നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലുവിന്റെ ലോക്സഭാംഗത്വം നഷ്ടമാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് വരുകയും ചെയ്തിരുന്നു.
ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലീത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് കോടതി വിധി പറയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വാദം കേട്ടത്. 1991നും 94 ഇടയില്‍ ദിയോഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ തട്ടിയെന്ന കേസാണിത്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ (37 കോടി രൂപയുടെ അഴിമതി) ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലുവിന്റെ ലോക്സഭാംഗത്വം നഷ്ടമാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് വരുകയും ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടിയത്.
വിധി കേള്‍ക്കാന്‍ ഇന്നലെ വൈകീട്ട് തന്നെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനൊപ്പം ലാലു റാഞ്ചിയിലെത്തിയിട്ടുണ്ട്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ബിജെപിയുടെ ഗൂഢാലോചനകള്‍ നടക്കില്ലെന്നും എന്‍ഡിടിവിയോട് ലാലു പറഞ്ഞു. ടുജി കേസിലെ പോലെ ഈ കേസിലും വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലാലു പറഞ്ഞു. ഡിസംബര്‍ 13ന് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ലാലുവിനെ കസ്റ്റഡിയിലെടുക്കും. അഴിമതിയുടെ സൂത്രധാരര്ക്കെതിരായ ഫയല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന ലാലു പൂഴ്ത്തിയതായാണ് ആരോപണം. അഴിമതിയെക്കുറിച്ച് കൃത്യമായി അറിവുണ്ടായിട്ടും അതിനെ സഹായിച്ചു. ലാലുവിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും മറ്റ് 19 പേരു നിലവില്‍ കേസില്‍ പ്രതികളാണ്.