UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഎംഎംഎ മുട്ടുമടക്കുന്നു; സിനിമയിലെ വനിതാ കൂട്ടായ്മയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താരസംഘടന

ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നായിരുന്നു ഡബ്ല്യൂസിസി അംഗങ്ങളുടെ പ്രധാന ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ നടിമാരുടെ പ്രതിഷേധത്തിന് മുന്നില്‍ സംഘടന അയയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുമായി ചര്‍ച്ചയാകാമെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

നടി രേവതിയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് ബാബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നായിരുന്നു ഡബ്ല്യൂസിസി അംഗങ്ങളുടെ പ്രധാന ആവശ്യം. തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി പ്രത്യേക യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരാണ് ഡബ്ല്യൂസിസിയുടെ പേരില്‍ കത്തു നല്‍കിയത്.

തങ്ങള്‍ക്കു കൂടി സൗകര്യമായ ദിവസം ചര്‍ച്ച നടത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. മാറ്റങ്ങളുണ്ടാകാന്‍ ക്രിയാത്മകമായ സംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. സംഘടനയുടെ കഴിഞ്ഞ യോഗത്തിലെ തീരുമാനം തങ്ങളെ ഓരോരുത്തരെയും ഞെട്ടിക്കുന്നതായിരുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു. സംഘടനയിലെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഇവര്‍ കൂടിക്കാഴ്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ അക്രമത്തെ അതിജീവിച്ച നടിയ്ക്ക് എല്ലാ അംഗങ്ങളും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും അതിക്രമത്തെ അമ്മയിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ എഎംഎംഎയുടെ യഥാര്‍ത്ഥ നിലപാടാണ് തങ്ങള്‍ക്കറിയേണ്ടതെന്നും അതിനാണ് കൂടിക്കാഴ്ചയെന്നും കത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍