അഴിമുഖം പ്രതിനിധി
ലൈംഗിക പീഡന കുറ്റാരോപിതരാകുന്ന പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) തീരുമാനിച്ചു. പുരോഹിതവൃത്തിയില്‍ നിന്നും ഒഴിവാക്കുന്നത് അടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ കാലങ്ങളില്‍ കത്തോലിക്കാ സഭയിലെ നിരവധി പുരോഹിതന്മാര് ലൈംഗിക പീഡന കേസുകളില്‍ കുറ്റാരോപിതരായിട്ടുണ്ട്. ഇത് സഭയുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തിരുന്നു. പോപ് ഫ്രാന്‍സിസിന്റെ നിലപാടുകളെ ചുവടു പിടിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാ സഭയും ഈ വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇരകളോട് അനുകമ്പ പുലര്‍ത്താന്‍ ആര്‍ച്ച് ഡയോസിസുകളോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതരാകുന്ന പുരോഹിതന്മാര്ക്കെതിരെ അന്വേഷണം നടത്താനും അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കേണ്ടതും ആര്‍ച്ച് ഡയോസിസിന്റെ ചുമതലയാണ്.
പീഡകര്‍ക്ക് സഭയില്‍ ഇടമുണ്ടാകില്ലെന്ന് സഭാ വൃത്തങ്ങള്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം കുറ്റാരോപിതനെ പുരോഹിത വൃത്തിയില്‍ നിന്നും പുറത്താക്കണമോയെന്ന് വത്തിക്കാന്‍ തീരുമാനിക്കും. കാത്തോലിക്കാ സഭാ സംവിധാനത്തിലെ ഏറ്റവും വലിയ ശിക്ഷയാണിത്.
കുറ്റാരോപിതരാകുന്ന പുരോഹിതര്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ അവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്ന കാര്യവും കത്തോലിക്കാ സഭ പരിഗണിക്കുന്നുണ്ട്. കുട്ടികളാണ് കൂടുതലായി പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. ഇരകളെ കൗണ്‍സില്‍ ചെയ്യുന്നതിന് ലൈസന്‍സുള്ള കൗണ്‍സിലര്‍മാരെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ഇപ്പോള്‍ പുരോഹിതരും കന്യാസ്ത്രീകളുമാണ് ഇരകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത്. പുരോഹിതന്മാരുടെ ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് ഫണ്ട് സ്വരൂപിക്കാനും സഭയ്ക്ക് പദ്ധതിയുണ്ട്.