അഴിമുഖം പ്രതിനിധി
ബിജെപി ദേശീയ അധ്യക്ഷനായി നിലവിലെ പ്രസിഡന്റ് അമിത് ഷാ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു ഷായുടെ തെരഞ്ഞെടുപ്പ്. നേരത്തെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പിന്മാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അനന്ദ് കുമാര്‍, ജെ പി നദ്ദ, വെങ്കയ്യ നായിഡു എന്നീ കേന്ദ്ര മന്ത്രിമാര്‍ ,ബിജെപി എംപിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ, ശിവരാജ് സിംഗ് ചൗഹാന്, രഘുബര്‍ ദാസ് തുടങ്ങിയവരാണ് അമിത് ഷായുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. അതേസമയം മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പ്രസിഡന്റ് പദത്തിലുണ്ടായിരുന്നു രാജ്നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നേടിയതിനെ തുടര്‍ന്ന് 2014 മെയ് നാലിനാണ് ബിജെപി അധ്യക്ഷനായി അമിത് ഷായെ ആദ്യം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ മോദി തന്നെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഷായുടെ വരവിനെ എതിര്‍ത്തിരുന്നവരെ മഹാരാഷ്ട്ര, ഹരിയാന,ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയങ്ങള്‍ കൊണ്ട് മോദി-ഷാ സഖ്യം നിശബ്ദരാക്കി. എന്നാല്‍ ഡെല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അധ്യക്ഷനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പക്ഷേ മോദിയുടെ പാര്‍ട്ടിയിലെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാനില്ലാത്ത സാഹചര്യം തുടരുന്നതുകൊണ്ട് വീണ്ടും അധ്യക്ഷനാകുന്നതില്‍ നിന്നും അമിത് ഷായെ തടയാന്‍ പാര്‍ട്ടിയിലെ മോദി വിമതര്‍ക്ക് സാധിച്ചില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാനമന്ത്രി ഇന്ന് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഈ മാസം 28ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും.