ഓർമ വെച്ച കാലം മുതൽ ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്
സി പി എമ്മിന് ഒപ്പം നടക്കുന്നത് പോലെ മറ്റൊരു പാർട്ടിക്കൊപ്പവും തനിക്ക് നടക്കാനാവില്ലെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. “ഓർമ വെച്ച കാലം മുതൽ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായ എനിക്ക് സി പി എമ്മിന് ഒപ്പം നടക്കുന്നത് പോലെ മറ്റൊരു പാർട്ടിക്കൊപ്പവും നടക്കാനാവില്ല, പിണറായി നയിക്കുന്ന സി പി എമ്മുകാരൻ ആണ് ഞാൻ. പക്ഷെ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്പേസ് വേണം എന്ന് മാത്രം.” എം മുകുന്ദൻ പറഞ്ഞു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മയ്യഴിയുടെ എഴുത്തുകാരൻ മനസ്സ് തുറന്നത്.
കമ്മ്യൂണിസവും, കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഒരേ സമയം കഥകളിൽ പറയാൻ ശ്രമിക്കുന്ന എം മുകുന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സർക്കാർ അധികാരങ്ങളുടെ ഭാഗമാകുന്നു. അവസരവാദപരമായ അതി ജീവന തന്ത്രങ്ങളുടെ ഭാഗമാണോ ഇതെന്നും അല്ലെങ്കിൽ എന്താണ് എം ,മുകുന്ദന്റെ രാഷ്ട്രീയമെന്നും ഉള്ള ലിജീഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഓർമ വെച്ച കാലം മുതൽ ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വന്ന സമയത്ത് ഞാനന്ന് മുണ്ടുടുത്ത് തുടങ്ങിയിട്ടില്ല. ട്രൗസറിടുന്ന കാലമാണ്. വന്നല്ലോ, വന്നല്ലോ ഞങ്ങളുടെ രാജ്യം വന്നല്ലോ എന്ന് പ്രകടനം വിളിച്ച് അന്ന് ഞാൻ ജാഥയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധമാണ്. സി പി എമ്മിന് ഒപ്പം നടക്കുന്നത് പോലെ മറ്റൊരു പാർട്ടിക്കൊപ്പവും നടക്കാനാവില്ല, പക്ഷെ അപ്പോഴും എനിക്ക് ഒരു സ്പേസ് വേണം. അവിടെ നിന്ന് കൊണ്ട് വിയോജിപ്പുകൾ പ്രകടിപ്പിക്കാവുന്ന ഒരകന്ന സ്പേസ്. ഞാൻ പിണറായി നയിക്കുന്ന സി പി എമ്മുകാരൻ ആണ്. പക്ഷെ എനിക്ക് കലഹിക്കാനുള്ള സ്വാതന്ത്രം വേണ്ടം. കലഹമാണ് സർഗാത്മകത.” എം മുകുന്ദൻ പറഞ്ഞു.
അതെ സമയം ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം മുകുന്ദൻ തന്റെ മുൻ നിലപാട് ആവർത്തിച്ചു. ആർത്തവം പ്രശ്നമല്ല, സ്ത്രീകൾക്ക് പ്രവേശനമില്ലാത്തയിടങ്ങൾ പാടില്ല എന്നെല്ലാം പറയേണ്ടത് കോടതികൾ ആല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹം മുതൽ, ഗുരുവായൂർ സത്യാഗ്രഹം വരെയുള്ള പോരാട്ടം നടത്തിയ കേരളത്തിന്റെ ചരിത്രം രചിച്ച ആ ജനതയെവിടെ എന്ന് അദ്ദേഹം ചോദിച്ചു.
ദൈവങ്ങളും, അമ്പലങ്ങളൂം ഒന്നും സംഘപരിവാറും, ബി ജെ പിക്കും വിട്ടു കൊടുക്കരുത്. ആചാരങ്ങളും, വിശ്വാസങ്ങളും, അമ്പലങ്ങളുമെല്ലാം സമൂഹത്തിന്റെ പൊതു സ്വത്ത് ആയിരുന്നു അതിപ്പോൾ അവരുടേത് മാത്രമായി അവർ മാറ്റി കൊണ്ടിരിക്കുന്നു. അതനുവദിക്കരുത് എം മുകുന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല കോടതി വിധി സ്ത്രീകൾക്ക് തലയുയർത്തി നടക്കാനാവുന്ന വിധി, നിലപാടിൽ മാറ്റമില്ല : എം മുകുന്ദൻ