അഴിമുഖം പ്രതിനിധി
ആന്ധ്രയിലെ കർണൂലിൽനടന്ന വാഹനാപകടത്തിൽ അഞ്ച് മലയാളികൾ അടക്കം ആറു പേർ മരിച്ചു. പുലർച്ചെ രണ്ടിന് കർണൂലിലെ പൊൻതുരുത്തിയിൽ കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിലാണ് സംഭവം. കോട്ടയം സ്വദേശി പി.ഡി റോബിൻ, ഭാര്യ ബിസ് മോൾ, നാലു മാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയും ഡ്രൈവറുമായ പവൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അപകടസ്ഥലത്തിനു സമീപമുള്ള സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റോബിന്റെ കുഞ്ഞിന്റെ മാമോദീസ കർമത്തിനു ശേഷം കോട്ടയത്ത് നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവര്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാന മെഹബൂബ് നഗർ ജില്ലാ മലയാളി അസോസിയേഷൻ പ്രസിഡന്റാണ് റോബിൻ. മെഹൂബൂബ് നഗറിലെ മക്കലിൽ കേരളാ മോഡൽ സ്കൂൾ നടത്തി വരികയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ച തെലങ്കാന എഡ്യുക്കേഷൻ സൊസൈറ്റി എന്ന ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമാണ്.