ഇനിയും തിരിച്ചറിയാനുള്ളത് പത്ത് മൃതദേഹങ്ങള്‍
ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൗസില്‍ രതീഷ്(32) ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞിരുന്നു. കൊച്ചി പുറംകടലില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് വൈകിട്ടോടെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. അതേസമയം അതീവഗുരുതരാവസ്ഥയില്‍ ഇനിയും ആളുകള്‍ ആശുപത്രിയില്‍ കിടക്കുകയും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായ് എത്തിച്ചത്. ശരീരത്തില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ശരീരത്തിനുള്ളില്‍ വെള്ളം കയറി പല അവയവങ്ങളേയും ബാധിച്ചിരുന്നു. മസിലുകള്‍ക്ക് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ രതീഷിനെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. പിന്നീട് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് കൂടുതല്‍ തീവ്ര പരിചരണം നല്കി. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. തുടര്‍ന്ന് 2 തവണ ഡയാലിസിസ് ചെയ്തു. ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും രതീഷ് മരണമടയുകയുമായിരുന്നു. മിനിമോളാണ് ഭാര്യ.
ഇതിനിടെ കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.
കടല്‍ക്ഷോഭത്തില്‍പ്പെട്ട 34 പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സുഖം പ്രാപിച്ച 6 പേരെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. വര്‍ഗീസ് (41) തേങ്ങപട്ടണം, മാര്ട്ടിന് (33) അടിമലത്തുറ, രാജു (42) പള്ളവിള, സാലോ (34) പൂത്തുറ, ക്ലാരന്‍സ് (57) അടിമലത്തുറ, തോമസ് ഡേവിഡ് (32) അടിമലത്തുറ എന്നിവരേയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.
മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം
ട്രോമകെയര്‍ ഐസിയുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിള്‍ (42) ഗുരുതരാവസ്ഥയില്‍ തുടരുന്നു. അബോധാവസ്ഥയിലുള്ള മൈക്കിള്‍ വെന്റിലേറ്ററിലാണ്. പുല്ലുവിള സ്വദേശി വില്‍ഫ്രെഡ് (48) ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ വാര്‍ഡുകളില്‍ ചികിത്സയിലുള്ള രോഗികളെ വാര്‍ഡ് 22ലേക്ക് മാറ്റി. വാര്‍ഡ് 22ല്‍ 32 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
അതേസമയം ഓഖി ചുഴലാക്കാറ്റില് ഉറ്റവരെയും ഉടയവരെയും കാണാതായ പൂന്തുറയില്‍ നേരിട്ട് പോകുന്നവര്‍ക്ക് സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയില്‍ അതീവ രോഷം തോന്നും. പ്രകൃതി ദുരന്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കേണ്ട ഇന്ത്യന്‍ മെറ്ററോളജി വകുപ്പ് നാല്ഘട്ട മുന്നറിയിപ്പ് നല്‍കുന്നതിലും പരാജയപ്പെട്ടുവെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജഗോപാല്‍ കാമത്ത് ചൂണ്ടിക്കാട്ടുന്നു. ‘ഇവിടുത്തെ മുഖ്യധാര പത്രമാധ്യമങ്ങള്‍ക്കൊന്നും നാല്ഘട്ട മുന്നറിയിപ്പുകള്‍ നല്കുന്നതില് ഐഎംഡി പരാജയപ്പെട്ടു. പ്രീസൈക്ലോണ് വാച്ച് ആണ് ആദ്യഘട്ട മുന്നറിയിപ്പായി നല്‍കേണ്ടത്. വടക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റിന്റെ ലക്ഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ 72 മണിക്കൂര്‍ മുന്നോടിയായി നല്‍കേണ്ട മുന്നറിയിപ്പാണ് ഇത്. 48 മണിക്കൂര്‍ മുന്നേനല്കേണ്ട സൈക്ലോണ്‍ അലേര്‍ട്ട് ആണ് രണ്ടാംഘട്ടത്തില്‍ നല്‍കേണ്ട മുന്നറിയിപ്പ്. തീരദേശങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്ന അറിയിപ്പാണ് ഈ മുന്നറിയിപ്പിലുണ്ടാകേണ്ടത്. ചുഴലിക്കാറ്റിന്റെ ദിശയും എത്രത്തോളം രൂക്ഷമായിരിക്കും പ്രത്യാധാതങ്ങള് എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ടത്.
‘ഒഖി’ക്കാലത്തെ ഒരു വൈറല്‍ ചിത്രം: അസം സ്വദേശിക്ക് ചോറ് വാരികൊടുക്കുന്ന നഴ്സ്
സൈക്ലോണ്‍ വാണിംഗ് എന്നറിയപ്പെടുന്ന മൂന്നാംഘട്ട മുന്നറിയിപ്പ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള 24 മണിക്കൂറെങ്കിലും മുന്‍കൂറായാണ് നല്‍കേണ്ടത്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ എത്രത്തോളമുണ്ടെന്നതെല്ലാം ഈഘട്ടത്തിലാണ് ചൂണ്ടിക്കാട്ടപ്പെടേണ്ടത്. ചുഴലിക്കാറ്റിന്റെ ദിശയെക്കുറിച്ച് മൂന്ന് മണിക്കൂര്‍ ഇടവെട്ടുള്ള അറിയിപ്പുകളും ഈഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. കരയിലേക്ക് ചുഴലിക്കാറ്റ് എത്താന്‍ സാധ്യതയുള്ള സമയത്തെക്കുറിച്ചെല്ലാം ഈഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. കരയിലേക്ക് കാറ്റ് അടിക്കുന്നുവെങ്കില് അത് ഉണ്ടാകാനിടയുള്ളതിന് 12 മണിക്കൂര്‍ മുന്നേ നല്‍കേണ്ട പോസ്റ്റ് ലാന്‍ഡ് ഫാള്‍ ഔട്ട്ലുക്ക് മുന്നറിയിപ്പുകളിലെ നാലാംഘട്ടം. തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള കാറ്റിന്റെ ദിശയും കരുത്തുമാണ് ഈ മുന്നറിയിപ്പിലുണ്ടാകേണ്ടത്’. അതേസമയം ഈ മുന്നറിയിപ്പുകളൊന്നും ഐഎംഡിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു.
ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്
കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല