ഒളിവില്‍ പോകുന്നതിന് മുന്‍പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു മറുപടി
നെയ്യാറ്റിന്‍കരയില്‍ വച്ച് സനല്‍കുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല വരെ യാത്ര ചെയ്തതായി സുഹൃത്ത് ബിനുവിന്റെ മൊഴി. ഡിവൈഎസ്പി ഹരികുമാര്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന് പിന്നാലെ ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവര്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയായും ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഡിവൈഎസ്പി ആദ്യമെത്തിയത് കല്ലന്പലത്തെ വീട്ടിലാണ്. തുടര്‍ന്ന് ഇരുവരും യാത്ര പോവുകയായിരുന്നു. ഒരിടത്തും തങ്ങിയില്ല. കര്‍ണാടകയിലെ ധര്‍മസ്ഥല വരെ യാത്രചെയ്തു. ഒളിവില്‍ പോകുന്നതിന് മുന്‍പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു മറുപടി ലഭിച്ചത്. ഭക്ഷണം പോലും കഴിക്കാതെയുള്ള തുടര്‍ച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കി.ഇതോടെ കേരളത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു. ചെങ്കോട്ട വഴി ആറ്റിങ്ങല്‍ വഴിയാണ് കന്പലത്തെ വീട്ടിലെത്തിയത്.
ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാന്‍ തീരുമാനിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന ഡിവൈഎസ്പി പറഞ്ഞിരുന്നതായും ബിനു മൊഴിയില്‍ പറയുന്നു.
നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ് നൽകിയ വഴി വിട്ട സഹായം?