വോട്ടണ്ണല്‍ ഏറെക്കുറേ പൂര്‍ത്തിയായപ്പോള്‍ പുടിന് 76 ശതമാനത്തിലധികം വോട്ട് നേടിക്കഴിഞ്ഞു
വ്ളാഡിമിര്‍ പുടിന് നാലാം വട്ടവും റഷ്യയുടെ പ്രസിഡന്റ് പദവിയിലേക്ക്. 2024നു കാലാവധി അവസാനിക്കുന്നതോടെ ജോസഫ് സ്റ്റാലിന് ശേഷം രണ്ട് ദശാബ്ദകാലം ക്രെംലിനെ നയിക്കുന്ന നേതാവായി പുടിന് മാറും.
വോട്ടണ്ണല്‍ ഏറെക്കുറേ പൂര്‍ത്തിയായപ്പോള്‍ പുടിന് 76 ശതമാനത്തിലധികം വോട്ട് നേടിക്കഴിഞ്ഞു. 2012ല്‍ 64% വോട്ടാണ് പുടിന് നേടിയത്. “ഇന്ന് വോട്ട് ചെയ്ത ഓരോരുത്തരും നമ്മുടെ വലിയ ദേശീയ ടീമിന്റെ ഭാഗമാണ്” ക്രെംലിന് പുറത്തു ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന് നന്ദി പറഞ്ഞു.
പുടിന്റെ തൊട്ടടുത്ത എതിരാളി കമ്യൂണിസ്റ്റ് നേതാവ് പവേല്‍ ഗ്രുഡിനിനിന് 12 ശതമാനം വോട്ട് നേടി. മറ്റ് എതിരാളികളായ മുന്‍ റിയാലിറ്റി ഷോ അവതാരക ക്സെനിയ സോബ്ചക് 2 ശതമാനവും ദേശീയ വാദി നേതാവ് വ്ലാഡിമിര്‍ ഷിറിനോവ്സ്കി 6 ശതമാനം വോട്ടും നേടി. എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്.
20124നു ശേഷം മറ്റൊരു ആറു വര്‍ഷം കൂടി റഷ്യന്‍ പദവിയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് പുടിന് മറുപടി നല്‍കിയത്, “ഞാനിവിടെ 100 വര്‍ഷക്കാലം ഇരിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്?”
മുന്‍ റഷ്യന്‍ ചാരന് സെര്‍ജി സ്ക്രിപാലിനെയും മകളേയും യു കെയിലെ സാലിസ്ബറിയില്‍ വെച്ചു നാഡീ വിഷം ഉപയോഗിച്ച് കൊല്ലാന്‍ റഷ്യ ശ്രമിച്ചു എന്ന യു കെയുടെ ആരോപണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഒരു തിരഞ്ഞെടുപ്പിന് മുന്പില് വെച്ചു ഇത്തരം ‘മണ്ടത്തരങ്ങള്‍’ ചെയ്യില്ല എന്നു പുടിന് പ്രതികരിച്ചു.