UPDATES

സയന്‍സ്/ടെക്നോളജി

2050 മുതല്‍ എല്ലാ വര്‍ഷവും തീവ്രമായി സമുദ്രനിരപ്പ് ഉയരുമെന്ന് പഠന റിപ്പോര്‍ട്ട്; 200 കോടി ജനങ്ങള്‍ക്ക് ഭീഷണി, തീരമുള്ള മഹാനഗരങ്ങള്‍ മുങ്ങിയേക്കാം

21ാം നൂറ്റാണ്ടിന്റെ അവസാനം വരെ (2099) ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.

സമുദ്രനിരപ്പ് തീവ്രമായ നിലയില്‍ ഉയരുന്ന, നൂറ്റാണ്ടിലൊരിക്കല്‍ സംഭവിച്ചിരുന്ന പ്രതിഭാസം 2050 മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതാപനവും കാര്‍ബണ്‍ പുറന്തള്ളലും നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഇതിന് മാറ്റമുണ്ടാകില്ല. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാല് മീറ്ററിലധികം വരെ സമുദ്ര നിരപ്പ് ഉയരാം. അത് ലോകത്തിന്റെ മാപ്പ് തന്നെ മാറ്റിയേക്കാം. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന കാര്യങ്ങളാണിത്. സമുദ്രങ്ങളുടേയും മഞ്ഞുമലകളുടേയും അവസ്ഥ പഠിച്ച ശേഷം ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആഗോളതാപനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അപകടകരമായ മാറ്റങ്ങള്‍ സമുദ്രങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കുമുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലുമെല്ലാം വലിയ തോതില്‍ മഞ്ഞുമലകകള്‍ ഉരുകുകയാണ്. സമുദ്രങ്ങള്‍ കൂടുതല്‍ ചുട് പിടിച്ചതും ആസിഡ് അംശമുള്ളതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമായ നിലയിലേയ്ക്ക് മാറുകയാണ്. 21ാം നൂറ്റാണ്ടിന്റെ അവസാനം വരെ (2099) ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ വന്‍ നഗരങ്ങളില്‍ പകുതിയും ജീവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. ഏതാണ്ട് 200 കോടിയോളം ജനങ്ങള്‍ തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ അപ്രതീക്ഷിതമായ വേഗതയിലാണ് മഞ്ഞുരുകല്‍ നടന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തിയില്ലെങ്കില്‍ 61 സെന്റീമീറ്റര്‍ മുതല്‍ 110 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 10 മീറ്റര്‍ കൂടുതലാണിത്. 10 മീറ്റര്‍ കൂടുതല്‍ സമുദ്രനിരപ്പ് എന്ന് പറയുമ്പോള്‍ ഒരു കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കാം എന്ന് പഠനം പറയുന്നു. 2100 ആകുമ്പോളേക്ക് 238 സെമി വരെ ഉയരാം. ലോകത്തെ പല വന്‍ നഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ, യുഎന്‍ യൂണിവേഴ്‌സിറ്റിയിലെ സീറ്റ സെബെസ്വാരി ദ ഗാര്‍ഡിയനോട് പറഞ്ഞു.

അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഉടന്‍ നിയന്ത്രിച്ചാല്‍ പോരും 29 സെന്റീമീറ്ററിനും 59 സെന്റീമീറ്ററിനും ഇടയില്‍ സമുദ്രനിരപ്പ് ഉയരുന്ന ഭീഷണി നിലവിലുണ്ട്. സമുദ്ര താപനം കൊടുങ്കാറ്റുകള്‍ക്കും വലിയ മഴക്കെടുതികള്‍ക്കും കാരണമായേക്കാമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ അടക്കമുള്ള ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കും. കാട്ടുതീ വര്‍ദ്ധിക്കും.

ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റായും മറ്റ് ചില പ്രദേശങ്ങളില്‍ പ്രളയവുമാണുണ്ടാവുക. മണ്ണടിച്ചിലുകള്‍ വര്‍ദ്ധിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹിമാലയന്‍ പര്‍വത നിരയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കുമെന്നാണ് ഐപിസിസി പറയുന്നത്. ആര്‍ട്ടിക്കിലും (ഉത്തര ധ്രുവം) കാര്യമായ മഞ്ഞുരുകലാണ് ഐപിസിസി പ്രവചിക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ നാശമുണ്ടാകും. മത്സ്യസമ്പത്ത് നിലവിലുള്ളതിന്റെ കാല്‍ ഭാഗമായി ചുരുങ്ങും.

ലിങ്ക് കാണുകSpecial Report on the Ocean and Cryosphere in a Changing Climate

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍