ഈയിടെ സ്ഥാനാരോഹണം ചെയ്ത ഹൗസ് സ്പീക്കർ നാൻസി പെലോസിയുമായി വഴിവെട്ട് ശക്തമാക്കി പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. പെലോസിയുടെ ഒരു വിദേശയാത്ര ട്രംപ് ഇടപെട്ട് റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ സന്ദർശിക്കാൻ പെലോസിക്ക് മിലിട്ടറി വിമാനം വിട്ടുകൊടുക്കില്ലെന്നും ട്രംപ് തീരുമാനമെടുത്തു.
ട്രംപ് യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് മാറ്റി വെക്കണമെന്ന പെലോസിയുടെ ആവശ്യമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി 29നാണ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം നടത്താനായി നിശ്ചയിച്ചിരുന്നത്.
സർക്കാർ സംവിധാനങ്ങളെല്ലാം ഭാഗികമായി പ്രവർത്തിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വാർഷിക അഭിസംബോധന മാറ്റിവെക്കാൻ പെലോസി ആവശ്യപ്പെട്ടത്. 29 ദിവസത്തോളമായി രാജ്യത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ച സർക്കാർ പ്രവർത്തന സ്തംഭനം നിലനിൽക്കുകയാണ്. ഈ സ്തംഭനം മൂലം വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാൽ യുഎസ് സീക്രട്ട് സർവീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നീ ഏജൻസികളുടെ പ്രവർത്തനം താറുമാറായിരിക്കുകയാണ്. ഇത് വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാൻസി പെലോസിയുടെ ട്രംപിനോടുള്ള അഭ്യർത്ഥന.
തന്റെ അഭ്യർത്ഥനയോട് ട്രംപ് പ്രതികരിക്കുകയുണ്ടായില്ലെന്ന് പെലോസി പിന്നീട് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ട്രംപിന്റെ ഒരു കത്ത് ട്വീറ്റ് ചെയ്തത്. സ്തംഭനം നിലനിൽക്കുന്നതിനാൽ ബ്രസ്സൽസ്, ഈജിപ്ത്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള പെലോസിയുടെ ട്രിപ്പ് റദ്ദാക്കിയെന്നാണ് കത്തിലുണ്ടായിരുന്നത്. 8 ലക്ഷത്തോളം അമേരിക്കൻ തൊഴിലാളികൾ വേതനം കിട്ടാതെ ത്യാഗമനുഭവിക്കുകയാണെന്നും പെലോസിയുടെ പബ്ലിക് റിലേഷൻസ് പരിപാടി റദ്ദാക്കുന്നതിനോട് അവർ യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്ത് പറഞ്ഞു.
President @realDonaldTrump’s letter to @SpeakerPelosi concerning her upcoming travel pic.twitter.com/TtBCvwp080
— Sarah Sanders (@PressSec) January 17, 2019