‘എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഈ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവരുമായിരിക്കും അതിന് ഉത്തരവാദികള്‍,’ എന്ന് അനൂജ് ആ കത്തില്‍ രണ്ടുതവണ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഷൊറാബുദ്ദിന്‍ ഷേഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബെ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവന്‍മാഗസിന്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടു. ജസ്റ്റിസ് ലോയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് പ്രമുഖ മാധ്യമപ്രവര്ത്തകന് നിരഞ്ജന് താക്ലെ ഇന്നലെ എഴുതിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങളെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ലോയയുടെ സഹോദരിയുടെ മഹാരാഷ്ട്രയിലെ ദൂലെയില്‍ ഡോക്ടറുമായ അനുരാധ ബിയാനിയാണ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് താക്ലെ പറയുന്നു. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് പകരമായി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ ജസ്റ്റിസ് ലോയയ്ക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന് സഹോദരന് തന്നോട് പറഞ്ഞതായി ബിയാനി വെളിപ്പെടുത്തുന്നു. ജസ്റ്റിസ് ലോയ മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദീപാവലി ആഘോഷങ്ങള്‍ക്കായി ലാത്തൂരിന് സമീപമുള്ള ഗേറ്റ്ഗാവിലെ കുടുംബ വീട്ടില്‍ ഒത്തുകൂടിയപ്പോഴാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ബിയാനി പറഞ്ഞു. അനുകൂലമായി വിധി പ്രസ്താവിക്കുന്നതിന് പാരിതോഷികമായി 100 കോടി രൂപയും മുംബെയില്‍ ഒരു വീടും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നായി ജസ്റ്റിസ് ലോയയുടെ പിതാവ് ഹര്‍കിഷനും വെളിപ്പെടുത്തി.
വിചാരണ സമയത്ത് അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിച്ച ജഡ്ജി ജെടി ഉത്പത്തിനെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റിസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്. കേസിന്റെ വിചാരണയില്‍ കോടതി അമിത് ഷായെ വെറുതെ വിടുന്നവേളയില് ഉള്‍പ്പെടെ ഒരു തവണ പോലും ബിജെപി അദ്ധ്യക്ഷന്‍ കോടതിയില്‍ ഹാജരായില്ലെന്ന് ഔട്ട്ലുക്ക് 2015 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യത്തെ ഒരു വര്‍ഷം ഒരിക്കല്‍ പോലും അമിത് ഷാ കോടതിയില്‍ ഹാജരാവാതിരുന്നപ്പോള്, അതിലുള്ള അതൃപ്തി ജസ്റ്റിസ് ജെടി ഉത്പത് പ്രകടിപ്പിച്ചിരുന്നു. ‘പ്രമേഹരോഗിയായതിനാല്‍ ചലിക്കാന്‍ സാധിക്കുന്നില്ല,’ എന്നും കൂടുതല്‍ അഹങ്കാരത്തോടെ ‘അദ്ദേഹം ഡല്‍ഹിയില്‍ തിരക്കിലാണ്’ എന്നുമൊക്കെയായിരുന്നു പ്രതിഭാഗം അഭിഭാഷകന് അമിത് ഷായുടെ അസാന്നിധ്യത്തിന് കാരണമായി കോടതിയില്‍ കാരണം ബോധിപ്പിച്ചത്.
2014 ജൂണ്‍ ആറിന് വാദം കേട്ടുകൊണ്ടിരിക്കെ അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ ജസ്റ്റിസ് ഉത്പത് അതൃപ്തി രേഖപ്പെടുത്തുകയും കേസ് ആ മാസം ഇരുപതിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അന്നും അമിത് ഷാ ഹാജരായില്ല. ഒരു കാരണവുമില്ലാതെ അമിത് ഷാ ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് മാത്രമാണ് പ്രതിഭാഗം ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് 26ലേക്ക് മാറ്റി. എന്നാല്‍, ജൂണ്‍ 25ന് ജസ്റ്റിസ് ജെടി ഉത്പതിനെ സ്ഥലം മാറ്റുകയും ലോയയെ നിയമിക്കുകയുമായിരുന്നു. സൊറാബുദ്ദീന്‍ കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജഡ്ജി തന്നെ കേള്‍ക്കണമെന്ന് കേസ് ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിക്കൊണ്ട് 2012 സെപ്തംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമായിരുന്നു ഇത്.
അമിത് ഷായോട് ജസ്റ്റിസ് ലോയ കാരണ്യം കാണിക്കുകയാണെന്ന് കോടതിയില്‍ നേരിട്ട് ഹാജരാവേണ്ട എന്ന് അദ്ദേഹത്തിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ഔട്ട്ലുക്ക് അതേ ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് എതിരായ കുറ്റങ്ങള്‍ തള്ളിക്കളയാന്‍ ജസ്റ്റിസ് ലോയ തയ്യാറായിരുന്നില്ലെന്നും ഔട്ട്ലുക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 10,000 പേജ് വരുന്ന കുറ്റപത്രം സൂക്ഷമായി പഠിക്കാനും തെളിവുകളും സാക്ഷികളെയും കൃത്യമായി പരിശോധിക്കാനും ജസ്റ്റിസ് ലോയ ഉത്സാഹം കാട്ടിയിരുന്നതായി സൊറാബുദ്ദീന്റെ സഹോദരന് റുബാബുദ്ദീന് വേണ്ടി കേസില്‍ ഹാജരായ അഭിഭാഷകന് മിഹിര്‍ ദേശായി ഓര്‍ക്കുന്നു. പക്ഷെ അദ്ദേഹത്തിന് മേല്‍ കടുത്ത സമ്മര്‍ദമാണ് ഉണ്ടായിരുന്നതെന്നും ദേശായി പറയുന്നു.
ദേശായിയുടെ ഈ വാക്കുകള്‍ ശരിവെക്കുകയാണ് അക്കാലത്ത് ലോയയുടെ കുടുംബത്തോടൊപ്പം മുംബെയില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ മരുമകള്‍ നൂപുര്‍ ബാലപ്രസാദ് ബിയാനി. ഓരോ ദിവസവും വാദം കഴിഞ്ഞ വളരെയധികം സമ്മര്‍ദത്തിലാണ് തന്റെ അമ്മാവന് വീട്ടിലെത്തിയിരുന്നതെന്ന് അവര്‍ ഓര്‍ക്കുന്നു. ഇതൊരു വലിയ കേസാണെന്നും എല്ലാവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിശ്ചയമില്ലെന്നും അദ്ദേഹം പറയാറുണ്ടായിരുന്നുവെ്നും നൂപുര്‍ ഓര്‍ക്കുന്നു. രാഷ്ട്രീയ മൂല്യങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും അവര്‍ പറഞ്ഞു.
കോടതി മുറി എപ്പോഴും സംഘര്‍ഷഭരിതമായിരുന്നുവെന്ന് ദേശായി സാക്ഷ്യപ്പെടുത്തുന്നു. എല്ലാ കേസുകളില്‍ നിന്നും അമിത് ഷായെ കുറ്റവിമുക്തനാക്കണമെന്ന് പ്രതിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ സിബിഐ തെളിവായി കോടതിയില്‍ ഹാജരാക്കിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത നല്‍കണമെന്ന് മറുഭാഗവും വാദിച്ചുകൊണ്ടിരുന്നു. ജഡ്ജിക്കോ പരാതിക്കാര്‍ക്കോ ഗുജറാത്തി മനസിലായിരുന്നില്ലെന്നും ദേശായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇംഗ്ലീഷ് വിവര്‍ത്തനം എന്ന ആവശ്യം പ്രതിഭാഗം എല്ലായിപ്പോഴും തള്ളിക്കളഞ്ഞിരുന്നതായും ഷായുടെ മോചനത്തിനായുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു. കോടതി മുറിക്കുള്ളില്‍ എപ്പോഴും ചില അപരിതരുടെ സംശാസ്പദമായ സാന്നിദ്ധവുമുണ്ടായിരുന്നു. അവര്‍ എപ്പോഴും കുശുകുശുക്കുകുയും വാദിഭാഗം അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ തുറിച്ച് നോക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് തന്റെ ജൂനിയര്‍ അഭിഭാഷകര്‍ പറഞ്ഞിരുന്നതായും ദേശായി പറയുന്നു.
ഒക്ടോബര്‍ 31ന് നടന്ന വാദത്തില്‍ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരിക്കുന്നതെന്ന് ജസ്റ്റിസ് ലോയ ആരാഞ്ഞു. ഷാ ഹാജരാവേണ്ടതില്ല എന്ന് ജസ്റ്റിസ് ലോയയുടെ തന്നെ വിധിയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചു. ഷാ സംസ്ഥാനത്ത് ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് ഒഴിവ് ബാധകമാകുക എന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിചാരണ നടന്ന ആ ദിവസം മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി അമിത് ഷാ മുംബെയില്‍ ഉണ്ടായിരുന്നു. കോടതിയില്‍ നിന്നും വെറും 1.5 കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു അമിത് ഷാ ഉണ്ടായിരുന്നത്. അമിത് ഷാ സംസ്ഥാനത്ത് ഉണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദ്ദേശിച്ച കോടതി കേസ് ഡിസംബര്‍ 15ലേക്ക് മാറ്റി.
ഈ ഘട്ടത്തിലാണ് 2010 ജൂണ്‍ മുതല്‍ 2015 സെപ്തംബര്‍ വരെ മുംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ അനുകൂല വിധിക്കായി തന്റെ സഹോദരന് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് അനുരാധ ബിയാനി പറയുന്നു. എത്രയും പെട്ടെന്ന് അനുകൂല വിധി പുറപ്പെടുവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഡിസംബര്‍ മുപ്പതിന് മുമ്പ് അനുകൂല വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്ന് മോഹിത് ഷാ ജസ്റ്റിസ് ലോയയോട് പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. കാരണം ആ സമയത്ത് മറ്റൊരു സ്ഫോടനാത്മകമായ വാര്‍ത്ത പുറത്തുവരുമെന്നും ആ ബഹളത്തില്‍ ലോയയുടെ വിധി മുങ്ങിപ്പോകുമെന്നുമായിരുന്നു മുംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഉപദേശം. അനുകൂല വിധിക്കായി പണവും മുംബെയില്‍ വീടും തന്റെ പുത്രന് വാഗ്ദാനം ചെയ്യപ്പെട്ടതായി ഹരികിഷനും പറയുന്നു. എന്നാല്‍ അതിന് വഴങ്ങള്‍ ലോയ തയ്യാറായില്ല. രാജിവെക്കുക അല്ലെങ്കില്‍ സ്ഥലമാറ്റം വാങ്ങുക എന്നത് മാത്രമാണ് തനിക്ക മുന്നിലുള്ള പോംവഴിയെന്ന് ലോയ പറഞ്ഞിരുന്നതായി ഹരികിഷന് ലോയ പറയുന്നു. ജന്മനാട്ടില് വന്ന് കൃഷി ചെയ്ത് ജീവിക്കാം എന്നൊരു ആലോചനയും അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ
കുടുംബത്തിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള പ്രതികരണത്തിനായി മോഹിത് ഷായെയും അമിത് ഷായെയും താക്ലെ ബന്ധപ്പെട്ടെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം ജസ്റ്റിസ് എംബി ഗോസാവിയാണ് ഷൊറാബുദ്ദീന്‍ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ടത്. 2014 ഡിസംബര്‍ 15 മുതല്‍ അദ്ദേഹം വാദം കേട്ടുതുടങ്ങി. അമിത് ഷായെ കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് പ്രതിഭാഗം അഭിഭാഷകരുടെ മൂന്ന് ദിവസത്തെ വാദം അദ്ദേഹം കേട്ടപ്പോള്‍, സിബിഐ അഭിഭാഷകന് വാദിച്ചത് വെറും 15 മിനിട്ട് മാത്രമാണെന്ന് മിഹിര്‍ ദേശായി പറയുന്നു. ഡിസംബര്‍ 17ന് വാദപ്രതിവാദം പൂര്‍ത്തിയാക്കിയ ശേഷം വിധി പറയുന്നതിനായി കേസ് മാറ്റിവെച്ചു. അമിത് ഷായെ പ്രതിചേര്‍ത്തതിന് പിന്നില്‍ സിബിഐയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്ന പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റിസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി. എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസമായിരുന്നു അന്ന്. ദേശീയ മാധ്യമങ്ങള്‍ ആ വാര്‍ത്ത കൊണ്ടാടി. അമിത് ഷാ കുറ്റക്കാനല്ല എന്ന വാര്‍ത്ത ചാനലുകളുടെ അടിയിലെ സ്ക്രോളുകളില്‍ ഒതുങ്ങിയെന്ന് ബിയാനി ഓര്‍ക്കുന്നു.
ലോയ മരിച്ച് രണ്ടര മാസത്തിന് ശേഷമാണ് ജസ്റ്റിസ് മോഹിത് ഷാ അദ്ദേഹത്തിന്റെ മുംബെയിലെ വീട് സന്ദര്‍ശിച്ചത്. ഷായുടെ സന്ദര്‍ശനത്തെ കുറിച്ച് ലോയയുടെ പുത്രന് അനുജ് തന്റെ പിതാവിന്റെ കുടുംബത്തിന് എഴുതിയ കത്ത് താക്ലെ കണ്ടിരുന്നു. ലോയ മരിച്ച് എണ്‍പത് ദിവസങ്ങള്‍ക്ക് ശേഷം 2015ന് ഫെബ്രുവരി 18നാണ് ആ കത്തെഴുതിയിരുന്നത്. ‘എന്റെ കുടുംബത്തിലെ ഏതൊരു അംഗത്തെയും ദ്രോഹിക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് കഴിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവര്‍ക്കെതിരെ പോരാടാന്‍ ഞാന്‍ അശക്തനാണ്,’ എന്ന് ്നൂജ എഴുതുന്നു. ‘അച്ഛന്റെ മരണം അന്വേഷിക്കുന്നതിന് ഒരു കമ്മീഷനെ വെക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാതിരിക്കുന്നത് തടയാനായി നമ്മുടെ കുടുംബത്തിലെ ആരെയും ദ്രോഹിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. നമ്മുടെ ജീവന് തന്ന് വലിയ ഭീഷണിയാണുള്ളത്.’ ‘എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍, ചീഫ് ജസ്റ്റിസ് മോഹിത് ഷായും ഈ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവരുമായിരിക്കും അതിന് ഉത്തരവാദികള്‍,’ എന്ന് അനൂജ് ആ കത്തില്‍ രണ്ടുതവണ രേഖപ്പെടുത്തിയിട്ടുണ്ട്.
2016 നവംബറില്‍ ജസ്റ്റിസ് ലോയയുടെ പിതാവ് ഹരികിഷനെ താക്ലെ കണ്ടുമുട്ടിയാപ്പോള് അദ്ദേഹം കണ്ണീരോടെ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് 85 വയസായി. ഞാനിപ്പോള്‍ മരണത്തെ ഭയക്കുന്നില്ല. നീതി കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ടെങ്കിലും എന്റെ മക്കളുടെയും കൊച്ചുമക്കളുടെ ജീവിതത്തെ കുറിച്ച് എനിക്ക് വലിയ ഭയപ്പാടുണ്ട്.’