തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മൂന്ന് മാസം മുമ്പ് മറിയത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു
ഹൃദ്രോഗിയായ ഒരു വയസ്സുകാരി സീറ്റ് കിട്ടാതെയും ചികിത്സ കിട്ടാതെയും ട്രെയിനില്‍ വച്ച് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി പല തവണ അഭ്യര്‍ത്ഥിച്ചിട്ടും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ഇറക്കിവിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കയറി കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും കുട്ടിയുടെ പനി കൂടി തളര്‍ന്ന് പോകുകയായിരുന്നു. കുറ്റിപ്പുറത്ത് എത്തിയപ്പോള്‍ യാത്രക്കാര്‍ അപായ ചെങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മൂന്ന് മാസം മുമ്പ് മറിയത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചിരുന്നു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ട്രെയിന്‍ കയറിയെങ്കിലും ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. തിരക്കേറിയ ജനറല്‍ ബോഗിയില്‍ കൊണ്ടുപോകുന്നത് അപകടമാണെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ ടിക്കറ്റ് പരിശോധകര് ഓരോ കോച്ചില്‍ നിന്നും ഇവരെ ഇറക്കിവിട്ടു. ഒടുവില്‍ സുമയ്യ കുട്ടിയെയും കൊണ്ട് ലേഡീസ് കമ്പാര്‍ട്ട്മെന്റിലും ഷമീര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലും കയറി.
കുട്ടിയുടെ അവസ്ഥ കണ്ട് സഹയാത്രികരാണ് ചെങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലെത്തി ഷമീറിനെ അന്വേഷിച്ചപ്പോഴാണ് ഷമീര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.