പ്രതിപക്ഷത്തിന്റെ വിശാലസഖ്യം രൂപപ്പെടുത്തുന്നതിൽ ഈ തെരഞ്ഞെടുപ്പുഫലങ്ങൾ കോൺഗ്രസ്സിന് നിർണായകമാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നാളെ നടക്കും. ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പുഫലങ്ങളെ ബിജെപിയും കോൺഗ്രസ്സും ആകാംക്ഷയോടെയാണ് കാക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ തെരഞ്ഞെടുപ്പുഫലങ്ങളിൽ നിന്നും ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് ഭരണകക്ഷി. ഇവിടങ്ങളിൽ കടുത്ത മത്സരമാണ് ബിജെപിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. രാജസ്ഥാനിൽ ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ സഹായം കോൺഗ്രസ്സിനുണ്ട്. മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതിപക്ഷത്തിന്റെ വിശാലസഖ്യം രൂപപ്പെടുത്തുന്നതിൽ ഈ തെരഞ്ഞെടുപ്പുഫലങ്ങൾ കോൺഗ്രസ്സിന് നിർണായകമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പൊതുവിൽ കോൺഗ്രസ്സിന് അനുകൂലമാണ്.
അതെസമയം 2019 പൊതുതരെഞ്ഞെടുപ്പിൽ വിശാലസഖ്യം രൂപീകരിക്കുന്നതിനു മുന്നോടിയായി ഡൽഹിയിൽ ഇന്ന് ചർച്ച നടക്കും. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്(ഡിഎംകെ) മായവതി(ബിഎസ്പി), അരവിന്ദ് കെജ്രിവാള്(എഎപി), അഖിലേഷ് യാദവ്( സമാജ് വാദി പാര്‍ട്ടി), തേജസ്വി യാദവ്( ആര്‍ജെഡി) പിണറായി വിജയന്(സിപിഎം), ഫാറുഖ് അബ്ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്), മമ്ത ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്), ശരദ് പവാര്‍( നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), ശരദ് യാദവ്, ഡി രാജ(സിപിഐ) എച്ച് ഡി ദേവ ഗൗഡ( ജനത ദള്‍-എസ്) എന്നിവരെയാണ് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.