UPDATES

വിദേശം

എയ്ഡ്‌സ് ഭൂതകാലത്തിന്റെ രോഗമല്ല; ഒരു എയ്ഡ്‌സ് രോഗിയുടെ മകളുടെ ഓര്‍മ്മക്കുറിപ്പുകള്‍

ലോണെ ഒനീല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ അടുത്തകാലത്താണ് എന്റെ ഒരു സുഹൃത്ത് തദ്ദേശീയ ഭക്ഷണങ്ങളും അതിന്റെ രീതികളും പരിചയപ്പെടുത്തുന്ന ഒരു ലൈഫ് സ്‌റ്റൈല്‍ വെബ്‌സൈറ്റ് ഉടമ ചനിയെ ഇന്‍ഫന്റെ ലൂസിമാ എന്ന ബോസ്റ്റണ്‍ എഴുത്തുകാരിയെ പരിചയപ്പെടുത്തിയത്. അവര്‍ ഡോര്‍ഷെസ്റ്റര്‍ റിപ്പോര്‍ട്ടര്‍ എന്ന പത്രത്തില്‍ പൂന്തോട്ട പരിപാലനത്തെ കുറിച്ച് ലേഖനമെഴുതുന്ന ഒരു കോളമിസ്റ്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ഏറെനാളായിട്ടില്ല. ഒരു സ്ത്രീകൂടി ഈ മേഖലയിലേക്ക് കടന്നു വരുന്നത് കണ്ടപ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നി.

അവരുടെ എഴുത്തിന് ഒരു പശ്ചാത്തലം ഉണ്ട് എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അതിപ്പോള്‍ തന്നെ വായിക്കണം എന്നും സുഹൃത്ത് നിര്‍ബന്ധം പിടിച്ചു. ആ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്:

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ അമ്മ എയ്ഡ്‌സ് ബാധിച്ചു മരിച്ചത്. എനിക്കറിയാം നിങ്ങള്‍ ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്ന്. ‘കറങ്ങി നടന്നു കിട്ടിയ അസുഖം’ എന്നല്ലേ? അതങ്ങനെയല്ല.

എന്റെ അമ്മ ജനിച്ചതും വളര്‍ന്നതും ഫിലിപ്പൈന്‍സില്‍ ആണ്. അറുപതുകളില്‍ അവര്‍ മെഡിക്കല്‍ പ്രൊഫഷനില്‍ മുന്നേറുന്നതിനായി അമേരിക്കയിലേക്ക് കുടിയേറി. വളരെ കഠിനാധ്വാനിയും മികച്ച രീതിയില്‍ വിജയം കൊയ്തവളും തെറ്റിനെയും മണ്ടത്തരങ്ങളെയും വെറുപ്പോടെ കാണുന്നവളും ആയിരുന്നു എന്റെ അമ്മ, 39-കാരിയായ ലൂസിമാ എഴുതി.

ഈ ലേഖനത്തില്‍ അവളുടെ അമ്മയുടെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും വിശദമായി എഴുതിയിരിക്കുന്നു. എങ്ങനെയാണ് ലൂസിമായുടെ ഹൈതിയന്‍ വംശജനായ അച്ഛനുമായി അമ്മ വേര്‍പിരിഞ്ഞത്? എന്തിനാണ് അവളെ ഫിലിപ്പൈന്‍സ് ബന്ധുക്കളുടെ കൂടെ താമസിക്കാനായി നാലുവയസ്സുള്ളപ്പോള്‍ പറഞ്ഞയച്ചത്? എന്നൊക്കെ ഈ എഴുത്തില്‍ ഉണ്ട്. അതിനു ശേഷം ലൂസിമാക്ക് പത്തുവയസ്സുള്ളപ്പോള്‍ അവളുടെ അമ്മ ഒരു ജൂതവംശജനെ വിവാഹം ചെയ്തു. എന്നാല്‍ മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്തി അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് അവര്‍ കണ്ടെത്തി.

തനിക്ക് എച്ച് ഐ വി ബാധിച്ചിരിക്കുന്നു എന്ന് അമ്മ 1990-ല്‍ കത്തെഴുതി. എനിക്കറിയാമായിരുന്നു ആരില്‍ നിന്നാണ് അത് പടര്‍ന്നത് എന്ന്. പിന്നീടു നടത്തിയ പരിശോധനയില്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് എന്നും ഇനി കുറച്ചു നാളുകള്‍ മാത്രമേ അമ്മയ്ക്കുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു. 1991 മെയ് മാസം 17-ന്, അമ്മ മരണത്തിനു കീഴടങ്ങി.

അമ്മ മരിക്കുന്നതിനു മുന്‍പ് ലൂസിമാക്ക് അവരെ നേരില്‍ കാണാന്‍ സാധിച്ചില്ല. തനിക്കൊരു മകള്‍ ഉണ്ടായാല്‍ അവള്‍ക്ക് അമ്മയുടെ പേരിടും ലൂസിമാ ഉറപ്പിച്ചു. കൂടാതെ താന്‍ ലൈംഗിക ബന്ധങ്ങള്‍ തുടങ്ങുന്ന സമയത്ത് ഓരോ വര്‍ഷത്തിലും കൃത്യമായി പരിശോധന നടത്തും എന്നും അവര്‍ തീരുമാനിച്ചു.

അവളുടെ പന്ത്രണ്ടു വയസ്സുള്ള മകള്‍ക്ക് അമ്മയുടെ പേരായ സെനൈദ എന്നുതന്നെയാണ് ലൂസിമാ നല്‍കിയിരിക്കുന്നത്. അവള്‍ നേരത്തെ തീരുമാനിച്ച പോലെ ഇപ്പോഴും ഓരോ വര്‍ഷവും പരിശോധന നടത്തുന്നു. അവളുടെ വിവാഹസമയത്ത് പോലും അവള്‍ ഇത് മുടക്കിയില്ല. ഇപ്പോള്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനോട് ഒരിക്കലും ഈ പരിശോധനകളെ കുറിച്ച് അവള്‍ സൂചിപ്പിച്ചിട്ടേയില്ല. അദ്ദേഹത്തിന്റെ അച്ഛനും ഇതേ അസുഖം കൊണ്ട് തന്നെയാണ് മരിച്ചതെങ്കിലും.

ഞാന്‍ എന്റെ സുരക്ഷ നോക്കിയാണ് ഈ പരിശോധനകള്‍ നടത്തിയത്. ഞാന്‍ ഒരാളുമായി മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുമ്പോഴും എന്റെ പങ്കാളിക്ക് മറ്റുബന്ധങ്ങള്‍ വഴി ഈ വൈറസ് ബാധ ഉണ്ടായാല്‍ എന്നിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ ആയാണ് ഞാനത് ചെയ്തത്.

ഈയിടെവാഷിംഗ്ടണില്‍ അവസാനിച്ച യു എസ് കോണ്‍ഫറന്‍സ് ഓണ്‍ എയ്ഡ്‌സില്‍ മൂവായിരത്തോളം പേരാണ് പങ്കെടുത്തതിരുന്നത്. 1.2 മില്യണ്‍ അമേരിക്കക്കാര്‍ക്ക് എയ്ഡ്‌സിന് കാരണമാകുന്ന എച്ച് ഐ വി അണുബാധ ഉണ്ട് എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ കണക്കുകള്‍ പുറത്തു വിടുന്നത്. ഇതില്‍ കൂടുതലും ആഫ്രിക്കന്‍-അമേരിക്കക്കാര്‍ ആണ് എന്നതും മറ്റൊരു സത്യം.

എബോള പോലെ പടരുന്ന വൈറസുകള്‍ ഈയിടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ എച്ച് ഐ വി എന്നത് ഭൂതകാല വാര്‍ത്ത മാത്രമായിരിക്കുന്നു എന്ന് ആദ്യകാലത്ത് നാഷണല്‍ മൈനോരിറ്റി എയിഡ്‌സ് കൗണ്‍സില്‍ എന്നറിയപ്പെട്ട എന്‍ എം എ സി യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ കവാറ്റ ഈ കോണ്‍ഫെറന്‍സില്‍ പറഞ്ഞു. ‘അതിനര്‍ഥം ആ പ്രശ്‌നം നിലനില്‍ക്കുന്നില്ല എന്നല്ല. ഇപ്പോള്‍ അത് മറക്കാന്‍ ഏറെ എളുപ്പമായിരിക്കുന്നു’, ലൂസിമാ പറഞ്ഞു. ‘ആളുകള്‍ മാജിക് ജോണ്‍സനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് എച്ച് ഐ വി ബാധ ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍ക്കുന്നില്ല. ആ അസുഖം ചികിത്സിച്ചു മാറിയിരുന്നു പോലുമല്ല എന്നോര്‍ക്കുക’.

എയ്ഡ്‌സ് മാരകരോഗമായി ആഞ്ഞടിച്ചു തുടങ്ങിയിരിക്കുന്നു. യൂണിസെഫ് കണക്കുകള്‍ പ്രകാരം പതിനഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ ആയിരത്തി നാനൂറോളം കുട്ടികള്‍ ആണ് എയ്ഡ്‌സ് സംബന്ധിയായ അസുഖം മൂലം ഓരോ ദിവസവും മരണത്തിനു കീഴ്‌പ്പെടുന്നത്. അമ്മക്ക് അസുഖം കൂടിയ സമയത്ത് പോലും അവര്‍ക്ക് എയ്ഡ്‌സ് ആണ് എന്ന് കാണിക്കാന്‍ ഡോക്ടര്‍ മാര്‍ തയ്യാറായിരുന്നില്ല. അവരുടെ അറിവ് പ്രകാരം ഇത് പുരുഷ സ്വവര്‍ഗ അനുരാഗികള്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും മാത്രം വരുന്ന അസുഖം ആയിരുന്നു. ‘എന്നാല്‍ എച്ച് ഐ വി അണുബാധ ആര്‍ക്കും ഉണ്ടാകാവുന്ന ഒന്നാണ്’, കവാറ്റ പറഞ്ഞു. ഈ അസുഖത്തിന് മറ്റൊരു മുഖം നല്‍കാന്‍ ലൂസിമാ ആഗ്രഹിച്ചു. ‘ഈ കഥകള്‍ പറയുക എന്നത് തീര്‍ത്തും വേദനാജനകം തന്നെ, അവള്‍ പറഞ്ഞു. ഇപ്പോഴും അത് വേദനിപ്പിക്കുന്നു’. അവള്‍ മെല്ലെ വിതുമ്പാന്‍ തുടങ്ങി.

അമ്മയുടെ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചില്ലായിരുന്നുവെങ്കില്‍ ഞാനും യൗവന കാലത്ത് പലരോടും തികച്ചും അശ്രദ്ധമായി കിടയ്ക്ക പങ്കിട്ടേനേ എന്നും അവര്‍ പറയുന്നു. ‘ഞാന്‍ വളരെ മുന്‍പേ തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് എന്റെ മകളോട് സംസാരിച്ചിരുന്നു. പലരും നിനക്ക് സുരക്ഷിതമല്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിന്നെ പ്രേരിപ്പിക്കും. പക്ഷെ നീ നിന്നെ കുറിച്ച് തന്നെ ചിന്തിക്കണം‘, എന്ന് മകളോട് പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാരണം നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈവശമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍