അഴിമുഖം പ്രതിനിധി
ജമ്മു-കാശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്ര ആസ്ഥാനത്തിനുനേരെയുണ്ടായ തീവ്രവാദി ആക്രമണം ഗുരുതരമായ സുരക്ഷാവീഴ്ചയുടെ ഫലമാണെന്നും ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്ന കാര്യം ഉറപ്പാണെന്നും മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കാശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഇന്ന് കാശ്മീരില്‍ എത്തും.
സിപിഐ(എം)മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ മൊഹമ്മദ് യൂസഫ് തരിഗാമീ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രത്തിനെതിരെ നടത്തിയത്. തീവ്രവാദികളെ നേരിടാന്‍ കഴിവില്ലാത്ത സൈനികരെ കാശ്മീരിലേക്ക് വിട്ട് കേന്ദ്രം കൈയ്യുംക്കെട്ടി നോക്കിയിരിക്കുകയാണെന്നാണ് തരിഗാമീ അക്ഷേപിക്കുന്നത്. ആക്രമണ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന വിമാനതാവളങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി.
ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്ര ആസ്ഥാനത്ത് കടന്ന നാല് തീവ്രവാദികളെയും പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. ആറ് മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിലൂടെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്.
ജമ്മു-കാശ്മീരിലെ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വിദേശയാത്ര മാറ്റിവെച്ചിരുന്നു. നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്.
തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷയ്ക്കായി ഗവര്‍ണറും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതലയോഗം വിളിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
ഫിദായിന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നത്. ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.