ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി 42 സീറ്റിലും സി.പി.എം 14 സീറ്റിലും മത്സരിക്കുന്നു.
ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി വീരഭദ്ര സിംഗ് തുടര്‍ച്ചയായ എട്ടാം തവണയും ജനവിധി തേടുന്നു. നേരത്തെ മത്സരിച്ചിരുന്ന ഷിംല റൂറല്‍ ഇത്തവണ മകന് വിക്രമാദിത്യക്ക് വിട്ടുനല്‍കി അര്‍കിയിലേക്ക് മാറിയിരിക്കുകയാണ് 83കാരനായ വീരഭദ്ര സിംഗ്. സുജന്‍പൂരില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ബി.എസ്.പി 42 സീറ്റിലും സി.പി.എം 14 സീറ്റിലും മത്സരിക്കുന്നു. ഷിംല മുനിസിപ്പല്‍ കോര്പ്പറേഷന് മുന്‍ മേയര്‍ സഞ്ജയ് ചൗഹാന് ഷിംല മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ഡിസംബര്‍ 18ന് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനോപ്പമായിരിക്കും ഹിമാചല്‍ പ്രദേശിലേയും ഫലം പുറത്തുവരുക.
7,525 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. 37,605 പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. 50,25,941 വോട്ടര്‍മാരാണ് ഹിമാചല്‍പ്രദേശിലുള്ളത്. 12 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അമിത് ഷായും മോദിയും ആറ് റാലികളിലും രാഹുല്‍ ഗാന്ധി മൂന്ന് റാലികളിലും പങ്കെടുത്തു. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം.