അഴിമുഖം പ്രതിനിധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മനോരോഗിയെന്ന് വിളിച്ചതില്‍ മനസ്താപമില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അവര്‍ എന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തുകയും വ്യാപം അഴിമതിയുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്നു, കെജ്രിവാള് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടു പറഞ്ഞു. സിബിഐ ഓഫീസര്‍മാര്‍ ഡിഡിസിഎയെ സംബന്ധിച്ച ഫയല്‍ മണിക്കൂറുകളോളം പരിശോധിച്ചു. പൊതുജനമധ്യത്തില്‍ വന്നിട്ടില്ലാത്ത അനവധി കാര്യങ്ങള്‍ ആ ഫയലിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഡിഡിസിഎയില്‍ നിന്നും ആരാണ് വരുന്നത് വെളിപ്പെടുത്താന്‍ രാജേന്ദ്ര കുമാറിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പോരടിക്കാന്‍ താല്പര്യമില്ല. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കണം, കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച് കെജ്രിവാള് പറഞ്ഞു.
സിബിഐയുടെ ജോലി അന്വേഷണമാണോ വാര്‍ത്തകള്‍ വരുത്തലാണോയെന്ന് കെജ്രിവാള് ചോദിച്ചു. എല്ലാ മന്ത്രിമാരുടേയും ഓഫീസുകളില്‍ റെയ്ഡ് നടത്താന്‍ താന്‍ സിബിഐയെ വെല്ലുവിളിച്ചിരുന്നു. രാജേന്ദ്രകുമാറുമായി ഒരു ബന്ധവും തനിക്കില്ലെന്നും കെജ്രിവാള് വ്യക്തമാക്കി.
കെജ്രിവാളും മനീഷും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തില്‍ നിന്നും പണമോ ഭൂമിയോ അടക്കം ഒന്നും വേണ്ടെന്നും മോദിയോട് പറയുകയും ചെയ്തിരുന്നു. കൂടാതെ താന്‍ അദ്ദേഹത്തിന്റെ കുട്ടിയെ പോലെയാണെന്നും മാര്‍ഗ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒന്നും പറയാതെ നിശബ്ദനായി ഇരുന്നുവെന്ന് കെജ്രിവാള് വെളിപ്പെടുത്തി.
ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേയും കെജ്രിവാള് ആഞ്ഞടിച്ചു. അദ്ദേഹം അഴിമതികളില്‍ ഉള്‍പ്പെടുന്നു. അന്വേഷണങ്ങളെ അദ്ദേഹം അട്ടിമറിക്കുകയാണ്. ദല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ ഗവര്‍ണറുടെ ഓഫീസ് ഭീഷണിപ്പെടുത്തുകയാണ് ണെന്നും കെജ്രിവാള് ആരോപിച്ചു.
ഡിഡിസിഎയില്‍ അനവധി അഴിമതികള്‍ നടക്കുന്നുണ്ട്. അസോസിയേഷനില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നതിനെ ആരും നിരസിക്കുന്നുമില്ല. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിസിഎയുടെ അഴിമതിയെ കുറിച്ച് ഞങ്ങള്‍ പറയുമ്പോഴെല്ലാം അരുണ്‍ ജെറ്റ്ലി പറുന്നത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്നാണ്. 14 വര്‍ഷം അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നിട്ടും അദ്ദേഹം എന്തു കൊണ്ട് നടപടിയെടുത്തില്ലെന്ന് കെജ്രിവാള് ചോദിച്ചു. ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.