UPDATES

സിനിമാ വാര്‍ത്തകള്‍

മുകേഷിനേയും ചോദ്യം ചെയ്യും

ഒന്നര വര്‍ഷത്തോളം ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ഒഴിവാക്കിയിരുന്നു. ജോലിയില്‍നിന്ന് പുറത്താക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പൊലീസ് അന്വേഷിക്കും.

നടിയെ ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍, മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതിനാലാണിത്. ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഒന്നര വര്‍ഷത്തോളം ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ഒഴിവാക്കിയിരുന്നു. ജോലിയില്‍നിന്ന് പുറത്താക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പൊലീസ് അന്വേഷിക്കും. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമാണ് മുകേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വീണ്ടും ചോദ്യം ചെയ്യും. കൂടാതെ ദിലീപിന്റെ അനുജന്‍ അനൂപിനേയും ദിലീപുമായി അടുപ്പമുള്ള മറ്റുചിലരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അനൂപ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 14ന് ഏലൂരില്‍ വെച്ചാണ് ഇരുവരും നേരിട്ട് കണ്ടതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാദിര്‍ഷയും ദിലീപും തമ്മിലുള്ള ഫോണ്‍കോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാന്‍ നാദിര്‍ഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിര്‍ഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നത്.

പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് നല്‍കാന്‍ സഹതടവുകാരനായ വിഷ്ണു, ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശമായി സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ വിവരം. ആദ്യഘട്ടത്തില്‍ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍