എല്ലാം പതിവിന്‍പടി പോയിരുന്നെങ്കില്‍ 14 കാരിയായ തുളസിയുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്നുമാസം ആകുമായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. കല്യാണം കഴിക്കാന്‍ സമ്മതമല്ലെന്ന തുളസിയുടെ തീരുമാനം അതുകൊണ്ട് തന്നെ കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയിലുള്ള കലഖമ്പ് ഗ്രാമത്തില്‍ അവളെ വ്യത്യസ്തയാക്കിയിരിക്കുകയാണ്.
ഋതുമതിയായാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണമെന്നാണു ഞങ്ങളുടെ ഗ്രാമത്തിലെ നിയമം. ഞാനത് ധിക്കരിച്ചു. അതിന്റെ പേരില്‍ മുതിര്‍ന്നവര്‍ എന്നെ ശകാരിച്ചു. നിയമത്തിന് എതിരെ നില്‍ക്കുന്നുവെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി; തുളസിയുടെ വാക്കുകള്‍.
പട്ടികജാതിയായ സുഡുഗാഡു സിദ്ദ സമുദായത്തില്‍പ്പെട്ട തുളിസിയുടെ വിവാഹം 15 കാരനായ ഒരു പയ്യനുമായി 2013 ല്‍ നിശ്ചയിച്ചതാണ്. അന്നു തുളസിക്കു പ്രായം 11. അന്നേ എനിക്കു മനസിലായതാണ് അവര്‍ നടത്തുന്ന ഈ നിശ്ചയം തെറ്റാണെന്നു. പക്ഷേ എതിര്‍ക്കാന്‍ എനിക്കു ശക്തിയില്ലായിരുന്നു. എന്റെ മാതാപിതാക്കള്‍ പറഞ്ഞത്, ഞാന്‍ ജനിച്ച ഉടന്‍ തന്നെ ഈ പയ്യനുമായിട്ടായിരിക്കും എന്റെ വിവാഹമെന്ന് സമുദായ നേതാക്കള്‍ തീരുമാനിച്ചിരുന്നതാണെന്ന്. വിവാഹനിശ്ചയം കഴിഞ്ഞു ആറു മാസത്തിനുശേഷം എന്റെ വിദ്യാഭ്യാസം വീട്ടുകാര്‍ ബലമായി തന്നെ തടഞ്ഞു. അവരെന്നോട് പാഴ് വസ്തുക്കള്‍ പെറുക്കുന്ന ജോലിക്കു വരാന്‍ ആവശ്യപ്പെട്ടു. എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലെ അംഗമായ എനിക്ക് അതു നിഷേധിക്കാനും കഴിയുമായിരുന്നില്ല.
കഴിഞ്ഞ വര്‍ഷമാണ് മാതാപിതാക്കള്‍ എന്റെ വിവാഹത്തിനുള്ള ഒരുക്കള്‍ തുടങ്ങിയത്. അവരെ തടയണമെന്നു തോന്നി. അങ്ങനെയാണ് സ്‌കൂളില്‍ എന്നെ പഠിപ്പിച്ചിട്ടുള്ള സിസ്റ്റര്‍ അനിതയുടെ സഹായം തേടുന്നത്.