ആശുപത്രിയിലെത്തും മുൻപെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ടാറ്റ സ്റ്റീൽസിന്റെ ഉപസ്ഥാപനമായ ടാറ്റ സ്റ്റീൽ പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിന്റെ ഒരു സീനിയർ എക്സിക്യുട്ടീവിനെ മുന്‍ ജീവനക്കാരൻ വെടി വെച്ചു കൊന്നു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കമ്പനിയുടെ ഫരീദാബാദിലെ ഗോഡൗണിൽ വെച്ചാണ് ആക്രമണം നടന്നത്.
അരിന്ദം പാൽ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം കമ്പനിയുടെ വിതരണ ശൃംഖലയുടെ സീനിയർ മാനേജരായിരുന്നു. ഓഗസ്റ്റ് മാസത്തിൽ കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ട വിശ്വാസ് പാണ്ഡെ എന്നയാളാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആശുപത്രിയിലെത്തും മുൻപെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. അഞ്ചു തവണ വെടിയേറ്റതായാണ് വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുയാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടിയതായി വിവരമില്ല.