UPDATES

സിനിമ

മലയാള സിനിമ പെണ്ണിനു നല്‍കുന്ന 10 പാഠങ്ങള്‍

Avatar

ഭവ്യ വേലായുധന്‍

അറിയിപ്പ്- മലയാള സിനിമയെ അധികരിച്ചുള്ള ചില നിരീഷണങ്ങളാണ് ഈ കുറിപ്പിലുള്ളത്, മറ്റു ഭാഷ ചിത്രങ്ങളെക്കുറിച്ചൊക്കെ ആധികാരികമായി പറയാനുള്ള അറിവില്ലാത്തതുകൊണ്ടുതന്നെ അതിലേക്കൊന്നും കടന്നിട്ടില്ല പക്ഷേ ഇവിടെ പറഞ്ഞിരിക്കു ഒട്ടു മിക്ക കാര്യങ്ങളും ഇന്ത്യയിലെവിടെയിറങ്ങുന്ന സിനിമകളുമായും ഒത്തു പോകുന്നതായിരിക്കുമെന്ന് എനിക്കുറപ്പാണ്.

പെണ്ണിനുള്ള പാഠങ്ങള്‍

1)പെണ്ണ് ദേഷ്യപ്പെടരുത്

”പെണ്ണുങ്ങളിങ്ങനെ ഒച്ചയെടുക്കാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യാ’ ഏതെങ്കിലുമൊരു സ്ത്രീ കഥാപാത്രം ദേഷ്യപ്പെട്ടു പരുക്ഷമായി എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ ആ കഥാപാത്രം അത്രയുമോ അതിലേറെയോ ഒച്ചയെടുത്തുകൊണ്ട് തിരിച്ചു പറയുന്ന മറുപടിയായിരിക്കുമിത് പെണ്ണിന്റൊച്ച പുരപ്പുറം താണ്ടിയാല്‍ കുടുംബത്തിനുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചുള്ള നീണ്ട ഉപദേശ ക്ലാസായിരിക്കും തുടര്‍ന്നങ്ങോട്ട്, അത്രയും ആവര്‍ത്തിച്ചതായതു കൊണ്ട് ഇത്തരം ഡയലോഗുകള്‍ തിരാക്കഥാകൃത്ത് എഴുതുന്നതാണോ അതോ അദ്ദേഹത്തിന്റെ പേന സ്വയം എഴുതുന്നതാണോയെന്നു എനിക്കു സംശയം തോന്നാറുണ്ട്.

2) ഉത്തമ സ്ത്രീക്കു വേണ്ട യോഗ്യതകള്‍ വിനയം, നാണം, സൗമ്യത, മര്യാദയ്ക്കുള്ള (അനുവദിച്ചു തന്നിട്ടുള്ള) വസ്ത്രധാരണം, ഉടുത്തൊരുങ്ങല്‍, പാചകം.

ഒരു പെണ്ണിനെങ്ങനെ ഉത്തമ സ്ത്രീ രത്‌നമാവാം എന്നത് സംബന്ധിച്ച ഉപദേശ പ്രസംഗങ്ങള്‍ക്കായി നമ്മുടെ സിനിമകള്‍ നല്ലൊരു ഭാഗം നീക്കിവയ്ക്കാറുണ്ട്. ഉത്തമ സ്ത്രീ സങ്കല്‍പ്പത്തെക്കുറിച്ച് നായികയെ ബോധ്യമാക്കുന്ന നായകന്റെ നീണ്ട പ്രഭാഷണമായിരിക്കും മിക്കപ്പോഴും ഇത്തരം സീനുകളില്‍ ഉണ്ടാവുക. ഇത്തരത്തില്‍ നായികയെ നന്നാക്കിയെടുക്കാന്‍ നായകന്‍ തുനിയുന്നത് താഴെ പറയുന്ന തരത്തില്‍ അവളുടെ ഭാഗത്തു നിന്നും പൊറുക്കാനാവാത്ത ചില അപരാധങ്ങള്‍ കാണുമ്പോഴായിരിക്കും. തന്റേടത്തോടെ നടക്കുന്നതും, ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരോടും സ്വതന്ത്രമായി ഇടപഴകുന്നതും, തനിക്കു നന്നായി യോജിക്കുതെന്നു ബോധ്യമുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും, സ്വയം പാചകം ചെയ്യാതെ അമ്മയോ, പരിചാരകരോ വച്ചുണ്ടാക്കി തരുന്ന ഭഷണം കഴിക്കുന്നതും സ്വയം കാറോടിക്കുന്നതും തുടങ്ങി അതിലൂടെയൊക്കെ സന്തോഷം കണ്ടെത്തുന്നതായിരിക്കും ഉത്തമ സ്ത്രീത്വത്തിനു വിഘാതമായി നമ്മുടെ നായകന്‍ നായികയില്‍ കണ്ടെത്തുന്ന ആ മഹാ അപരാധങ്ങള്‍. പെണ്ണിന് അടക്കവും ഒതുക്കവും ഉണ്ടാവണം, വാചകം നിര്‍ത്തി പാചകം പഠിക്കണം, സാരിയുടുക്കാനറിയണം, ഇതിനെല്ലാമുപരി വണ്ടിയോടിക്കുന്നതും തീരുമാനമെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആണിനു വിട്ടു കൊടുത്ത് മാറി നില്‍ക്കുമ്പോഴാണ് സ്ത്രീത്വം ആദരിക്കപ്പെടുന്നത് തുടങ്ങി അതാണ് സ്ത്രീത്വം അതാവണം സ്ത്രീത്വം എന്ന മട്ടില്‍ നായകന്‍ വലിയ വായില്‍ കുറേ നേരം നിന്നു പ്രസംഗിക്കും. നായികയുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ കൂടി നില്‍ക്കുന്ന സമയത്തായിരിക്കും നായകന്‍ ഇത്തരം അധിക പ്രസംഗം നടത്തുക. എന്നാല്‍ അവരാരും ഒരക്ഷരം മറുത്തു പറയാതെ പ്രതിമ പോലെ മിഴിച്ചു നില്‍ക്കണമെന്നതാണ് സിനിമയിലെ നിയമം. നായകന്റെ പ്രഭാഷണം നിര്‍ത്തി പതിയെ തിരിഞ്ഞു നടക്കുമ്പോള്‍ (സ്ലോ മോഷന്‍) ബാക്ക് ഗ്രൗണ്ട് സ്‌ക്കോറര്‍ എന്ന പേരില്‍ പിന്നേയും ആണത്ത പ്രകടനം തുടരും. പിന്നില്‍ കുറ്റബോധം കൊണ്ട് തല കുമ്പിട്ടു നില്‍ക്കുന്ന സാരി ധരിച്ച നായികയെ കണ്ട് പ്രേക്ഷകരും തിരാക്കഥാകൃത്തും കോള്‍മയിര്‍ കൊള്ളും.

നായകന്റെ ഉപദേശം കിട്ടി അടുത്ത സീനില്‍ തന്നെ നായിക തന്റെ സ്വതത്ര ചിന്തയും തന്റേടവുമൊക്കെ തട്ടിന്‍പുറത്തു വച്ചു മേല്‍പറഞ്ഞ വിനയ കുലീന മാതൃകാ സ്ത്രീ രത്‌നമായി പരിവര്‍ത്തിക്കും (പരിവര്‍ത്തിപ്പിക്കും). പിന്നെ നായകനെ സ്‌നേഹിക്കുക, സേവിക്കുക എതില്‍ കവിഞ്ഞൊരു ചിന്തയും അവളുടെ സ്വപ്നത്തില്‍ പോലും ഉണ്ടാവില്ല.

3) ജീവന്‍ പോയാല്‍ ഒന്നുമില്ല. പക്ഷേ ചാരിത്ര്യം പോയാല്‍ എല്ലാം പോയി

ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും നിര്‍ണയിക്കുന്നത് പെണ്ണിന്റെ ചാരിത്ര്യമാണെന്ന മട്ടിലാണ് നമ്മുടെ സിനിമക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു വയ്ക്കുന്നത്. ആണുങ്ങള്‍ ആരെയെങ്കിലുമൊക്കെ കൊന്നു ജയിലില്‍ പോകുന്നതൊക്കെ അഭിമാനകരമായ കാര്യമായി വാഴ്ത്തുന്ന സിനിമ ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹത്തിനു മുമ്പ് അവളുടെ കന്യകാത്വം നഷ്ടമാകുന്നത് (ബലാത്സംഗത്തിലൂടെയാണെങ്കിലും) പരിഹാരമില്ലാത്ത പാപമായി വിധിക്കുന്നു. ചാരിത്രം നഷ്ടമായ പെണ്ണിനു മുന്നില്‍ രണ്ടു മാര്‍ഗങ്ങളേ മലയാള സിനിമ കാണുന്നുള്ളു. ഒന്ന് പെണ്ണിന്റെ വീട്ടുകാര്‍ അവളെ പീഡിപ്പിച്ചവന്റെ അടുത്തു ചെന്നു കരഞ്ഞു കാലു പിടിച്ച് കല്ല്യാണത്തിനു സമ്മതിപ്പിക്കുക. അതിന് പെണ്ണിന്റച്ചന്‍ പീഢകന്റെ കാലില്‍ വീഴും, പെണ്ണിന്റമ്മ കരഞ്ഞു യാചിക്കും അങ്ങനെ കല്ല്യാണം നടക്കും. കല്ല്യാണത്തിനു ശേഷം ദുഷ്ടനായ ഭര്‍ത്താവിനെ നന്നാക്കിയെടുക്കേണ്ട ചുമതലയും ഭാര്യയ്ക്കാണ്. അതിനവള്‍ക്കു വിധിച്ചിരിക്കുന്ന മാര്‍ഗം സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും, പരിചരണത്തിന്റേയുമാണ് (അതൊക്കെ ഒരു പാട്ടിലൂടെ സംവിധായകന്‍ നമുക്ക് കാണിച്ചു തരും. പാട്ടിനവസാനം അവള്‍ ഒരു (ആ) കുഞ്ഞിനു ജന്മം നല്‍കുന്നതോടെ പൂര്‍ണ സംതൃപ്തനായ ആ ദേഹം സ്‌നേഹ നിധിയായ നല്ല ഭര്‍ത്താവായി മാറുന്നതായും കാണിക്കും). ഇനി ഒന്നാമത്തെ വഴിക്കു ശ്രമിച്ച് പീഢകന്‍ കല്ല്യാണത്തിനു വഴങ്ങുന്നില്ലെങ്കില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുക എന്നതാണ് പെണ്ണിനു മുന്നില്‍ സിനിമ വയ്ക്കുന്ന മറ്റൊരേക പോംവഴി. ആത്മഹത്യക്കു മാത്രം ധാരാളം വഴികള്‍ അവള്‍ക്കു മുന്നില്‍ തുറന്നിടുന്നുണ്ട്. വിഷം കഴിക്കണോ, ട്രെയിനിനു തല വയ്ക്കണോ, തൂങ്ങി മരിക്കണോ സ്വയം തീരുമാനിക്കുന്നത് അവളാണ്. അതിനുള്ള വലിയ സ്വാതന്ത്ര്യം അവള്‍ക്കുണ്ട്.

4) പ്രശ്‌നം എന്തു തന്നെയാകട്ടെ, പ്രശ്‌നത്തിനു കാരണം പെണ്ണായിരിക്കും

”ഒന്നാലോചിച്ചു നോക്കിയാല്‍ മനസ്സിലാവും തെറ്റ് നിന്റെ ഭാഗത്താണെന്നു,” ”എന്തൊക്കെ പറഞ്ഞാലും നിന്റെ ഭാഗത്തും തെറ്റുണ്ട്”- സ്ത്രീ കഥാപാത്രങ്ങളോട് പറയാന്‍ വേണ്ടി മാത്രം നമ്മുടെ സിനിമാക്കാര്‍ മാറ്റിവയ്ക്കുന്ന ഡയലോഗുകളാണിവ. അവന്‍ അവളുടെ പുറകേ നടക്കുന്നതും, അവന്‍ ആരോടെങ്കിലും അവളുടെ വിവരം തിരക്കുന്നതും, അവന്‍ അവള്‍ക്ക് ലൗ ലെറ്റര്‍ കൊടുക്കുന്നതും എന്തിന് അവന്‍ അവളെ പീഡിപ്പിക്കുന്നതു പോലും പോലും ആത്യന്തികമായി അവളുടെ തെറ്റാകുന്നു. അഛന്‍, അമ്മ, മുത്തശ്ശന്‍, മുത്തശ്ശി തുടങ്ങി ആരുടെയെങ്കിലും ഉപദേശമായിട്ടായിരിക്കും ഇത്തരം ഡയലോഗുകള്‍ വരുന്നത് (വഴിയേ പോകുന്നവര്‍ക്കു പോലും സിനിമയില്‍ പെണ്ണിനെ കയറി ഉപദേശിക്കാമല്ലോ) എന്നാല്‍ അത്തരം ഡയലോഗുകള്‍ക്ക് കൊടുത്തിരിക്കുന്ന പ്രാധാന്യവും ഊന്നലും കാണുമ്പോള്‍ മനസ്സിലാവും. അത് സംവിധായകനും തിരക്കഥാകൃത്തും നമുക്കു തരാന്‍ ഉദ്ദേശിക്കുന്ന ഉപദേശം തന്നെയാണെന്ന്. നീ എന്തിന് അവന്‍ നില്‍ക്കുന്ന വഴിയില്‍ക്കൂടി പോയി ?, അതോണ്ടല്ലേ അവനു നിന്നെ പീഡിപ്പിക്കാന്‍ സാധിച്ചത്?എന്ന നിലയ്ക്കും പോകും കുറ്റപ്പെടുത്തല്‍. ഇനി പെണ്ണ് രംഗത്തു പോലും വരാത്ത കുടുംബ ബിസിനസ് തകര്‍ന്നാലും പഴി പെണ്ണിനു തന്നെ.” വീട്ടില്‍ വന്നു കയറിയ പെണ്ണ് ശരിയല്ല. അല്ലാതെന്തു പറയാന്‍” എന്ന് ആരെക്കൊണ്ടെങ്കിലും ഒരു ഡയലോഗ് പറയിപ്പിക്കും.

5) ഒരു പെണ്ണിനെ അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവളുടെ സ്വഭാവ ശുദ്ധിയേയും ചാരിത്രത്തേയും കുറിച്ച് അനാവശ്യം പറയുകയത്രേ

സ്വഭാവദൂഷ്യം ആരോപിക്കുന്നതിലൂടെ ഏതൊരു പെണ്ണിനേയും അപമാനിതയാക്കാനും നിശബ്ദയാക്കാനും കഴിയുമെന്നാണ് നമ്മുടെ സിനിമാക്കാര്‍ പറയുന്നത്. ഒറ്റയ്ക്കു നടക്കുക, ആണ്‍കുട്ടികളുമായി സംസാരിക്കുക, അവരുമായി പുറത്തു പോകുക, പുകവലി, മദ്യപാന ശീലം, ക്ലബില്‍ പോയി ഡാന്‍സു കളിക്കുക, ഭര്‍ത്താവിനെ അനുസരിക്കാതിരിക്കുക, ഭര്‍ത്താവുമായുള്ള ബന്ധം തകരുക, ഒരു മലയാളി പെണ്‍കൊടിക്ക് ആ സമൂഹം അനുവദിച്ചു തന്നിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുക. ഇതൊക്കെ സ്വഭാവ ദൂഷ്യത്തിന്റെ വകുപ്പില്‍പെടുന്ന കാര്യങ്ങളാണ്. ഇതൊക്കെ ചേര്‍ത്ത് ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധിയെക്കുറിച്ചുള്ള ഡയലോഗുകള്‍ പുട്ടിനു തേങ്ങാ കണക്കേ ഏതെങ്കിലും ഒരു ആണ്‍ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ചുകൊണ്ടേ ഇരിക്കും. ഇതിനൊപ്പം ചാരിത്ര സംഗതി കൂടി ചേര്‍ത്താല്‍ തിയ്യേറ്ററിലെ പുരുഷാരം നിര്‍ത്താതെ കൈയടിച്ചോളുമെന്നാണ് ധാരണ.

6) ഒരു സ്ത്രീയുടെ ജീവിതം ധന്യമാകുന്നത് വിവാഹത്തില്‍, പൂര്‍ണമാകുന്നത് പ്രസവത്തില്‍

ഒരു പെണ്‍കുട്ടി വിവാഹത്തിനു വിസ്സമ്മതിക്കുന്ന സീനില്‍ അവളുടെ അമ്മയോ, അമ്മായിയോ ആരെങ്കിലും ഉടന്‍ ഇങ്ങനെയുള്ള ഡയലോഗുകളുമായി കടന്നു വരും. ഒരു പെണ്ണിന്റെ ജീവിതം ധന്യമാകുന്നത് വിവാഹത്തിലൂടെയാണ്, ഭര്‍ത്താവായിരിക്കണം അവളുടെ ലോകം, തന്റെ വീട്ടുകാരെക്കാള്‍ അവള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ഭര്‍തൃവീട്ടുകാരെയാവണം, പ്രസവ വേദനയറിയാതെ ഒരു പെണ്ണിന്റെ ജീവിതമെങ്ങനെ പൂര്‍ണമാവും. നിനക്കൊരു മോനുണ്ടായാല്‍ വയസ്സായാല്‍ നിന്നെ നോക്കാന്‍ ഒരാളായില്ലേ (പെണ്‍കുഞ്ഞുണ്ടായാല്‍, ഹേ അങ്ങനെ ദുഷ് ചിന്തകളൊന്നും പാടില്ല) എന്നിങ്ങനെ പോകും ആ മാതൃവാണികള്‍. ഉപദേശങ്ങളേറ്റു വാങ്ങാന്‍ സീനുകള്‍ പിന്നേയും ബാക്കി എന്നോര്‍ത്തു വിഷാദിച്ചിരിക്കാനെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സ്‌കോപ്പുള്ളു.

7) പെണ്‍കുട്ടികള്‍ പഠിച്ചിട്ടു കാര്യമില്ല

പെണ്‍കുട്ടി. ”എനിക്കു പഠിക്കണം”
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍- ”പിന്നേ പഠിച്ചിട്ടു കലക്ടര്‍ ആകാന്‍ പോവ്വല്ലേ”

സിനിമയിലെ ഏറ്റവും ക്ലീഷേ ആയ രണ്ടു ഡയലോഗുകളാണിവ. ഇപ്പോള്‍ കല്ല്യാണം വേണ്ടെന്നും തനിക്ക് പഠിക്കണമെന്നും പറയുന്ന പെണ്‍കുട്ടികളോട് പറയാനായി കരുതി വയ്ക്കുന്നത്. പെണ്‍കുട്ടികള്‍ പഠിക്കണമെന്നും കല്ല്യാണം വേണ്ടെന്നു പറയാനുള്ള ഒറ്റ കാരണം അവര്‍ മറ്റാരെയോ പ്രേമിക്കുന്നതാണെന്നാണ് നമ്മുടെ സിനിമകള്‍ കാണുമ്പോള്‍ തോന്നുക. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നമ്മുടെ സിനിമകളില്‍ സാധാരണയായി കേള്‍ക്കാറുള്ള മറ്റു ചില ഡയലോഗുകള്‍: ”പെണ്‍കുട്ടികള്‍ പഠിച്ചിട്ടെന്താവാനാ, ചുമ്മാ കാശു കളയാന്‍, ആ കാശു കൊണ്ടവളെ കെട്ടിച്ചയക്കാന്‍ നോക്ക് ”

”വീട്ടു കാര്യം നോക്കാന്‍ വലിയ പഠിപ്പൊന്നും വേണ്ട”

”വലിയ ഡിഗ്രി ഉണ്ടായിട്ടൊന്നും കാര്യമില്ല, വല്ലതും വച്ചുണ്ടാക്കാനറിയണം”

”ഒരുപാട് പഠിച്ചാല്‍ പിന്നവള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.”

8) സ്ത്രീ വീടിന്റെ വിളക്കാണ്

പുരുഷാധിപത്യ വ്യവസ്ഥിതിക്കനുകൂലമായി പരാതിയില്ലാതെ പ്രവര്‍ത്തിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കാനുള്ള എളുപ്പ വഴിയാണ് അവളെയും അവള്‍ ചെയ്യുന്ന (പുരുഷ സമൂഹം പറഞ്ഞ്) പ്രവര്‍ത്തികളേയും മഹത്വവല്‍ക്കരിക്കുക എന്നത്, സ്ത്രീകള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന അടിമത്വത്തെ അഭിമാനകരമായ സംഗതിയായി അവതരിപ്പിക്കാന്‍ അല്ലെങ്കില്‍ സ്ത്രീകളില്‍ അത്തരമൊരു തോല്‍ ഉളവാക്കാന്‍ ഈ മഹത്വവല്‍ക്കരണ പ്രക്രിയ പുരുഷാധിപത്യ സമൂഹത്തെ സഹായിക്കുന്നത് കാലാ കാലങ്ങളായി സമൂഹം തുടര്‍ന്നു വരുന്ന ഈ പ്രവണത സിനിമകളിലും നിര്‍ലോഭം കാണാം. സ്ത്രീ വീടിന്റെ എല്ലാമാണ്, വിളക്കാണ് എന്നൊക്കെ പറയും. പക്ഷേ അങ്ങനെയൊക്കെയാവാന്‍ അവള്‍ നിര്‍വ്വഹിക്കേണ്ടതും, കടന്നു പോകേണ്ടതുമായ കാര്യങ്ങളും ത്യാഗങ്ങളും ഉണ്ട്.(സിനിമയിലെ ഉത്തമ അമ്മ, ഭാര്യ, കാമുകി കഥാപാത്രങ്ങള്‍ ചെയ്യുന്നവ) അതൊക്കെ ചെയ്താല്‍ അവള്‍ വീട്ടിലെ വിളക്കും, ചിരവയും, മിക്‌സിയുമൊക്കെയായി മാറും. ആര്‍ക്കും എടുത്തുപയോഗിക്കാവുന്ന ഒരു ഉപകരണം. 

9) പെണ്‍കുട്ടിയുടെ പ്രേമം = കുടുംബത്തിന് അഭിമാനക്ഷതം

യഥാര്‍ത്ഥ ജീവിതത്തില്‍ സ്ഥിതിഗതികള്‍ വളരെയധികം മാറിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടി പ്രേമിക്കാന്‍ തുടങ്ങിയാല്‍ ഇപ്പോഴും സിനിമയില്‍ ആകെ ബഹളമയമായിരിക്കും. സംഭവമറിഞ്ഞ അച്ഛന്‍ വളര്‍ത്തു ദോഷത്തിന്റെ പേരില്‍ അമ്മയെ പഴിക്കും (മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ അച്ഛന് ഒരു പങ്കുമില്ലല്ലോ) തന്നെ പഴി കേള്‍ക്കാന്‍ ഇടയാക്കിയ മകളെ ശപിച്ചുകൊണ്ട് ഇപ്പൊ ഒഴിക്കും എന്ന മട്ടില്‍ മണ്ണെണ്ണ കാന്‍ തുറന്നു പിടിച്ചു നില്‍ക്കുന്ന അമ്മയുടെ ഉഗ്രന്‍ ഭീഷണിയും ഉണ്ടാകും. പെണ്‍കുട്ടി പ്രേമിക്കുന്നത് ആരെയാണ് എന്നതിനെ ആശ്രയിച്ച് ബഹളത്തിന്റെ തോത് കൂടും. പയ്യന്‍ സ്വന്തം ജാതിയില്‍ നിന്നുള്ളവനാണെങ്കില്‍ ഒരു മിനിമം ബഹളം. പയ്യന്‍ അന്യ ജാതിയില്‍ പെട്ടവനാണെങ്കില്‍ പിന്നെ പറയണ്ട സ്വന്തം കുടുംമ്പത്തിന്റെ അന്തസും ആഭിജാത്യവുമൊക്കെ വിളമ്പാനും മകള്‍ അവന്റൊപ്പെം പോയാല്‍ (പ്രേമിച്ചാണെങ്കിലും അല്ലെങ്കിലും പെണ്ണ് എപ്പോഴും ആരുടെയെങ്കിലും ഒപ്പം പോകാനുള്ളവളാണെന്നതാണ് പ്രബലമായ മറ്റൊരു സങ്കല്‍പ്പം) കുടുംബത്തിനുണ്ടാകാവുന്ന നാണക്കേടിനെക്കുറിച്ച് വിവരിക്കാനുമൊക്കെയായി ധാരാളം സീനുകള്‍ മാറ്റി വയ്ക്കും. ഒരുപാട് അടിപിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. വീട്ടുകാരെ എതിര്‍ത്ത് പ്രേമിച്ച് വിവാഹം കഴിക്കുന്നവരുടെ തുടര്‍ ജീവിതം കട്ടപ്പൊകയാണെന്നു കാണിക്കുന്ന ചിത്രങ്ങളൊരുക്കിയും മലയാള സിനിമ സായൂജ്യമടയാറുണ്ട്.

10) പെണ്ണ് സമ്പാദിച്ച് കുടുംബം പോറ്റുകയെന്നത് തീര്‍ത്തും മ്ലേഛകരമായ സംഗതി

”പെണ്ണ് സമ്പാദിച്ചിട്ടു വേണോ കുടുംബം പുലരാന്‍?” കുറച്ചു പഴയ ഡയലോഗാണെങ്കിലും ഏതെങ്കിലും വയസായ കഥാപാത്രത്തെക്കൊണ്ട് ഇത്തരം ഡയലോഗുകള്‍ പറയിച്ച് സിനിമാക്കാര്‍ സമാധാനിക്കാറുണ്ട്. നമ്മുടെ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ജോലിക്കു പോകുന്നത് അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ് തുടങ്ങിയ കഥാപാത്രങ്ങളുടെ വിയോഗ ഫലമായോ, അല്ലെങ്കില്‍ അവരുടെ അനാരോഗ്യം മൂലമോ ആയിരിക്കും. എന്തായാലും ഗതികേടിന്റെ ഒരു ലക്ഷണമായി തന്നെയാണ് സ്ത്രീകള്‍ ജോലിക്കു പോകുന്നതിനേയും അവര്‍ പ്രധാന ചുമതലകള്‍ ഏറ്റെടുക്കുന്നതിനേയും സിനിമ കാണിക്കുന്നത്. പെണ്ണ് സമ്പാദിച്ചു സ്വയം പര്യാപ്തത നേടരുത് എന്ന പുരുഷന്റെ ദുഷിച്ച ഈഗോയെ പല തരത്തില്‍ പിന്തുണയ്ക്കുന്നതും ന്യായീകരിക്കുന്നതുമാണ് നമ്മുടെ മിക്ക സിനിമകളുടേയും കഥാഗതികള്‍.

(ആണിനുള്ള പാഠങ്ങള്‍ നാളെ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

(ബ്ലോഗെഴുത്തുകാരിയാണ് ഭവ്യ- https://heyithinkthisway.wordpress.com)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍