൻ ദാവൂദിനായി. അസാമാന്യമായ നേതൃപാടവം ചെറുപ്പം മുതലേ ദാവൂദ് പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷ്ടിച്ച് കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു ഈ കൗമാരസംഘങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.

ഹാജി മസ്താൻ – കരിം ലാല – വരദരാജൻ മുതലിയാർ

ബോംബെ അധോലോകം ഈ മുവർസംഘത്തിന്റെ കൈപ്പിടിയിലായിരുന്ന കാലത്താണ് ദാവൂദ് ദോംഗ്രിയിലെ ചെറുകിട പരിപാടികൾ വിട്ട് വിശാലമായ അധോലോകത്തേക്ക് ഇറങ്ങുന്നത്. ഇതിനകം ഈ മുവർസംഘം ബോംബെ അധോലോകത്തിന്റെ ‘മൂല്യവ്യവസ്ഥകൾ’ നിർണയിച്ചിരുന്നു. ദാവൂദിന് പത്തൊമ്പത് വയസ്സ് പ്രായമുള്ള കാലത്താണ് ഹാജി മസ്താന്റെ സംഘവുമായി ദാവൂദിന്റെ സംഘം ഒരു ഉരസലിൽ ഏർപ്പെടുന്നത്. ഹാജി മസ്താനുമായുള്ള സഹൃദ് ബന്ധത്തിലേക്കാണ് ഈ ഉരസൽ നയിച്ചത്. ഹാജി മസ്താനോട് ചെറുകിടയും വൻകിടയുമായ കള്ളക്കടത്തുകാർക്കെല്ലാം ബഹുമാനമായിരുന്നു. ദാനധർമ്മങ്ങളിലൂടെ ഹാജി മസ്താൻ സാധാരണക്കാരുടെ പിന്തുണ ആർജിച്ചിരുന്നതിനാൽ ആർക്കും ചോദ്യം ചെയ്യാനാകാത്ത ശക്തിയുമായിരുന്നു. ദാവൂദും സഹോദരൻ സാബിർ ഇബ്രാഹിമും ഹാജി മസ്താനു വേണ്ടിയും കള്ളക്കടത്ത് തുടങ്ങി. മറ്റു സംഘങ്ങളുമായി ചേർന്നും ദാവൂദ് പ്രവർത്തിച്ചിരുന്നു.

ഹാജി മസ്താന്റെ പ്രിയശിഷ്യനും പിൻഗാമിയും

1977ൽ ജയപ്രകാശ് നാരായണന്റെ ജനതാ പാർട്ടിയുടെ കാർമികത്വത്തിൽ ബോംബെ അധോലോക ക്രിമിനലുകൾ തങ്ങളുടെ ഗാങ്സ്റ്റർ ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപനം നടത്തി. ഇതുവഴി ലഭിച്ച പ്രതിച്ഛായ മുതലെടുത്ത് ബോംബെയിൽ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത കക്ഷിയാണ് യൂസഫ് പട്ടേൽ. കീഴടങ്ങിയ പട്ടേൽ അടങ്ങിയൊതുങ്ങിക്കഴിയുമെന്ന് സർക്കാർ മാത്രമേ കരുതിയുള്ളൂ. ഇതേ കാലയളവിൽ സർക്കാരിന് കീഴടങ്ങിയ ഹാജി മസ്താൻ തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിറുത്തിയില്ലെങ്കിലും പാവങ്ങളെ സഹായിക്കലും ഹജ്ജിനു പോകലുമെല്ലാമായി പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമെങ്കിലും നടത്തി. അതെസമയം, എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയമവിധേയമാക്കാനുള്ള വഴിയായാണ് പട്ടേൽ തന്റെ കീഴടങ്ങലിനെ കണ്ടത്. ബോംബെ നഗരത്തിൽ അനധികൃതമായി ഭൂമി സമ്പാദിച്ച് അതിൽ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി യൂസഫ്.

ഈ യൂസഫ് പട്ടേലുമായി നടത്തിയ ഒരു ബിസിനസ്സിൽ ഹാജി മസ്താന് വലിയ വീഴ്ച പറ്റി. 1980ൽ ഒരു ഡീലിന്റെ ഭാഗമായി പട്ടേൽ നൽകിയ വെള്ളി ഉരുപ്പടികൾ വിദേശ മാർക്കറ്റിൽ വിറ്റഴിക്കാൻ മസ്താന് സാധിച്ചില്ല. ലെഡിന്റെ അളവ് കൂടുതലായതാണ് കാരണം. ഈ ഉരുപ്പടികൾ തിരിച്ചെടുക്കാൻ പട്ടേൽ വിസമ്മതിച്ചു. ചതിക്കപ്പെട്ട മസ്താൻ പട്ടേലിനെ തീർക്കാൻ ആളെ വിട്ടെങ്കിലും നടന്നില്ല. പട്ടേലിന്റെ അംഗരക്ഷകൻ കൊല്ലപ്പെടുകയും ചെയ്തു.

ഹാജി മസ്താന്റെ തലമുറ പുലർത്തിയിരുന്ന ചില ‘മൂല്യ’ങ്ങളുണ്ടായിരുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ പ്രദേശങ്ങളിലേക്ക് അധിനിവേശം നടത്താൻ ശ്രമിക്കരുതെന്നതും ഗാങ്ങുകൾ തമ്മിൽ ശത്രുത പാടില്ലെന്നതുമായിരുന്നു പ്രസ്തുത മൂല്യങ്ങളിൽ പ്രധാനമായ ഒന്ന്. യൂസഫ് പട്ടേലുമായുള്ള ഡീലിനു ശേഷം തന്റെ കാലം കഴിഞ്ഞതായി മസ്താൻ തിരിച്ചറിഞ്ഞു. പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കെൽപ്പുള്ള ദാവൂദ് ഇബ്രാഹിമിനെ പിൻഗാമിയായി മസ്താൻ അംഗീകരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ അത്യാവശ്യമായ മസിൽപ്രയോഗത്തിനുള്ള ശേഷിയും അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കാനുള്ള കഴിവും ദാവൂദിൽ ഒരുമിച്ചു ചേർന്നിരുന്നു.

കരിംലാലയുടെ പത്താൻ ഗാങ്ങും സാബിറിന്റെ കൊലപാതകവും

കരിംലാലയുടെ പത്താൻ ഗാങ്ങുമായി ദാവൂദ് ഇബ്രാഹിം ബന്ധം സ്ഥാപിച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ചോദ്യം ചെയ്യപ്പെടാത്ത മാഫിയാത്തലവൻ എന്ന പദവിയിലേക്ക് ദാവൂദിനെ വളർത്തിയതെന്നു വേണമെങ്കിൽ പറയാം. പത്താൻ ഗാങ്ങാണ് 70കളുടെ ഒടുവിൽ ബോംബെയിൽ സുപ്രധാനമായ കള്ളക്കടത്തുകൾ കൈകാര്യം ചെയ്തിരുന്നത്. വരദരാജൻ മുതലിയാരും യൂസഫ് പട്ടേലും ഹാജി മസ്താനുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമായി അക്രമങ്ങൾ നടത്തിയപ്പോൾ കരിംലാലയ്ക്ക് അക്രമങ്ങൾ ഒഴിവാക്കിയുള്ള ഒരു വഴി അറിയുമായിരുന്നില്ല. ഇക്കാരണത്താൽ തന്നെ ബോംബെ നിവാസികൾ ഏറ്റവും പേടിച്ചിരുന്നത് കരിംലായുടെ ഗാങ്ങിനെയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തിയ കരിംലാലയുടെ ഗാങ്ങിനെ നിയന്ത്രിച്ചിരുന്ന പ്രധാനികളും അഫ്ഗാനികൾ തന്നെയായിരുന്നു. ലാലയുടെ സഹോദരപുത്രൻ സമദ് ഖാനാണ് പത്താൻ ഗാങ്ങിനെ നയിച്ചിരുന്നത്. സമദിന്റെയും അയാളുടെ പത്താൻ സുഹൃത്തുക്കളുടെയും ഭരണമായിരുന്നു ഗാങ്ങിൽ. ഈ ഗാങ്ങുമായി ദാവൂദും സഹോദരനും ബന്ധപ്പെടുന്നത് ഹാജി മസ്താൻ വഴിയാണ്. സാബിറിനും ദാവൂദിനും തൃപ്തികരമായ ഒരിടം ഇതിൽ ലഭിച്ചില്ല. കള്ളക്കടത്ത് സാമഗ്രികൾ നീക്കം ചെയ്യുന്ന തരം ‘കുറഞ്ഞ’ ജോലികളാണ് ഇരുവരെയും ഏൽപ്പിച്ചിരുന്നത്. ഈ ‘അതൃപ്ത സഹോദരങ്ങളെ’ തന്ത്രപൂർവ്വം ഉപയോഗിക്കാൻ പൊലീസ് തീരുമാനിച്ചു.

കരിംലാലയുടെ പത്താൻ ഗാങ്ങിനെയും ഹാജി മസ്താന്റെ ‘ദേശീ ഗാങ്ങി’നെയും ശത്രുക്കളാക്കിയതിനു പിന്നിലെ അടിസ്ഥാന കാരണങ്ങളിലൊന്ന് സാബിറും ദാവൂദും ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. ലാലയും മസ്താനും പരസ്പരം പോരടിക്കാതെ ബിസിനസ്സ് നടത്തിക്കൊണ്ടു പോയിരുന്ന രീതി അവര്‍ക്കു ശേഷം വന്ന തലമുറയ്ക്ക് പിന്തുടരാൻ കഴിഞ്ഞില്ല. പത്താൻ ഗാങ്ങുമായി സഹകരിക്കാൻ ദാവൂദും സഹോദരനും തീരുമാനമെടുത്തതിനു പിന്നിൽ തങ്ങൾക്ക് വേണ്ടത്ര സ്വാധീനം വളർന്നിട്ടില്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു.

പത്താൻ ഗാങ്ങിന്റെ പരാതികളോട് പുറംതിരിഞ്ഞു നിൽക്കുന്നതിന് പകരമായി പൊലീസിന് അവരുടെ നീക്കങ്ങൾ ചോർത്തിക്കൊടുക്കാമെന്ന് ദാവൂദും സാബിറും സമ്മതിച്ചു. (ഇതിലേക്ക് ഇവരെ നയിച്ച കാരണങ്ങൾ പിന്നീട് പറയുന്നുണ്ട്) ഇതിന് ഇരുവരുടെയും സുഹൃത്തായ ഇഖ്ബാൽ നാട്ടിക് എന്ന മാധ്യമപ്രവര്‍ത്തകനും പിന്തുണ നല്കി. ഇങ്ങനെ കിട്ടിയ വിവരമനുസരിച്ച് സമദിന്റെ അനധിക‍ൃത ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. മദ്യ ഗോഡൗണുകളിലും റെയ്ഡ് നടന്നു. പൊലീസിന് വിവരം നല്കിയത് ഇഖ്ബാലാണെന്ന ധാരണയിൽ സമദ് അയാളെ കൊലപ്പെടുത്തി.

പത്താൻ ഗാങ്ങുമായി നേരിട്ടേല്ക്കുന്ന ഇബ്രാഹിം സഹോദരങ്ങൾ

സുഹൃത്തിനെ സമദ് കൊലപ്പെടുത്തിയത് ദാവൂദിനെയും സാബിറിനെയും വല്ലാതെ പ്രകോപിപ്പിച്ചു. ഇരുവരും പത്താൻ ഗാങ്ങിനെ തകർക്കാനുള്ള പദ്ധതികളാലോചിച്ചു. പത്താൻ ഗാങ്ങിന്റെ ചില ഘടകങ്ങളിൽ ആധിപത്യം സ്ഥാപിച്ച് സ്വന്തമായൊരു ഗാങ് രൂപീകരിച്ചു. യങ് കമ്പനി എന്നായിരുന്നു പേര്. പത്താൻ ഗാങ്ങിന്റെ പ്രദേശങ്ങളിൽ പലതിലും ഇവർ ആധിപത്യം സ്ഥാപിച്ചതോടെ ഗാങ്ങുകൾ തമ്മിലുള്ള തുറന്ന ആക്രമണങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങി. ഹാജി മസ്താന്റെ താക്കീതുകള്‍ പോലും വിലപ്പോയില്ല.

1981 ഫെബ്രുവരി 12ന് കാമാത്തിപുരയിലെ ഒരു ലൈംഗികതൊഴിലാളിയുമൊത്ത് ഫിയറ്റ് കാറിൽ സഞ്ചരിക്കുകയായിരുന്ന ദാവൂദിന്റെ സഹോദരൻ സാബിർ ഇബ്രാഹിമിനെ സമദ് ഖാനും പത്താൻ സുഹൃത്തുക്കളും ചേർന്ന് വെടിവെച്ചു കൊന്നു. ദാവൂദിനെക്കൂടി കൊല്ലാൻ ഈ സംഘം ഉടന്‍ യാത്ര തിരിച്ചെങ്കിലും വാഹനത്തിന്റെ വരവ് ശ്രദ്ധയിൽപ്പെട്ട ദവൂദിന്റെ അനുചരന്മാരിലൊരാൾ വിവരം ഉടൻതന്നെ കൈമാറി. ദാവൂദ് രക്ഷപ്പെട്ടു.

സഹോദരനെ കൊല ചെയ്തവരോട് പകരം ചോദിക്കാൻ ദാവൂദ് ഒരു വൻ ക്വട്ടേഷൻ കൊടുത്തു. ആദ്യം സമദിന്റെ പത്താൻ സുഹൃത്തുക്കളെയും പിന്നീട്, 1984ൽ സമദിനെയും കൊലപ്പെടുത്തി. ഇതിനകം ദാവൂദിന്റെ ബിസിനസ്സ് ലോകം വളരെ വലുതായി മാറിയിരുന്നു. ആദ്യ കൊലപാതകത്തിനു ശേഷം തന്നെ പൊലീസിനെ വെട്ടിച്ച് ദാവൂദ് ദുബൈയിലേക്ക് പറന്നിരുന്നു.

ദാവൂദിന്റെ പൊലീസ് ബന്ധങ്ങൾ

തന്റെ ‘കരിയറി’ന്റെ തുടക്കകാലത്തു തന്നെ പൊലീസുമായി ഉറച്ച ബന്ധം സ്ഥാപിക്കാൻ ദാവൂദിനായി. പൊലീസ് കോൺസ്റ്റബിളിന്റെ മകൻ എന്ന വൈകാരിക ബന്ധമാണ് ആദ്യം സ്ഥാപിക്കപ്പെട്ടത്. പല കള്ളക്കടത്തുകൾക്കും പോലീസ് സഹായം തുടക്കം മുതലേ ലഭിച്ചു. പിന്നീട് സമദിന്റെ പത്താൻ ഗാങ്ങിനെ തകർക്കാനും ഈ പൊലീസ് ബന്ധം ദാവൂദ് സമർത്ഥമായി ഉപയോഗിച്ചു. പൊലീസിന്റെ ഇൻഫോർമറായാണ് അക്കാലത്ത് ദാവൂദും സഹോദരനും പ്രവര്‍ത്തിച്ചത്. സമദിന്റെ സുഹൃത്തുക്കളിലൊരാളായ അലംസേബിനെ കൊലപ്പെടുത്തിയത് ഗുജറാത്തിലെ വഡോദര പൊലീസ് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടൽ വഴിയാണ്. ഇത് സംഘടിപ്പിച്ചതും ദാവൂദ് ആയിരുന്നു. ഈ പൊലീസ് ബന്ധം ശക്തമാകുന്നത് ആദ്യകാലത്ത് ദാവൂദ് നടത്തിയ ഒരു കൊള്ളയുമായി ബന്ധപ്പെട്ടാണ്. 1974ൽ ദാവൂദിന്റെ സംഘാംഗങ്ങള്‍ ഹാജി മസ്താന്റെ ഗാങ്ങുമായി ചെറിയ ഏറ്റുമുട്ടൽ നടത്തി. ഇതിന് പകരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു ദാവൂദ്. അങ്ങനെയിരിക്കെയാണ് ഹാജി മസ്താന്റെ വീട്ടിലേക്ക് 4,75,000 രൂപയും കൊണ്ട് ഒരു വാഹനം പോകുന്നുണ്ടെന്ന വിവരം ദാവൂദിന് ലഭിച്ചത്. ഈ വാഹനം കൊള്ളയടിച്ചതിനു ശേഷമാണ് പണം മസ്താന്റേതല്ല, മെട്രോപോളിറ്റൻ ബാങ്കിന്റേതാണെന്ന് ദാവൂദിന് മനസ്സിലായത്. ബോംബെ നഗരം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നായിരുന്നു അത്. ഈ കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സംഘത്തിൽ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളായിരുന്ന ദാവൂദിന്റെ പിതാവ് ഇബ്രാഹിം കാസ്കറും ഉണ്ടായിരുന്നു. തന്റെ മകനാണ് കൊള്ളയ്ക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞ ഇബ്രാഹിം ദാവൂദിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

ഇബ്രാഹിമിന്റെ മകനെ പൊലീസ് പ്രത്യേക രീതിയിലാണ് പരിഗണിച്ചത്. കേസൊക്കെ ചാർജ് ചെയ്തെങ്കിലും തങ്ങളുടെ പരിഗണന ദാവൂദിനുണ്ടാകുമെന്ന സൂചന പൊലീസ് നൽകി. പകരമായി പത്താൻ ഗാങ്ങിനെ വീഴ്ത്താൻ ദാവൂദ് സഹായിക്കണം! ഈ കേസ് ഇന്നും നിലവിലുണ്ട്. സുപ്രീംകോടതി വരെയെത്തിയ കേസിൽ 1992ല്‍ ദാവൂദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

ഇന്ത്യയിൽ നിന്ന് എന്നെന്നേക്കുമായുള്ള വിട്ടുനിൽക്കൽ

സമദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കു ശേഷം ദുബൈയിലേക്ക് ദാവൂദ് പ്രവർത്തനകേന്ദ്രം മാറ്റിയ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. പിന്നീട് ദാവൂദ് ഇന്ത്യയിലേക്കുള്ള വരവ് കുറച്ചിരുന്നു. 1992ലെ വാറന്റിനു ശേഷം ഈ വരവ് തീരെ നിലച്ചു. ഇവിടെ നിന്നാണ് ദാവൂദിന്റെ ബിസിനസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് മാറുന്നത്. ദുബൈയിൽ രാജകുടുംബാംഗങ്ങളുമായി ദാവൂദ് ഊഷ്മളമായ ബന്ധം സ്ഥാപിച്ചു. സ്വാധീനമുള്ള ഷെയ്ക്കുമാരെയെല്ലാം സൗഹൃദവലയത്തിനുള്ളിലാക്കി.

പുതിയ ബിസിനസ്സ് സാധ്യതകൾ

നേരത്തെ, വാടകവീടുകളിൽ നിന്ന് ആളെ ഒഴിപ്പിക്കലും, ചേരികളിൽ നിന്നും മറ്റും ആളുകളെ ഒഴിപ്പിച്ച് നിർമാണപ്രവർത്തനങ്ങൾ സുഗമമാക്കലും, ബിസിനസ്സ് തർക്കങ്ങള്‍ ഇടപെട്ട് തീർക്കലും, മയക്കുമരുന്ന് കള്ളക്കടത്തുമൊക്കെയായിരുന്നു ദാവൂദിന്റെ കളിയിടങ്ങൾ. ദുബൈയിലേക്ക് മാറിയതോടെ ബിസിനസ്സിന്റെ സ്വഭാവങ്ങളിൽ കാര്യമായ മാറ്റം വന്നു. ഗുജറാത്ത് തീരങ്ങളിലെ കപ്പൽ പൊളിക്കുന്ന ബിസിനസ്സിൽ ദാവൂദിന് ബന്ധമുണ്ടായിരുന്നു. ഇതുവഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്താൻ ദാവൂദിനായി. കള്ളനോട്ടുകൾ കൊണ്ട് ഒരു സമാന്തരസാമ്രാജ്യം തന്നെ ദാവൂദ് സൃഷ്ടിക്കുന്നത് ദുബൈ ജീവിതകാലത്താണ്. 1993ൽ മുംബൈ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ദാവൂദ് താവളം പാകിസ്താനിലേക്ക് മാറ്റി. ഈ കാലത്തു തന്നെ ഇരുരാജ്യങ്ങളും കുറ്റവാളികളെ കൈമാറുന്നതിനുള്ള ഒരു കരാർ രൂപപ്പെടുത്താൻ നയതന്ത്ര നീക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. 1999ൽ ഇന്ത്യയും യുഎഇയും ഇത്തരമൊരു കരാറിൽ ഒപ്പു വെക്കുകയും ചെയ്തു. ദാവൂദിന് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താവളം പാകിസ്താന്‍ തന്നെയാണ്.

അധോലോക നായകനിൽ നിന്ന് തീവ്രവാദിയിലേക്കുള്ള മാറ്റം

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം വ്യാപകമായി നടന്ന കലാപങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നടന്നത് ബോംബെയിലായിരുന്നു. 1993 മാർച്ച് മാസത്തിൽ ദാവൂദ് നഗരത്തില്‍ 12 ബോംബ് സ്ഫോടനങ്ങൾ നടത്തി. അന്ന് ലോകത്തിൽ അപൂർവ്വമായ തരത്തിൽ പരമ്പരയായി, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയവയായിരുന്നു ആ സ്ഫോടനങ്ങൾ. ദാവൂദ് പാകിസ്താനിലേക്ക് താവളം മാറ്റിയതിനു തൊട്ടുപിന്നാലെയാണ് ബോംബിങ്ങുകൾ നടന്നത്.

പാകിസ്താനിലേക്കുള്ള ദാവൂദിന്റെ മാറ്റം വഴി സംഭവിച്ചത് അധോലോക ഗുണ്ട എന്നതിൽ നിന്ന് ഒരു ആഗോള തീവ്രവാദിയിലേക്കുള്ള മാറ്റം കൂടിയാണ്. ലഷ്കർ ഇ ത്വയ്യിബ, ഐഎസ്ഐ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു ദാവൂദ്. ദുബൈ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലെ അധികാരകേന്ദ്രങ്ങളിൽ പടർന്നുകയറി നില്‍ക്കുന്ന പ്രസ്ഥാനമായ ഡി-കമ്പനിക്ക് യുകെ, മൊറോക്കോ, ജർമനി, തുർക്കി, ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ, സൈപ്രസ്, യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലും സ്വാധീനം വളർന്നു.

നേരത്തെ ഹന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ദാവൂദിന്റെ സംഘത്തിൽ പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്നെങ്കിൽ ഇന്ന് അവരിൽ ഭൂരിഭാഗം പേരും തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ദാവൂദിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഛോട്ടാ രാജൻ പോലും പിന്നീട് ഹിന്ദുക്കള്‍ മാത്രം അംഗങ്ങളായ ഗാങ്ങുണ്ടാക്കി പിരിയുകയുണ്ടായി.

ദാവൂദിന്റെ പ്രധാന കളിസ്ഥലങ്ങളിലൊന്നാണ് ഇന്നും ക്രിക്കറ്റ്

ക്രിക്കറ്റിൽ ഇന്ന് മാച്ച് ഫിക്സിങ് നടക്കുന്നില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനര്‍ത്ഥം ദാവൂദ് തന്റെ ബിസിനസ്സെല്ലാം പൂട്ടിക്കെട്ടി വീട്ടിലിരിക്കുന്നു എന്നവർ ധരിച്ചിരിക്കുന്നു എന്നു മാത്രമാണ്. ഏതാണ്ട് 1.8 ബില്യൺ ഡോളറിന്റെ ബിസിനസ്സാണ് ഡി കമ്പനി മാച്ച് ഫിക്സിങ്ങിലൂടെ നേടുന്നത്. ഡി കമ്പനിയുടെ പ്രധാന ബിസിനസ്സുകളിലൊന്നാണ് ഇന്നും ഇത്. 2013ലെ ഐപിഎൽ സ്പോട്ട് ഫിക്സിങ്ങിൽ ദാവൂദിന് പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്രിക്കറ്റുമായും വാതുവെയ്പ്പുമായുമെല്ലാം ദാവൂദിനുള്ള ബന്ധം ഏറെ പഴയതാണ്. 80കളിൽ ഡ്രസ്സിങ് റൂമുകളിൽ നിർഭയമായി കയറിച്ചെല്ലാന്‍ ദാവൂദിന് കഴിയുമായിരുന്നെന്ന് മുൻ ക്രിക്കറ്റ് താരം കപിൽ ദേവ് വെളിപ്പെടുത്തിയിരുന്നത് ഓർക്കുക.

ഡി കമ്പനി എന്ന വൻ ശൃംഖല

ഡി കമ്പനി ഇന്ന് ആർക്കും തൊടാനാകാത്ത ഉയരത്തിൽ നിൽക്കുന്നൊരു പ്രസ്ഥാനമായി വളർന്നിട്ടുണ്ട് എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. തീവ്രവാദ പ്രവർത്തനം മുതൽ നമ്മുടെ കൈകളിലെത്തുന്ന പുത്തൻ സിനിമകളുടെ വ്യാജ കോപ്പികളിൽ വരെ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ട്. അയ്യായിരത്തോളം ക്രിമിനലുകളുടെ ഒരു ശൃംഖലയാണ് ഇന്ന് ഡി കമ്പനി.

ദാവൂദ് ഇന്ന് എവിടെ, എങ്ങനെ ജീവിക്കുന്നു?

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ പാക് സൈനിക നേതൃത്വത്തിന്റെ സഹായത്തോടെ ജിവിക്കുകയാണ് എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് നിഷേധിക്കുന്ന ഒരേയൊരു കൂട്ടർ പാക് സര്‍ക്കാർ മാത്രമാണ്. കറാച്ചിയിലെ അത്യാഡംബര സൗകര്യങ്ങളുള്ള വീടുകളിലാണ് താമസം. ബർണി ഹൗസ് എന്ന ആഡംബര ഭവനത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താപനില നിയന്ത്രിക്കാവുന്ന നീന്തൽക്കുളങ്ങളും, ടെന്നീസ് കോർട്ടുകളുും കൃത്രിമ വെള്ളച്ചാട്ടങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട് ഈ വീട്ടിൽ. കസ്റ്റമൈസ് ചെയ്ത ബിമ്മറിലും മെർക്കിലുമൊക്കെയാണ് സഞ്ചാരം. പാക് സൈനികരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദാവൂദിന്റെ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഗാങ്സ്റ്ററാണ് ദാവൂദ്. 6.7 ബില്യൺ ഡോളറാണ് ആസ്തി. ഇത് 2015ലെ കണക്കാണ്.

എന്തൊക്കെയാണ് ദാവൂദിനെതിരെ നിലവിൽ ചാർജ് ചെയ്യപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍?

1974ൽ മെട്രോപോളിറ്റന്‍ ബാങ്കിന്റെ വാഹനം കൊള്ളയടിച്ച് 4,75,000 രൂപ തട്ടിയ സംഭവമാണ് ദാവൂദ് ഇബ്രാഹിമിനെതിരെ ചാർജ് ചെയ്യപ്പെട്ട ആദ്യത്തെ വലിയ ക്രിമിനൽ കുറ്റമെന്ന് പറയാം. പിന്നീട് 1993 മാർച്ച് 12ന് മുംബൈയിൽ 12 ഇടങ്ങളിലായി സംഘടിപ്പിച്ച ബോംബ് സ്ഫോടനങ്ങൾക്കു പിന്നിലും ദാവൂദാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 250 പേരുടെ മരണത്തിന് കാരണമായി ഈ സ്ഫോടനങ്ങൾ. 1997 ആഗസ്റ്റ് 12ന് ടി സീരീസ് സ്ഥാപകൻ ഗുൽഷൻ കുമാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ സഹായിയായ അബ്ദുൾ റൗഫ് പിടിയിലായെങ്കിലും ദാവൂദിന് നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ നിരവധി രാഷ്ട്രീയക്കാരുടെയും കലാകാരന്മാരുടെയും മരണങ്ങൾക്കു പിന്നിൽ ദാവൂദാണെന്ന് ആരോപണങ്ങൾ നിലവിലുണ്ട്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ദാവൂദ് അൽ-ഖായിദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി ഐക്യരാഷ്ട്രസഭ ആരോപിക്കുന്നു. ദാവൂദിനെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വിശദീകരിക്കുന്നിടത്ത് ദക്ഷിണേഷ്യ, മധ്യ പൂർവ്വദേശങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ കള്ളക്കടത്ത് മാർഗ്ഗങ്ങൾ സ്ഥാപിച്ചതായും പറയുന്നുണ്ട്. ഉസാമ ബിൻ ലാദനുമായും അയാളുടെ ഭീകരവാദ ശൃംഖലയുമായും ചേർന്നാണ് ദാവൂദ് ഈ കള്ളക്കടത്തുകള്‍ നടത്തിയിരുന്നതെന്നും ഐക്യരാഷ്ട്രസഭ സാക്ഷ്യപ്പെടുത്തുന്നു. 90കളുടെ അവസാനത്തിൽ താലിബാൻ സഹായത്തോടെ ദാവൂദ് അഫ്ഗാനിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നുവത്രെ!

അൽ ഖായിദയെയും ലഷ്കർ ഇ ത്വയ്യിബ പോലുള്ള ഇതര സംഘടനകളെയും സാമ്പത്തികമായി ദാവൂദ് സഹായിച്ചിരുന്നതായി വിവരങ്ങളുണ്ടെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.

ഇന്ത്യ, പകിസ്താൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി കമ്പനി എന്ന ദാവൂദിന്റെ സംഘത്തെയും, അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെയും, ദാവൂദിനെത്തന്നെയും ഉപരോധിക്കാനുള്ള യുഎസ്സിന്റെ തീരുമാനം 2015ലാണ് വന്നത്. 2003 ഒക്ടോബറിൽ തന്നെ ദാവൂദിനെ ആഗോളഭീകരനായി യുഎസ് പ്രഖ്യാപിച്ചിരുന്നു. 2006 ജൂൺ മാസത്തിൽ യുഎസ്സിലെ കിങ്പിൻ നിയമപ്രകാരം ദാവൂദിനെ സുപ്രധാന മയക്കുമരുന്ന് കടത്തുകാരനായി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

ബോളിവുഡ് കാമറകൾക്കു പിന്നിലെ നായകൻ!

ബോളിവുഡിലെ ഒരുപക്ഷെ, ഏറ്റവും വിലകുറഞ്ഞ മനുഷ്യരെയാണ് നമ്മൾ സ്ക്രീനുകളിൽ കാണുന്നത്. ദാവൂദിന്റെ ലോകത്തിലെ കളിപ്പാവകൾ. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിൽ മാത്രമൊതുങ്ങുന്നില്ല ദാവൂദിന്റെ ഇടപെടലുകൾ. ഏതൊക്കെ ചിത്രങ്ങൾ ആരെല്ലാം നിർമിക്കണമെന്നും സംവിധാനം ചെയ്യണമെന്നും അഭിനയിക്കണമെന്നുമെല്ലാം നിശ്ചയിക്കാൻ അധികാരമുള്ളയാളാണ് ഇന്നും ദാവൂദ്. ലാഭവിഹിതം പങ്കു വെക്കണമെന്നാവശ്യപ്പെട്ട് ദാവൂദിന്റെ വിളികൾ നിരവധി നിര്‍മാതാക്കൾക്ക് എത്താറുണ്ട്. 90കളിലാണ് ദാവൂദ് സിനിമാ വ്യവസായത്തിൽ കാര്യമായ ഇടപെടൽ നടത്തിയത്. നടീനടന്മാർക്കും സംവിധായകർക്കുമെല്ലാം വേണ്ടി ആഡംബരപാർട്ടികൾ നിരവധി സംഘടിപ്പിച്ചു ദാവൂദ്. നടിമാരുമായി ദാവൂദിനുള്ള ബന്ധങ്ങള്‍ അക്കാലത്ത് ചര്‍ച്ചയായിരുന്നു. 1997ൽ ടി സീരീസ് സ്ഥാപകന്‍ ഗുൽഷൻ കുമാറിന്റെ മരണത്തിനു പിന്നിൽ ഡി കമ്പനിയാണെന്നും വാർത്തകളുണ്ടായിരുന്നു.

ദാവൂദ് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?

ഊഹങ്ങളായി പലതും പ്രചരിക്കുന്നുണ്ട്. ദാവൂദ് രോഗബാധിതനാണെന്നും മാനസികമായി ക്ഷീണം അനുഭവിക്കുകയാണെന്നുമെല്ലാം. ഇതിനിടെ 2018 മാര്‍ച്ച് 7ന് ദാവൂദിന്റെ അഭിഭാഷകന്‍ ശ്യാം കേശ്വാനിയുടേതായി ഒരു പ്രസ്താവന മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദാവൂദ് ചില ഉപാധികളോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയ്യാറാണ്! ഗാങ്സ്റ്റർ ജീവിതത്തിനൊടുവിൽ ദാനധർമ്മാദികളിലേക്ക് മടങ്ങിയ, ഹജ്ജിനു പോയി ഭക്തിയുടെ മാർഗം സ്വീകരിച്ച തന്റെ ഗുരു ഹാജി മസ്താന്റെ പാതയിലേക്ക് തിരിക്കുകയാണോ ദാവൂദ് എന്ന സന്ദേഹങ്ങളുയരുന്നുണ്ട്.

നേരത്തെയും ദാവൂദ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത്. എന്നാൽ, സർക്കാർ വിസമ്മതം പ്രകടിപ്പിച്ചു. ചെയ്ത കുറ്റങ്ങൾക്ക് അർഹമായ ശിക്ഷ വാങ്ങാതെ രക്ഷപ്പെടാം എന്നതിനൊപ്പം നിലവിലെ ബിസിനസ്സുകള്‍ക്ക് നിയമപരത നേടിക്കൊടുക്കുകയുമാകാം എന്നതാണ് ദാവൂദിന്റെ മനസ്സിലിരിപ്പെന്ന് സർക്കാർ അന്ന് വിലയിരുത്തി.

ഇന്ന്, മാറിയ രാഷ്ട്രീയ കാലാവസ്ഥ ദാവൂദിൽ പ്രതീക്ഷകളുയർത്തുന്നുണ്ട്. ദാവൂദിനെ തിരികെ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ ഗൂഢാലോചന നടത്തുന്നതായി മഹാരാഷ്ട്ര നവനിർമാണ്‍ സേന തലവന്‍ രാജ് താക്കറെ പ്രസ്താവിച്ചത് വലിയ വിവാദമായി മാറിയിരുന്നു. 2017 സെപ്തംബറിലായിരുന്നു രാജ്താക്കറെയുടെ ഈ പ്രസ്താവന. ദാവൂദിനെ തിരികെ കൊണ്ടുവന്ന് അത് വരുന്ന തെരഞ്ഞെടുപ്പിൽ നേട്ടമാക്കുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളതെന്ന ആരോപണവും രാജ് താക്കറെ ഉന്നയിച്ചു. ബിജെപിയുടെയോ സർക്കാരിന്റെയോ ആവശ്യപ്രകാരമല്ല, ദാവൂദിന്റെ ആഗ്രഹപ്രകാരമാണ് ഈ ചർച്ചകൾ നടക്കുന്നതെന്നും രാജ് താക്കറെ അന്ന് പറഞ്ഞു.

2016ൽ ദാവൂദിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് മുംബൈ സന്ദർശിക്കുകയും തന്റെ പിതാവിനെ കാണുകയും ചെയ്തിരുന്നു. ഈ വിവരം പുറത്തുവന്നപ്പോൾ സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തു വന്നു. ഇത്തരമൊരു സംഭവം നടക്കുമ്പോൾ മോദി സർക്കാർ ഉറങ്ങുകയായിരുന്നോ എന്നായിരുന്നു ചോദ്യം. മോദി ഉറങ്ങിയതോ ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടതോ ഒന്നുമല്ല കാര്യമെന്ന് ഇന്ന് എല്ലാവർക്കുമറിയാം. ദാവൂദിനെ ബിജെപിക്ക് ആവശ്യമുണ്ട്. 2019 പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ദാവൂദിനെ ഇന്ത്യയിലെത്തിച്ച് അയാൾ ആവശ്യപ്പെടുന്ന തരം ‘ശിക്ഷ’ വാങ്ങിക്കൊടുത്താൽ ബിജെപിക്കത് നല്ലൊരു പ്രചാരണ ആയുധമാക്കാം.

Share on

മറ്റുവാർത്തകൾ