പരോളിലായിരുന്ന ടിപി കേസ് പ്രതികള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഒളിവില്‍ കഴിഞ്ഞത് ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ഒളിച്ചിരുന്ന മുക്കോഴിമലയിലെന്ന് കണ്ടെത്തല്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസ് റെയ്ഡ് നടത്താന്‍ എത്തുന്നുവെന്ന് തിരിച്ചറിഞ്ഞ കേസിലെ പ്രതികളായ എം വി ആകാശും രജിന്‍രാജും ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
പിറ്റേന്ന് രാവിലെ മാലൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. അതേസമയം പരോളിലായിരുന്ന ടിപി കേസ് പ്രതികള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ ഷുഹൈബിന്റെ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലുമുള്പ്പെടെയുള്ള സംഭവങ്ങളുമായി പത്ത് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രതികള്‍ നല്കുന്ന മൊഴി. ഇതില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവറും രണ്ട് പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുമാണ് ഇനി പിടിയിലാകാനുള്ളത്.
വെട്ടാനെത്തിയ സംഘത്തില്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായ ആകാശും രജിന്‍രാജുമാണ് വാള് ഉപയോഗിച്ച് ഷുഹൈബിനെ വെട്ടിയത്. സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടാണ് കൊലപാതകമെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതും കെ.എസ്.യുക്കാരെ സഹായിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അതേസമയം കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടുക മാത്രമാണ് ലക്ഷ്യമിട്ടതെന്നുമാണ് പ്രതികള്‍ പറയുന്നത്.