നല്ലപോലെ കളിക്കുകയും, അവസരങ്ങൾ നഷ്ടമാകാതെ ഗോളടിക്കുകയും പിഴവുകൾ വരുത്താതെയും എതിരാളിക്കെതിരെ മാനസികമായി വിജയിക്കുന്നവർക്ക് മാത്രം ഇനി മുന്നോട്ട് പോകാം.
കസാന്‍ അരീനയില്‍ റഷ്യ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും. മുന്‍ ലോകചാമ്പ്യന്മാര് തമ്മില്‍ ഏറ്റു മുട്ടുമ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിലെ ഏറ്റവും ശക്തമായ പോരാട്ടം ആയിരിക്കും ഈ മല്‍സാരം. ഇന്ത്യന്‍ സമയം 07.30 നു ആണ് മത്സരം.
ഫ്രാന്‍സ്
ലോകകപ്പില്‍ എത്തിയ ടീമുകളിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്ന് ഫ്രാന്‍സ് ആണ്. കളിക്കാര്‍ക്ക് പ്രചോദനവും മാതൃകയുമായ കോച്ച് ദിദിയര്‍ ദെഷാംപ്സ്. ദെഷാംപ്സ് – 1998 ഇല് ഏറ്റവും ശക്തരായ ബ്രസീലിനെ തോല്‍പ്പിച്ച ഫ്രാന്‍സിന്റെ അന്നത്തെ നായകന്. കോച്ച് നേരിട്ടിരുന്ന പ്രശ്നം ഒന്നിനൊന്നു മെച്ചമായ കളിക്കാരില്‍ ആരെ തെരഞ്ഞെടുക്കുമെന്നത് മാത്രമായിരുന്നു. ഗ്രീസ്മാന്, എംബാപ്പെ, പോള്‍ പോഗ്ബ, ഉസ്മാന് ഡെമ്പേലെ, നബീല്‍ ഫെക്കിര്‍, മറ്റിയുഡി, എന്‍കോളോ കാന്റെ, ഒലിവര്‍ ഗിറുഡ്, തുടങ്ങി വന്‍ നിരയാണ്. എങ്കിലും ഗ്രൂപ്പ് കളികളിലെ റിസള്‍ട്ട് കാണിക്കുന്നത് ഫ്രാന്‍സിന്റെ മുന്‍നിരക്കും ഫിനിഷിങ് പാളിച്ചകളുണ്ടെന്നാണ്. ഓസ്ട്രേലിയക്കെതിരെ 2 -1, പെറുവിനെതിരെ 1 – 0, ഡന്മാര്ക്കിനെതിരെ 0-0 എന്നിങ്ങനെയായിരുന്നു അവരുടെ ജയം.
കളിക്കാരില്‍ സ്കോര്‍ ചെയ്യാന്‍ സാധ്യതയുള്ള എംബപ്പേയും, പ്രതിരോധപാളിച്ചകള് കണ്ടെത്തി പാസുകള്‍ നല്കുന്ന പോഗ്ബയെയുമാണ് അര്‍ജന്റീന കൂടുതലായി സൂക്ഷിക്കേണ്ടിവരുക. അര്ജന്റിനയെപോലെ ഫ്രാന്‍സിന്റെ ഡിഫന്‍സും പറയത്തക്കവണ്ണം ശക്തമല്ലമെങ്കിലും ബാഴ്സലോണയിലെ മെസ്സിയുടെ സഹകളിക്കാരന് സാമുവേല്‍ ഉമിറ്റിറ്റി മോശമല്ലാത്ത കളിക്കാരനാണ്. ഇദ്ദേഹം മെസ്സിയുമായി സ്ഥിരമായി പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന കളിക്കാരനായതിനാല്‍ മെസ്സി മുന്നേറിവരുന്ന ദിശകളെ പറ്റി നല്ല അവബോധമുണ്ടായിരിക്കും.
ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ നെടുന്തൂണും യോഗ്യതാ മതസരങ്ങളിലെ നായക സ്ഥാനവും വഹിക്കാറുള്ള ലോറെന്റ് കൊസെയ്ന്ലി പരിക്കുമൂലം ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് ഫ്രാന്‍സിന് തിരിച്ചടിയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്സണല്‍ നായകനായ ‘സ്ലൈഡിങ് ടാക്ക്ളിങ്’ വിദഗ്ദനായ ഏറ്റവും മികച്ച ഡിഫെന്‍ഡര്‍ ഈ വേള്‍ഡ് കപ്പിന്റെ നഷ്ടം കൂടിയാണ്. ഫ്രാന്‍സിന്റെ ഗോള്‍കീപ്പര്‍ ‘ലോറിസ് ഈ ലോകകപ്പിലെ പിഴവുകള്‍ വരുത്താത്താത്ത പരിചയസമ്പത്തുള്ള കാവല്‍ക്കാരനാണ്. ഇയാളെ മറികടക്കാന്‍ മെസിയും കൂട്ടരും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ലോകത്തെ ഏറ്റവും മികച്ച ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായിരുന്ന ദേശാംപ്സ്, മെസ്സിയെ ഒതുക്കാനുള്ള തന്ത്രം ഒരുക്കിക്കഴിഞ്ഞുകാണും. മിഡ്ഫീല്‍ഡില്‍ ‘കാന്റെ’ മുഴുവന്‍ സമയവും ‘പോഗ്ബ’, പന്ത് കയ്യിലുള്ള മെസ്സിയെയും മെസ്സിയുടെ നിഴലിനെ പോലും തടുത്തു നിര്‍ത്തണമെന്നായിരിക്കും സ്ക്രിപ്റ്റിലുണ്ടാകുക.
അര്‍ജന്റീന
മെസ്സി തന്നെയാണ് എതിര് ടീമും ഫുട്ബോള്‍ ലോകവും നോക്കികൊണ്ടിരിക്കുന്ന കളിക്കാരന്. ഇദ്ദേഹത്തെ ശക്തമായി തടുത്തു നിര്‍ത്തുമെന്നുറപ്പാണ്. സാംപോളിയുടെ സ്ഥിരതയില്ലാത്ത ലൈനപ്പ് പരീക്ഷണങ്ങളാണ് അര്‍ജന്റീന നേരിടുന്ന ആശയക്കുഴപ്പങ്ങള്‍. മഷറാനോ -ബനേഗ -പാവോന്‍ -അഗ്യൂറൊ കോര്‍ഡിനേഷന്‍ സെറ്റ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് വൈകി. ലോങ് ബോള്‍ / ഗ്രൗണ്ട് പാസുകള്‍ കൃത്യമായി കൊടുക്കാന്‍ കഴിവുള്ള ബനേഗയുടെ പാസ്സിലാണ് മെസ്സി നൈജീരിയക്കെതിരെ വിലപ്പെട്ട ആദ്യഗോള്‍ നേടിയത്. അര്‍ജന്റീനിയന്‍ ലീഗില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന താരമാണ് പവോന്‍. ആദ്യകളിയില്‍ ഗോള്‍ നേടിയ സ്ട്രൈക്കറാണ് അഗ്യൂറോ. ബനേഗയെ ഇറക്കിയ സാംപോളി അഗ്യൂറോയെ ഇറക്കാതെ ഹിഗ്വയിനെ ഉള്‍പ്പെടുത്തി ട്വിസ്റ്റ് നടത്തി. ആദ്യലൈനപ്പില്‍ ചേര്‍ക്കാഞ്ഞത് അഗ്യൂറോയുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഡിമറിയ അയാളുടെ കളിയുടെ പകുതിപോലും പുറത്തെടുക്കുന്നില്ല. അദ്ദേഹത്തിനു ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെങ്കില്‍ പവോണിനെ നേരത്തെയിറക്കി സ്വതന്ത്രമായി കളിപ്പിക്കാവുന്നതേയുള്ളൂ. ബനേഗാ, മഷറാനോ, മെസ്സി എന്നിവര്‍ക്ക് കഴിഞ്ഞ കളിയില്‍ മഞ്ഞക്കാര്‍ഡുണ്ട്. ഈ കളിയിലും കാര്‍ഡ് വാങ്ങിച്ചാല്‍ അടുത്ത കളി കളിക്കാനാവില്ല.
ആദ്യം അര്‍ജന്റീനയുടെ പോസ്റ്റില്‍ ഗോള്‍ വീണാല്‍ പിന്നെ കൗണ്ടറുകള്‍ റിസ്കെടുത്തു തടുക്കേണ്ടിവരും, മഷറാനോ ചിലപ്പോള്‍ ബലിയാടായേക്കും. മെസ്സിയെ പൂട്ടുമെന്ന് നൂറുശതമാനം ഉറപ്പായിട്ടും മറ്റുകളിക്കാരെ വെച്ചുള്ള സ്ട്രാറ്റജികള്‍ കണ്ടെതുന്നതില്‍ സാംപോളി ഇതുവരെ പരാജിതനാണ്.
പെനാല്‍ട്ടി ഷൂട്ടൗട്ട് സാധ്യത
ഹൃദയഭേദകമാണെങ്കിലും മത്സരം സമനിലയില്‍ കലാശിച്ചാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് നേരിടാതെ രക്ഷയില്ല.
ഫ്രാന്‍സ്: ഫ്രാന്‍സ് നായകനായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തയ്യാറെടുത്തുകാണും.
അര്‍ജന്റീന: ഒരു സത്യം പറയാതെ വയ്യ . സാംപോളിക്ക് ഷൂട്ടൗട്ടിലേക്ക് നീങ്ങിയെങ്കില്‍ മാത്രം രണ്ടാം കളിയിലെ ദുരന്തനായകന് വില്ലി കബല്ലെറോയെ ചേഞ്ച് ബാക്കിയുണ്ടെങ്കില്‍ ടൈബ്രെക്കറില്‍ പരീക്ഷിക്കാം. 41 % മാണ് ഇദ്ദേഹത്തിന്റെ പെനാല്‍ട്ടി സേവിങ് റേറ്റ്. പന്ത് തട്ടിയിടാന്‍ അപാരകഴിവുള്ള കാബെല്ലീറോക്ക് യൂറോപ്പിലെ മുന്‍നിര കളിക്കാരുടെ ഷോട്ടുകള്‍ കണ്ടു പരിചയവുമുണ്ട്.
തോല്‍വിയറിയാതെയാണ് ഫ്രാന്‍സ് വരുന്നെങ്കില്‍ അര്‍ജന്റീന അവസാന കളിയില്‍ രണ്ടും കല്പ്പിച്ചു ഉയിര്‍ത്തെഴുന്നേറ്റാണ് വരുന്നത് നല്ലപോലെ കളിക്കുകയും, അവസരങ്ങള്‍ നഷ്ടമാകാതെ ഗോളടിക്കുകയും പിഴവുകള്‍ വരുത്താതെയും എതിരാളിക്കെതിരെ മാനസികമായി വിജയിക്കുന്നവര്‍ക്ക് മാത്രം ഇനി മുന്നോട്ട് പോകാം.
ഫിഫ വേള്‍ഡ് കപ്പിലെ ‘അര്‍ജന്റീന × ഫ്രാന്‍സ് കളിയുടെ (30-06-2018) പ്രിവ്യൂവുമായി അഴിമുഖം സ്പോര്‍ട്സ് കോളമിസ്റ്റ് കരുണാകര്‍..
‘റൗണ്ട് 16’ ലെ പോരാട്ടത്തിന് അര്‍ജന്റീനയും ഫ്രാന്‍സും തുടക്കമിടും
ജര്‍മനി പുറത്തായത് നന്നായി; ഇല്ലേല് ലോകകപ്പ് യുറോ കപ്പായേനെ!