UPDATES

ട്രെന്‍ഡിങ്ങ്

അതേ, നമ്മളൊക്കെ കരുതുന്നതിലും വലിയ ദുരന്തമാണ് ഓഖി; 50 ദിവസങ്ങള്‍ക്കിപ്പുറം ഒരു കുറിപ്പ്

ഓഖിയുടെ ജീവിച്ചിരിക്കുന്ന ദുരന്തബാധിതർ, കാണാതായവരുടെയും മരിച്ചവരുടെയും വീടുകളിലെ സ്ത്രീകളും കുട്ടികളുമാണ്

80 ലധികം മരണം സ്ഥിരീകരിച്ചൊരു ദുരന്തം.300 ലേറെ പേരെ കാണാതാക്കിയ ദുരന്തം.

ഇനിയും തിരിച്ചെത്താനുള്ള 108 മലയാളികളായ മത്സ്യത്തൊഴിലാളികളിൽ 105 പേരുടെ ചിത്രമാണീ കാണുന്നത്. ഓഖി വന്നു പോയിട്ട് 50 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഈ കണക്കുകൾ പരിശോധിച്ചാൽ മനസിലാവുന്നത്, കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളവയിൽ വെച്ച് ഏറ്റവും മനുഷ്യ നഷ്ടമുണ്ടായ ദുരന്തമായിരുന്നു ഓഖി എന്നതാണ്. ഇതിനു മുൻപ് 176 പേർ മരിച്ച സുനാമിയായിരുന്നു ഏറ്റവും വലിയ ദുരന്തം.

ഇനിയും വന്നെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനുകളിൽ നമുക്കിനി എത്രമാത്രം പ്രതീക്ഷ വയ്ക്കാനാവുമെന്ന് അറിയില്ല.

കാണാതായിരുന്നവരിൽ ചിലരുടെ ബോഡികൾ ഡി.എൻ.എ. സാംപിളുകൾ വഴി തിരിച്ചറിയുന്ന പ്രക്രിയ ഇന്നും തുടരുകയാണ്. പുല്ലുവിളയിൽ നിന്നും മിസ്സിങ് ആയിരുന്ന ബെൽറ്റസ് എന്ന യുവാവിൻ്റെ ബോഡി ഇന്നലെ രാത്രി നാഗർകോവിലിലെ മെഡിക്കൽ കോളേജിൽ നിന്നും തിരിച്ചറിഞ്ഞതായി വിവരം കിട്ടിയിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഔദ്യോഗിക തലത്തിൽ ഏറെക്കുറെ പരാതികൾ കൂടാതെ ലഭിച്ചിട്ടുണ്ട്. കാണാതായവരുടെ കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഇപ്പോഴും ആർക്കും പരിഹരിക്കാനായിട്ടില്ല (കേരളത്തിന്നും തമിഴ്നാട്ടിൽ നിന്നുമായി മുന്നൂറോളം പേർ മടങ്ങിയെത്താനുണ്ടെന്ന് ഓർക്കുക. അതായത് മുന്നൂറോളം കുടുംബങ്ങൾ).

അടുത്തിടെ ഒരു സുഹൃത്ത് ഓർമപ്പെടുത്തിയൊരു കാര്യമായിരുന്നു ഓഖിയിൽ ഉൾപ്പെട്ടു പോയ ഇതര സംസ്ഥാന തൊഴിലാളികളുടേത്. ബംഗാളിൽ നിന്നും യു.പി. യിൽ നിന്നുമൊക്കെയായി പത്തോളം തൊഴിലാളികൾ അപകടമുണ്ടായ അന്ന് കൊല്ലത്തു നിന്നൊക്കെ പോയ ബോട്ടുകളിലുണ്ടായിരുന്നെന്നും അവരും മിസ്സിങ് ആണെന്നും തുടക്കത്തിൽ വിവരങ്ങൾ ലഭിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി, കാര്യമായി കടലിനെ അറിയാത്തവരും ഐഡൻ്റിറ്റിയിൽ വ്യക്തതയില്ലാത്തവരുമായ മനുഷ്യരാണ്. അവരുടെ കുടുംബങ്ങളിൽ ഈ മനുഷ്യന്മാരെ കാണാതായ കാര്യം അറിഞ്ഞോ എന്നുറപ്പില്ല. അവരുടെയൊക്കെ ബോഡികളെങ്കിലും കിട്ടിയോ എന്നുമറിയില്ല. മലയാളികളും തമിഴരുമായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ ഡി.എൻ.എ. സാംപിളുകൾ വെച്ചെങ്കിലും മരിച്ചവരെ മനസിലാക്കാം. ഈ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ എന്താവും അവസ്ഥയെന്നറിയില്ല. അവരുടെ ബന്ധുക്കളിൽ നിന്നും ഡി.എൻ.എ. സാംപിളെടുത്തിരിക്കാനും സാധ്യത കുറവാണ്.

അങ്ങനെയെങ്കിൽ ഓഖിയിലുണ്ടായ അനേകം മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തിൽ ഗൗരവകരമായ ഒരു മനുഷ്യാവകാശ ലംഘനമാവും ഇത്.

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

രണ്ടും മൂന്നും നാലും ദിവസങ്ങളോളം കടലിൽ പെട്ടു പോയതിനൊടുവിൽ തിരികെ വന്നവരുണ്ട്. പുല്ലുവിളയിലും അടിമലത്തുറയിലും പൂന്തുറയിലുമായി ഇത്തരത്തിൽ മടങ്ങിയെത്തിയ ചില മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചിരുന്നു. അവർ കടലിലായിരുന്നപ്പോഴും തിരികെയെത്തിയതിനും ശേഷവും കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണെന്ന് മനസിലാക്കിയിരുന്നു. അടിയന്തിരമായി കൗൺസലിംഗ് ആവശ്യമുള്ള മനുഷ്യരാണ്. മരണഭയം ഇപ്പോഴും വിട്ടു മാറിയിട്ടില്ലാത്തവർ. ചിലർക്കിനി കടലിലേക്ക് പോവാനുള്ള ശക്തിയില്ല. മറ്റൊരു തൊഴിൽ അറിയുകയുമില്ല. എന്നാൽ രണ്ടാഴ്ച്ചത്തെ വിശ്രമത്തിനു ശേഷം മത്സ്യബന്ധനം തുടർന്നവരായിരുന്നു ഏറെപ്പേരും. ഇവരിൽ നിന്നൊക്കെ കേട്ട കഥകൾ എഴുതാനുള്ള മനസാന്നിധ്യം അന്നുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും എഴുതണമെന്നുണ്ട്.

ഒരു പക്ഷേ ഓഖിയുടെ ജീവിച്ചിരിക്കുന്ന ദുരന്തബാധിതർ, കാണാതായവരുടെയും മരിച്ചവരുടെയും വീടുകളിലെ സ്ത്രീകളും കുട്ടികളുമാണ്. കണക്കുകൾ പ്രകാരം മൊത്തം നാന്നൂറോളം കുടുംബങ്ങൾ അത്തരത്തിലുണ്ടാവും. സ്ത്രീ-ശിശുക്ഷേമ വകുപ്പോ മറ്റ് ബന്ധപ്പെട്ട സംഘടനകളോ ഇവരുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പദ്ധതികളോ നടപടികളോ ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നറിവായിട്ടില്ല.

ഈ കാര്യങ്ങളിലൊക്കെ എന്തെങ്കിലും നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ അറിയാതെ പോയതാണെങ്കിൽ, ഇവിടെ അതൊന്നറിയിക്കാവുന്നതാണ്.

മേഴ്സി അലക്സാണ്ടറുടെ (സാമൂഹ്യ പ്രവര്‍ത്തക) നേതൃത്വത്തിൽ, ഇത്തരത്തിൽ ഭർത്താക്കന്മാരും മക്കളും സഹോദരനുമൊക്കെ നഷ്ടപ്പെട്ട സ്ത്രീകളോടും കടലിൽ നിന്ന് രക്ഷപ്പെട്ടു വന്ന പുരുഷന്മാരോടും ചില എൻ.ജി.ഒ. കളുടെയും വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളുടെയും പിന്തുണയോടെ സംസാരിക്കുന്നതായി അറിഞ്ഞു. കൂടാതെ കോസ്റ്റൽ നഴ്സസ് അസോസിയേഷൻ എന്ന പേരിൽ അടുത്തിടെ രൂപീകരിച്ച തീരദേശത്തെ നേഴ്സിംഗ് വിദ്യാർത്ഥിനികളുടെ കൂട്ടായ്മയും അവരെ ആഴ്ച്ചയിലൊരിക്കൽ പോയി കണ്ട്, സാധിക്കുന്ന മെഡിക്കൽ സപ്പോർട്ട് നൽക്കുന്നതായും അറിഞ്ഞു. ഔദ്യോഗിക തലത്തിൽ നിന്ന് ഇത്തരത്തിൽ എന്തെങ്കിലും നടപടികൾ ഉണ്ടാവുന്നതായി അറിവില്ല.

അതെ, നമ്മളൊക്കെ കരുതുന്നതിലും വലിയ ദുരന്തമാണ് ഓഖി. അതുണ്ടാക്കിയ മനുഷ്യ നഷ്ടം വലുത് തന്നെയാണ്. അതിലുണ്ടായ പിഴവുകൾ, അത് ആരിൽ നിന്നു തന്നെയാണെങ്കിലും പൊറുക്കാനാവാത്തതുമാണ്.

(സിന്ധു നെപ്പോളിയന്റെ ഫേസ്ബുക്ക് കുറിപ്പ്)

‘ഞാന്‍ എന്ന മത്സ്യത്തൊഴിലാളി പെണ്‍കുട്ടി’; പുല്ലുവിളയില്‍ നിന്ന് ഹൈദരബാദ് സര്‍വ്വകലാശാലയില്‍ എത്തിയ സിന്ധു നെപ്പോളിയന്റെ ജീവിതം

സിന്ധു നെപ്പോളിയന്‍

സിന്ധു നെപ്പോളിയന്‍

ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ കമ്യൂണിക്കേഷന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍