അഴിമുഖം പ്രതിനിധി
അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ആദ്യ വനിതയെന്ന പദവി സ്വന്തമാക്കാനുള്ള ഹിലാരി ക്ലിന്റന്റെ കുതിപ്പ് തുടരുന്നു. ഫ്ളോറിഡ, ഓഹിയോ, നോര്‍ത്ത് കരോലിന പ്രൈമറികളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വിജയിച്ചു. അതേസമയം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ഫ്ളോറിഡയില്‍ മികച്ച വിജയം ലഭിച്ചപ്പോള്‍ ഓഹിയോയില്‍ പരാജയം നേരിട്ടു. ഓഹിയോ ഗവര്‍ണറായ ജോണ്‍ കാസിച്ച് ആണ് ട്രംപിന് പരാജയപ്പെടുത്തിയത്.
അതേസമയം ഫ്ളോറിഡയില്‍ നിന്നുള്ള സെനറ്റായ മാര്‍ക്കോ റൂബിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറി. സ്വന്തം സംസ്ഥാനത്ത് വന്‍തോല്‍വി നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയത്. ഇതേ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം മൂന്നായി. ട്രംപ്, കാസിച്ച്, ടെഡ് ക്രൂസ് എന്നിവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനേഷനായി മത്സരിക്കുന്നത്.
നോര്‍ത്ത് കരോലിനയിലും ഇല്ലിനോസിലും ട്രംപ് വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംപ് ബഹുദൂരം മുന്നിലാണ്. എന്നാല്‍ ഓഹിയോയില്‍ ട്രംപ് തോറ്റത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
വിജയം നല്കുന്ന ആത്മവിശ്വാസത്തില്‍ ഹിലരി ട്രംപിന്റെ തീവ്രനിലപാടുകളെ ആക്രമച്ചു തുടങ്ങി. കമാന്‍ഡര്‍ ഇന്‍ ചീഫിന് രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
ഓഹിയോയിലേയും ഫ്ളോറിഡയിലേയും ഹിലരിയുടെ വിജയങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അവരുടെ എതിരാളിയായ ബെര്‍ണി സാന്‍ഡേഴ്സിന് കനത്ത തിരിച്ചടിയാണ്. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എതിരാളി ആകാന്‍ സാധ്യതയുള്ള ട്രംപിനെ നേരിടാന്‍ മികച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരിയാണെന്ന് അവരുടെ ആരാധകര്‍ കരുതുന്നു.