സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപങ്ങളെ ആകെയെടുക്കുമ്പോൾ 3 ശതമാനമാണ് 2017ലെ വർധന.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തരമായ വാഗ്ദാനങ്ങൾക്കു ശേഷവും സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപം 50% കണ്ട് ഉയർന്നതായി കണക്കുകൾ. മൂന്നുവർഷത്തോളം താഴേക്കു പോയിക്കൊണ്ടിരുന്നതിനു ശേഷം സ്വിസ് ബാങ്ക് നിക്ഷേപങ്ങൾ 2017ൽ പെട്ടെന്നുള്ള ഉയർച്ചയാണ് കാണിച്ചത്. നിലവിൽ 7000 കോടിയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യാക്കാരുടേതായിട്ടുള്ളത്. ഇതിന്റെ പകുതിയോളം സംഭവിച്ചത് 2017ലാണ്.
സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപങ്ങളെ ആകെയെടുക്കുമ്പോൾ 3 ശതമാനമാണ് 2017ലെ വർധന. ഇത് ഏതാണ്ട് 100 ലക്ഷം കോടി രൂപയോളം വരും. സ്വിസ് നാഷണൽ ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2016ൽ ഇന്ത്യയിൽ നിന്നുള്ള സ്വിസ് ബാങ്ക് നിക്ഷേപം 45 ശതമാനത്തോളം താഴ്ന്നിരുന്നു. ഏതാണ്ട് 4500 കോടി രൂപയായിരുന്നു ബാങ്കുകളിലുണ്ടായിരുന്ന ഇന്ത്യൻ പണം. എന്നാൽ ഈ വീഴ്ചയിൽ നിന്ന് തൊട്ടടുത്ത വർഷം തന്നെ സ്വിസ് ബാങ്കുകൾ ഉയിർത്തെണീറ്റു. 6,891 കോടിയുടെ നിക്ഷേപം ഇന്ത്യയിൽ നിന്നും പിടിച്ചെടുക്കാൻ ഇവർക്കായി. മോദിയുടെ പ്രഖ്യാപനങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ തന്നെയാണ് ഇത് സംഭവിച്ചത്.