അഴിമുഖം പ്രതിനിധി
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജയില്‍ സുരക്ഷാജീവനക്കാരെ വധിച്ച ശേഷം രക്ഷപ്പെട്ട നിരോധിത സംഘടനയായ് സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ എട്ട് പ്രവര്‍ത്തകരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്റ്റീൽ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്ത് മുറിച്ചു കൊല്ലപെടുത്തിയതിനു ശേഷം 2 മണിക്കും 3നും ഇടയിലാവാം എട്ടുപേരും ജയിൽ ചാടിയിട്ടുണ്ടാവുക എന്ന് ഭോപ്പാലിലെ ഡി ഐ ജി രമൺ സിംഗ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ബാങ്ക് കവര്‍ച്ചാ കേസുകളാണ് ഇവര്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരുന്നത്.
മുജീബ് ഷേക്ക്, മജീദ്, ജാക്കിർ, ഖാലിദ്, അംജദ്, മെഹ്ബൂബ് ഷേക്ക്, ഖാലിദ്, അക്വീൽ എന്നിവരായിരുന്നു പ്രതികൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല മധ്യ പ്രദേശിലെ ജയിലിൽ നിന്നും സിമി പ്രവർത്തകർ ചാടി പോവുന്നത്. 2013ൽ കുളിമുറിയുടെ ജനൽ ഇളക്കിയാണ് ഇവർ രക്ഷപെട്ടത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് 1977 ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥാപിതമായ സിമി.
ഭോപ്പാലിന്റെ പരിസരപ്രദേശമായ ഇന്റെഗഹ്ദി ഗ്രാമത്തിലാണ് ഇവരെ വെടിവച്ചു കൊലപ്പെടുത്തിയത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു നദിയില്‍ മുഖം കഴുകുകയായിരുന്ന ഇവരെ ഗ്രാമവാസികള്‍ കണ്ടെന്നും തുടര്‍ന്നു പോലീസിനെ അറിയിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുമ്പ് ജയില്‍ ചാടിയിട്ടുള്ള ഇവരെ എന്തുകൊണ്ട് മതിയായ സുരക്ഷാ സംവിധാനങ്ങളോടെ ജയിലില്‍ പാര്‍പ്പിച്ചില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. ഒപ്പം ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ നിജസ്ഥിതി സംബന്ധിച്ചും സംശയങ്ങള്‍ ഉയരുന്നുണ്ട്.